Tuesday, December 28, 2010

യാതനകളും പീഡകളും എന്തുകൊണ്ട്? (തുടര്‍ച്ച)

വിപത്തുകളും തിരിച്ചടികളും പരാജയങ്ങളും നിരാശയും ഉണ്ടാകുമ്പോള്‍ സാധാരണഗതിയില്‍ ഒരാള്‍ അനാവശ്യമായി അസ്വസ്ഥനാവുന്നു. അങ്ങനെയാവുമ്പോള്‍, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളില്‍ ഒന്നായ മനഃസമാധാനം ആസ്വദിക്കാന്‍ അയാള്‍ക്ക്‌ സാധ്യമാവുന്നില്ല. പ്രശ്നങ്ങള്‍ അയാളെ സ്വയം അസ്വസ്ഥനാക്കുകയല്ല, തെറ്റായ മനോഭാവം കാരണം അയാള്‍ അസ്വസ്ഥത സ്വയം കൈവരിക്കുകയാണ്‌ ചെയ്യുന്നത്‌. സമാനമായ പ്രശ്നങ്ങളുള്ള രണ്ടാളുകളെ നമുക്കെടുക്കാം. ഒരാള്‍ കോപംകൊണ്ടു ചീറുന്നു, സംഭ്രമ ചിത്തനാവുന്നു. മറ്റെയാള്‍ ശാന്തനായി നിലകൊള്ളുന്നു. പ്രശ്നം ഒരേവിധത്തിലുള്ളതാണ്‌. വ്യത്യസ്തമായ മനോഭാവം കാരണമാണ്‌ തികച്ചും വിപരീതമായ പ്രതികരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. വിപത്തുകള്‍ സഹനത്തോടെ നേരിടണമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. അങ്ങനെ ചെയ്താല്‍ മനസ്സ്‌ അചഞ്ചലമായി നില്‍ക്കുന്നു, ഹൃദയം ശക്തിയാര്‍ജ്ജിക്കുന്നു. ഉപദ്രവകരമായ സ്വാധീനതകളിലും ശാന്തമായി നിലകൊള്ളുന്നു. അതിനാല്‍ ഒരാള്‍ സഹനം കൈക്കൊള്ളാന്‍ യത്നിക്കുകയും എല്ലാറ്റിലും നന്‍മ തേടുകയും വേണം. ആരും തന്നെ യാതനകളില്‍ നിന്നും ദൌര്‍ഭാഗ്യങ്ങളില്‍ നിന്നും മുക്തരെല്ലന്ന്‌ അല്ലാഹു വിധിച്ചിരിക്കുന്നു. ഒരാള്‍ എല്ലായ്പ്പോഴും അവ പ്രതീ ക്ഷിക്കുകയും സ്പഷ്ടമായ മനോഭാവത്തോടും പരാതികളും പരിദേവനങ്ങളുമില്ലാതെയും അവയെ അഭിമുഖീകരിക്കയും വേണം. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തു തന്നെയായാലും ഐഹിക ജീവിതത്തില്‍ത്തന്നെ അയാള്‍ സ്വര്‍ഗ്ഗം കണ്ടെത്താന്‍ തുടങ്ങുന്നു.

ഉന്നതമായ ജ്ഞാനത്തിലേക്കു നയിക്കുന്ന പരിണാമത്തിനു പ്രേരകമായ മര്‍മ്മപ്രധാനമായ ഒരു ഘടകമാണ്‌ നഷ്ടബോധം. അഗാധമായ അനുഗ്രഹത്തിനും സന്തോഷത്തിനും അവസാനം ദൈവികമായ പ്രത്യേക ജ്ഞാനം നേടാനും ഇത്‌ അനിവാര്യമാണ്‌. വൈവിധ്യവും ഗണ്യമായ വ്യത്യാസവും - മറ്റു വാക്കു കളില്‍ പറഞ്ഞാല്‍ അസമത്വം - മനുഷ്യ സമുദായത്തിന്‍റെ പുരോഗതിയില്‍ അര്‍ത്ഥവത്തായ പങ്കു വഹിക്കുന്നുണ്ട്‌. സാര്‍വ്വലൌകികമായ അത്തരം വ്യവസ്ഥയുടെ പ്രത്യാഘാതമായി ഒരു വ്യക്തിക്ക്‌ ചിലപ്പോള്‍ തന്‍റെ നിയന്ത്രണത്തിന്നതീതമായ സാഹചര്യങ്ങളുടെ കാരുണ്യത്തിന്ന്‌ വിധേയനാകേണ്ടി വരും. അപ്പോള്‍ അനീതിപരമായ നിലയില്‍ അയാള്‍ക്ക്‌ കോട്ടവും സംഭവിച്ചേക്കും. എന്തുകൊണ്ടാണ്‌ യാതന എന്ന്‌ ആവര്‍ത്തിച്ചുചോദിക്കുന്ന ഒരാളുടെ മനസ്സില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 'യാതന'യുടെ അവസ്ഥഇതാണ്‌. ഒരു വ്യക്തിക്കു നേരിടുന്ന നഷ്ടത്തിന്ന്‌ കൂടുതലായി പരിഹാരമുണ്ടാവുന്നത്‌ പരലോകജീവിതത്തിലാണെന്ന്‌ ഇസ്‌ലാം അവകാശപ്പെടുന്നു. ഒരു വ്യക്തിക്കുണ്ടാവുന്ന ചെറിയയൊരു ദുരിതം, ഒരു മുള്ളു തറയ്ക്കുന്നതുപോലും അയാളുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി ഗണിക്കപ്പെടുമെന്ന്‌ ഹദീസില് വന്നിട്ടുണ്ട്‌. പരലോകജീവിതത്തിലെ ഒരു പുതിയ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ വൈകല്യങ്ങളും പരിഗണിക്കപ്പെടുന്നു. പരലോകത്ത്‌ പോലും, സ്വര്‍ഗ്ഗത്തില്‍ അപരിമിതമായ പരമാനന്ദാവസ്ഥ തുടരുന്നു. ഇസ്‌ലാമികാധ്യാപനപ്രകാരം നരകം ഒരു ശുദ്ധീകരണസ്ഥലമാണ്‌. ശുദ്ധീകരണത്തിനുശേഷം മനുഷ്യരെല്ലാം സ്വര്‍ഗ്ഗത്തിനു വിധിക്കപ്പെട്ടവരാണ്‌. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വാഗ്ദത്ത മസീഹ്‌ (അ) പ്രസ്താവിക്കുന്നു:

"ദൈവം ശാശ്വതനായതുപോലെ, മനുഷ്യന്‍ എന്നെന്നേക്കുമായി നരകത്തില്‍ വസിക്കണം എന്ന വിചാരം സഹജമായിത്തന്നെ വിഡ്ഢിത്തമാണ്‌. എന്തു തന്നെയായാലും മനുഷ്യരുടെ തെറ്റുകളില്‍ ദൈവത്തിനും ഒരു ഉള്‍പ്പെടല്‍ ഉണ്ട്‌. എന്തെന്നാല്‍ മനുഷ്യരിലുള്ള ദുര്‍ബ്ബലമായ ശക്തികള്‍ ദൈവം തന്നെ സൃഷ്ടിച്ചതാണ്‌. അതു കാരണം ദൈവം തങ്ങളുടെ പ്രകൃതിയില്‍ നിക്ഷേപിച്ച ഈ ദൌര്‍ബ്ബല്യങ്ങളില്‍ നിന്നു പ്രയോജനമുള്‍ക്കൊള്ളാനുള്ള അധികാരം നരകവാസികള്‍ക്കുണ്ട്‌." (ചശ്മയെ മസീഹ്‌)

വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനം എത്രമാത്രം സത്യസന്ധവും അത്ഭുതകരവുമാണ്‌:

"എന്‍റെ കാരുണ്യമാകട്ടെ, സര്‍വ്വ വസ്തുക്കളെയും ആവരണംചെയ്തിരിക്കുന്നു." (വി.ഖു. 7:157)

പ്രായശ്ചിത്തത്തിനുള്ള ഘടകങ്ങള്‍ ഐഹിക ജീവിതത്തില്‍ത്തന്നെ ഉണ്ട്‌. ശാരീരികവും മനഃശാസ്ത്രപരവുമായ യാതനയുടെ ഇരിപ്പിടം ബോധാവസ്ഥയാണെന്നു നമുക്കറിയാം. എന്നിരിക്കിലും, വേദ നയുടെ പ്രവേശനസ്ഥാനം വ്യക്തികള്‍ തോറും വ്യത്യസ്തമായിരിക്കും. അത്‌ ആപേക്ഷികമാണ്‌. വ്യത്യസ്ത കോണുകളില്‍ വീക്ഷിച്ചാല്‍ പരിപ്രേക്ഷ്യം മാറുകയും ചെയ്യുന്നു. ഒരു കാല്‍ നഷ്ടപ്പെട്ട ഒരു മനുഷ്യന്‍റെ പ്രസിദ്ധമായ ഒരു സംഭവകഥ ഒരുപ്രത്യക്ഷോദാഹരണമാണ്‌. രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരു മനുഷ്യനെ കണ്ടുമുട്ടിയപ്പോള്‍ അയാളുടെ അഗാധ ദുഃഖത്തിന്‌ മിക്കവാറും ശമനമുണ്ടായി. നമ്മുടെ സ്വഭാവം രൂപപ്പെടുത്തുന്ന, അതിനെ സംസ്കരി ച്ചെടുക്കുന്ന മഹാനായ ഒരു അദ്ധ്യാപകനാണ്‌ യാതന. അത്‌ നമ്മുടെ ഗ്രഹണശക്തികളെ പരിപോഷിപ്പിക്കുകയും സംസ്കരിക്കുകയും നമുക്ക്‌ വിനയം പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിലേക്ക്‌ തിരിയാന്‍ നമ്മെ പ്രാപ്തരാക്കുമാറ്‌ ഒന്നിലധികം വഴികളില്‍ അത്‌ നമ്മെ സജ്ജമാക്കുന്നു. പരദൂഷണം പറയുന്ന ഓരോ അവസരത്തിലും ഒരാളുടെ നാവിനു വേദന അനുഭവപ്പെട്ടിരുന്നുവെങ്കില്‍ പരദൂഷണമെന്ന സാമൂഹ്യ തിന്‍മ അപ്രത്യക്ഷമാകുമെന്ന്‌ പറയെപ്പടുന്നു.

മനുഷ്യന്‌ തന്‍റെ സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരില്‍ അസഹ്യമായ ദുരിതങ്ങളേല്‍പിക്കാനും സാധിക്കും. വേദന സഹിക്കാനുള്ള ആന്തരിക സംവിധാനം അല്ലാഹു തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക്‌ സഹിക്കാവുന്നതിലധികം വേദനയനുഭവപ്പെടുമ്പോള്‍ ബോധാവസ്ഥ അണച്ചുകളയുന്നു. പിന്നെ വേദനയനുഭവപ്പെടുന്നില്ല.
നഷ്ടം നികത്തുന്ന മറ്റൊരു ഘടകത്തെക്കുറിച്ച്‌ ഹദീസില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ദുആ സ്വീകരിക്കപ്പെട്ടവരിലും പീഡിതരുണ്ടെന്ന്‌ നബിതിരുമേനി (സ) പറഞ്ഞു. സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമായി യാതന സഹിക്കേണ്ടി വരുന്നത്‌ സംതൃപ്തിയേകുന്നു. തന്‍റെ ശിശുവിനുവേണ്ടി ഉറക്കമിളച്ചിരുന്ന്‌ അസൌകര്യങ്ങള്‍ അനുഭവിക്കുന്ന ഒരു മാതാവ്‌ ദുരിതമനുഭവിക്കുകയാണെന്ന്‌ ഒരു കാഴ്ചക്കാരന്‌ തോന്നിയേക്കാം. എന്നാല്‍ മാതാവ്‌ അതില്‍ നിന്ന്‌ ആനന്ദമനുഭവിക്കുന്നു.

ഒരാളുടെ സ്നേഹവും സമര്‍പ്പണ ബോധവും പരീക്ഷിക്കാനാണ്‌ യാതനകള്‍ നല്‍കപ്പെടുന്നത്‌. ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ത്യാഗവും ദുരിതങ്ങളും സഹിക്കാനാണ്‌ പ്രവാചകന്‍മാര്‍ തങ്ങളുടെ അനുയായികളെ ക്ഷണിക്കുന്നത്‌. രക്തസാക്ഷിയായ ഒരു സഹാബിയോട്, പരലോകത്ത് വെച്ച് അല്ലാഹു താങ്കള്‍ ഇപ്പോള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഭൂമിയില്‍ത്തന്നെ മടങ്ങിച്ചെന്ന്‌ ദൈവമാര്‍ഗ്ഗത്തില്‍ വീണ്ടും വീണ്ടും രക്തസാക്ഷിയാവാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ അയാള്‍ ദൈവത്തോടു പറഞ്ഞു. മരിച്ചവര്‍ ഭൂമിയിലേക്ക്‌ മടക്കി അയക്കപ്പെടില്ല എന്ന്‌ താന്‍ ആദ്യമേ വിധി ച്ചില്ലായിരുന്നുവെങ്കില്‍ അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുമായിരുന്നുവെന്ന്‌ ദൈവം പറഞ്ഞതായി ഹദീസില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.

പരീക്ഷണങ്ങളും യാതനകളും നേരിടുമ്പോള്‍ ദൈവമാര്‍ഗ്ഗത്തില്‍ കഠിനാദ്ധ്വാനം ചെയ്യുകയും ദൈവസ്നേഹം തെളിയിക്കുകയും ചെയ്യുന്ന സത്യദാസന്‍മാര്‍ക്ക്‌ കാരുണ്യവാനായ ദൈവം നല്‍കുന്ന അഗാധസ്നേഹം കാരണമായി ആ ദാസന്‍മാര്‍ക്ക്‌ അനുഭവപ്പെടുന്ന അപാരമായ ആനന്ദം വിവരിക്കുവാന്‍ വാക്കുകള്‍ അപര്യാപ്തമാണ്‌. അല്ലാഹുവിനെ അഭിസംബോ ധന ചെയ്തുകൊണ്ട്‌ അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ രണ്ടാം ഖലീ ഫ(റ) തന്‍റെ ഒരു കവിതയില്‍ പറയുന്നു:

നിന്‍റെ കരത്താല്‍ എനിക്കേകുന്നത്‌ പരുക്കല്ല,
സത്യത്തിലതു മരുന്നത്രേ.
അതിനാല്‍, ക്ഷതമേല്‍പിക്കൂ കീഴടങ്ങാതെ.
ഇക്കാര്യത്തിലാശങ്ക വേണ്ട യെന്നോട്‌.

യാതന ഉയിര്‍ത്തെഴുന്നേല്‍പിന്‍റെയും പുനര്‍ജനന ത്തിന്‍റെയും നവ സൃഷ്ടിപ്പിന്‍റെയും പ്രവേശനകവാടമാകാം. ശാശ്വതമായ ആനന്ദാനുഭൂതികളിലേക്ക്‌ നയിക്കുന്ന ക്ഷണികമായ അവസ്ഥയത്രെ യാതനകള്‍.

ഒരാളുടെ നേട്ടങ്ങളിലും വിജയങ്ങളിലും ദൈവത്തെ കാണാനും അവനോട്‌ കൃതജ്ഞത പ്രകടിപ്പിക്കാനും താരതമ്യേന വളരെ എളുപ്പമാണ്‌. എന്നാല്‍ ഒരാളുടെ നഷ്ടങ്ങളിലും പരാജയങ്ങളിലും തകര്‍ച്ചയുടെ അവസരങ്ങളിലും ദൈവത്തെ കാണാന്‍ ഉന്നതമായ ആത്മീയാവബോധം ആവശ്യമാണ്‌. പൊറുത്തുകൊടുക്കുന്ന ദൈവമായി അവനെ തിരിച്ചറിയപ്പെടാനും നന്ദി പ്രകാശി പ്പിക്കപ്പെടാനും തുല്യമായ നിലയില്‍ അവനുണ്ട്‌. ദൈവേച്ഛയ്ക്ക്‌ കീഴ്‌വണങ്ങുന്നതുവഴി ദൈവസാ ക്ഷാല്‍ക്കാരത്തിനുള്ള അവസരം ലഭിക്കുന്നുവെന്നതുകൊണ്ടാവാം നബിതിരുമേനി(സ) ഇങ്ങനെ പറഞ്ഞത്‌:

"അല്ലാഹു ഒരാള്‍ക്ക്‌ നന്‍മ വിധിക്കുമ്പോള്‍ അവന്‍ അയാള്‍ക്ക്‌ ക്ളേശം നല്‍കുന്നു" (സഹീഹ്‌ ബുഖാരി)

തിന്‍മ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ധാര്‍മ്മിക ഗുണങ്ങളെ സ്ഥിരചിത്തതയുമായി താരതമ്യപ്പെടുത്തിക്കൊണ്ട്‌ വാഗ്ദത്ത മസീഹ്‌ (അ) ഇപ്രകാരം പ്രസ്താവിക്കുന്നു:

“വ്യഭിചാരത്തില്‍ നിന്നു ദൂരെപ്പട്ടുനില്‍ക്കുകയെന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊലപാതകം നടത്താതിരിക്കുന്നതും ഒരു വലിയ നേട്ടമല്ല. കള്ളസാക്ഷ്യം പറയാതിരിക്കല്‍ മഹത്തായ കാര്യമല്ല. എന്നാല്‍ എല്ലാറ്റിലുമുപരി ദൈവത്തെ കണക്കാക്കുകയും അവനുവേണ്ടി യഥാര്‍ത്ഥ സ്നേഹത്തോടും ആവേശത്തോടും കൂടി ദുരിതങ്ങളനുഭവിക്കുകയും സ്വേച്ഛ പ്രകാരം ദുരിതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്നത്‌ പരമോന്നതമായ ആത്മീയാവസ്ഥയാണ്‌. സാത്വികര്‍ക്കല്ലാതെ അത്‌ പ്രാപിക്കാന്‍ സാദ്ധ്യമല്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യമായ ആരാധന ഇതാണ്‌." (ഹഖീഖത്തുല്‍വഹ്‌യ്‌)

സ്ഥിരചിത്തത ദൈവതൃപ്തിക്ക്‌ കാരണമാവുന്നു. മഹത്തായ ആത്മീയ പ്രതിഫലത്തിന്‌ അര്‍ഹത നേടിത്തരികയും ചെയ്യുന്നു. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനമെന്താണ്‌? വാഗ്ദത്ത്‌ മസീഹ്‌ (അ) പ്രസ്താവിക്കുന്നു:

"ആത്മീയാനുഭൂതിയിലേക്കു നയിക്കുന്നതിനു പര്യാപ്തമായ യഥാര്‍ത്ഥ ദൈവികാനുഗ്രഹം സത്യമാര്‍ഗ്ഗത്തില്‍ പരിപൂര്‍ണ്ണ സ്ഥിരതയോടുകൂടിയിരിക്കുന്നതുകൊണ്ടല്ലാതെ ലഭ്യമാകുന്നതല്ല. ഇവിടെ പരിപൂര്‍ണ്ണ സ്ഥിരത എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടുള്ള വിവക്ഷ, ഒരു കഠിന പരീക്ഷക്കും ചഞ്ചലിപ്പിക്കുവാനോ ക്ഷതപ്പെടുത്തുവാനോ സാധിക്കാത്ത നിഷ്കളങ്കവും നിഷ്കപടവുമായ ഭക്തിവായ്പാകുന്നു. അതായത്‌, ഖഡ്ഗത്തിന്‌ വിച്ഛേദിക്കാന്‍ കഴിയാത്തതും അഗ്നിക്ക്‌ കരിക്കുവാന്‍ വയ്യാത്തതും കഷ്ടാനുഭവത്തിന്‌ ഭേദിപ്പിക്കാന്‍ സാധിക്കാത്തതും ബന്ധുക്കളുടെ മരണത്തിന്‌ വേര്‍പ്പെടുത്താനാവാത്തതും പ്രിയ ജനത്തിന്‍റെ വിരഹദുഃഖത്തിന്‌ ഭഞ്ജിപ്പിക്കുവാന്‍ ശക്യമ ല്ലാത്തതും മാന നഷ്ടഭയത്തിന്‌ ചലിപ്പിക്കാനൊക്കാത്തതും കഠിന ദണ്ഡനത്തോടുകൂടിയ മരണ വിധിക്ക്‌ ശിഥില മാക്കുവാന്‍ കഴിയാത്തതുമായ സുദൃഢ ബന്ധമെന്ന്‌ അതിനെ നിര്‍വ്വചിക്കാം. അതുകൊണ്ട്‌, ദൈവോപലബ്ധിയിലേക്കുള്ള ഈ കവാടം എത്രയും ഇടുങ്ങിയതും വൈഷമ്യമേറിയതുമത്രെ. ഹാ, ഭക്തിമാര്‍ഗ്ഗം എത്ര ദുര്‍ഗ്ഗമം!" (ഇസ്‌ലാംമതതത്ത്വജ്ഞാനം)

വീണ്ടും ആ മഹാത്മാവ്‌ പ്രസ്താവിക്കുന്നു:

"നാനാവശങ്ങളില്‍ നിന്നും കഷ്ടതകളും ക്ളേശങ്ങളും ചുറ്റിക്കൂടുകയും ദൈവമാര്‍ഗ്ഗത്തില്‍ ജീവനും അഭിമാനത്തിനും സമ്പത്തിനും ഹാനിയേല്‍ക്കുകയും സമാധാന ദായകമായ ഒരു കാര്യവും ആസന്നമാവാതിരിക്കുകയും ആശ്വാസ നിദാനമായ ആത്മദര്‍ശനമോ വെളിപാടോ ദൈവത്തിന്‍റെ പരീക്ഷയെന്ന നിലയില്‍ നിലച്ചുപോവുകയും ഭയങ്കരമായ അനുഭവങ്ങള്‍ നേരിടുകയും ചെയ്യുന്ന അവസരങ്ങളില്‍ ധൈര്യക്ഷയം കാണിക്കാതെയും ഭീരുക്കളെപ്പോലെ പിന്തിരിയാതെയും വിശ്വസ്തതയ്ക്കു്‌ ഈഷല്‍ ഭേദം വരുത്താതെയും സത്യ നിഷ്ഠയ്ക്കും സ്ഥിരനിശ്ചയത്തിനും മുറിവേല്‍പിക്കാതെയും എളിമയിലും അപമാന സ്ഥിതിയിലും അതൃപ്തി ക്കാണിക്കാതെയും സ്വന്തം ചുവടുറപ്പിനായി പരസഹായം പ്രതീക്ഷിക്കാതെയും ദൈവത്തില്‍ നിന്നുള്ള ആശ്വാസ വചനങ്ങള്‍പോലും കാംക്ഷിക്കാതെയും ബലഹീനതയിലും നിസ്സഹായതയിലും മനശ്ചാഞ്ചല്യം കാണിക്കുകയോ മുറുമുറുക്കുകയോ ചെയ്യാതെയും ദൈവാഭീഷ്ടത്തില്‍ സംതൃ പ്തനായി ആത്മത്യാഗത്തിനുള്ള സന്നദ്ധതയോടുകൂടി പുരോഗമിച്ചു കൊണ്ടിരിക്കുക എന്നതാണ്‌ പരിപൂര്‍ണ്ണവും പരമവുമായ സ്ഥിരഭക്തി. ഇങ്ങനെ നാനാമുഖമായ പരീക്ഷാഘ ട്ടത്തെ വിജയപൂര്‍വ്വം തരണം ചെയ്യുന്ന സ്ഥിരഭക്തിയാണ്‌ ദൈവ ദര്‍ശനത്തിനു പര്യാപ്തമായത്‌. ഈ മഹത്തായ സ്ഥിരോത്സാഹത്തിന്‍റെ ആത്മ സൌരഭ്യം പ്രവാചകന്‍മാരുടെയും സത്യസന്ധരായ മഹാ പുരുഷന്‍മാരുടെയും സത്യസാക്ഷികളായ പുണ്യാത്മാക്കളുടെയും പൊടിമ ണ്ണില്‍നിന്ന്‌ ഇപ്പോഴും വീശിക്കൊണ്ടിരിക്കയാണ്‌. ഈ സ്ഥിരഭക്തിയാണ്‌ ഫാത്തിഹായിലെ ഈ പ്രാര്‍ത്ഥനാ വാക്യത്തില്‍ സൂചിപ്പിക്കെപ്പെട്ടിരിക്കുന്നത്‌. അതായത്‌:
"അല്ലയോ രക്ഷിതാവേ, ഏതൊരു വഴിയെ അനുഗമിക്കുന്നതുമൂലം നിന്‍റെ അനുഗ്രഹവും പ്രീതിയും ലഭിക്കുമാറാകുന്നുവോ, ആ സ്ഥിരതയുടെ മാര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ നടത്തുമാറാക്കേണമേ" (വി.ഖു. 1: 6, 7) (ഇസ്‌ലാംമതതത്ത്വജ്ഞാനം)

എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തിന്‍റെ സ്നേഹവും തൃപ്തിയും തേടിക്കൊണ്ട്‌, അവന്‍റെ ഇച്ഛയ്ക്ക്‌ പൂര്‍ണ്ണമായും കീഴ്‌വണങ്ങിക്കൊണ്ട്‌ യഥാര്‍ത്ഥ ഇസ്‌ലാമിക സത്തയോടും പരിപ്രേക്ഷ്യത്തോടു കൂടി നമുക്ക് യാതനകള്‍ ഉള്‍ക്കൊള്ളുകയും സഹിക്കുകയും ചെയ്യാം. ഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ രണ്ടാം ഖലീഫ (റ) തന്‍റെ ചിന്ത ഹൃദയാ വര്‍ജ്ജകവും മനോഹരവുമായ വാക്കുകളില്‍ പ്രകടിപ്പിക്കുന്നു:

"അല്ലയോ ഞങ്ങളുടെ നാഥാ, നിന്‍റെ അനുഗ്രഹങ്ങളായാലും പരീക്ഷണമായാലും നിന്‍റെ തൃപ്തിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്‌." (അവസാനിച്ചു)

Sunday, December 26, 2010

യാതനകളും പീഡകളും എന്തുകൊണ്ട്?


യാതനയുടെയും വേദനയുടെയും സംഹാരാത്മകമായ ഒരു ലോകമാണിന്ന്‌ നാം കാണുന്നത്‌. ഓരോ ദിവസവും ഇവ നിരവധി ആളുകളെ ബാധിക്കുന്നു. അതില്‍ നിരപരാധികളും ദൈവഭയമുള്ളവരും കൊച്ചുകുട്ടികളും യുവാക്കളും വൃദ്ധരും എല്ലാം പെടുന്നു. ഞാനും നിങ്ങളും നമ്മുടെ സമീപത്തുള്ളവരും ശാരീരികമോ മാനസികമോ വൈകാരികമോ ആയ കഠിനമായ വ്യഥകളിലൂടെയായിരിക്കും കടന്നുപോകുന്നത്‌.

യാതന നമ്മെ ഒരു വിധത്തിലെല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുകയില്ല. എന്നാല്‍ എന്തുകൊണ്ടാണിതു സംഭവിക്കു ന്നത്‌? നാമും മറ്റുള്ളവരും എന്തിനാണ്‌ യാതന സഹിക്കുന്നത്‌? തന്‍റെ സ്നേഹത്തില്‍ നിന്നും പ്രതിച്ഛായയില്‍ നിന്നും നമ്മെ സൃഷ്ടിച്ച ദൈവം എന്തിനാണ്‌ നമുക്ക്‌ ദുരിതം നല്കുന്നത്‌? പീഡകളില്ലാത്ത ഒരു ലോകം ദൈവം എന്തുകൊണ്ട്‌ സൃഷ്ടിച്ചില്ല?

പ്രഥമദൃഷ്ട്യാ യാതന ഉള്ക്കൊള്ളാനും അതിനെ ന്യായീകരിക്കാനും നമുക്ക്‌ അങ്ങേയറ്റം പ്രയാസമായിരിക്കാം. ശിക്ഷയുടെ ഫലമായോ സ്വയംഅടിച്ചേല്പിക്കപ്പെടുകയോ ചെയ്യപ്പെട്ട പീഡകള്‍ ന്യായീകരിക്കപ്പെട്ടേക്കാം. എന്നാല്‍ നിരപരാധികളായ യുവാക്കളും ദൈവസ്നേഹികളും എന്തുകൊണ്ടാണ്‌ ദുരിതമനുഭവിക്കുന്നത്‌?

ഇക്കാര്യത്തില്‍ ഇസ്‌ലാമിക വീക്ഷണമെന്താണെന്ന കാര്യം ഗ്രഹിക്കുന്നതിന്‌ നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാം. യാതനക്കുള്ള കാരണമെന്തെന്നതിലേക്ക്‌ ഇസ്‌ലാം വെളിച്ചം വീശുന്നു. ചുരുക്കത്തില്‍ യാതന എപ്പോഴും 'യാതനയല്ല' എന്ന കാര്യം അപ്പോഴാണ്‌ മനസ്സിലാക്കാ‍‍ന്‍ സാധിക്കുക.

ബുദ്ധമതം യാതന (ദുഃഖം) എന്തില്‍നിന്നുണ്ടാകുന്നുവെന്ന് നിര്വ്വചനാത്മകമായി വിവരിക്കുന്നു.

(1) തീവ്രയാതന. ഉദാ: വാര്ദ്ധക്യം, രോഗം, മരണം
(2) ആനന്ദത്തിന്‍റെ അഭാവം.
(3) ഒരിക്കലും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ക്ഷണികത്വഗുണം എന്ന എല്ലാറ്റിലുമടങ്ങിയ പ്രതിഭാസം കാരണത്താല്‍ താന്‍ സ്നേഹിക്കുന്നതിനെയോ താനുമായി ഗാഢാനുരാഗത്തിലുള്ളതിനേയോ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാവല്‍

‍ദുഃഖത്തിന്‍റെ കാരണം മനുഷ്യന്‍റെ സ്വാര്‍ഥപരമായ ആഗ്രഹമാണെന്നും ബുദ്ധമതം അവകാശപ്പെടുന്നു. അതായത്‌, മനുഷ്യന്‍റെ ദാഹാര്ത്തി് അഥവാ 'തൃഷ്ണ'യാണ്‌ ദുഃഖത്തിന്‍റെ ഹേതു. മോക്ഷം (നിര്വ്വാണം) പ്രാപിക്കാന്‍ ബുദ്ധമതം നിര്‍ദ്ദേശിക്കുന്നത്‌ അഷ്ടമാര്ഗ്ഗ്ങ്ങളാണ്‌.

ഹിന്ദുമതവിശ്വാസപ്രകാരം യാതന സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്‌. അതിനെ അവര്‍ പുനര്‍ജ്ജന്മസിസിദ്ധാന്തം കൊണ്ട്‌ ന്യായീകരിക്കുകയും ചെയ്യുന്നു. അതായത്‌, മുജ്ജന്മത്തിലെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നതമോ യാതനാപൂര്‍ണ്ണമോ ആയ ജീവിതമുണ്ടാവുന്നു.

ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ആസൂത്രണത്തിലുള്ള അനന്തമായ വൈഭവം കാരണം ജീവന്‍റെ പുനഃപരിവൃത്തിയുടെ ആവശ്യമില്ല. അതിനാല്‍ തുടര്ച്ചയായി ഉന്നത വിതാനങ്ങളിലേക്ക്‌ ആ ജീവനെ അവന്‍ നയിക്കുന്നു.

ബുദ്ധമതത്തിന്‍റെ നിര്വ്വനചനം പ്രബലം തന്നെയെങ്കിലും സാര്വ്വലൌകികമായ നിലയിലും മനുഷ്യനെ ബാധിക്കുന്ന നിലയിലും ദുഃഖം ചര്‍ചെയ്യപ്പെടണം. പീഡയുടെ സാന്നിധ്യത്തിന്‍റെ പ്രശ്നമാണ്‌ കൂടുതല്‍ അടിസ്ഥാനപരമായത്‌. ഇസ്‌ലാം അവതരിപ്പിക്കുന്ന യുക്തിപരമായ സമീപനമാണ്‌ ഏറ്റവും ഉത്തമം.

കാര്യകാരണങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മുഴുപ്ര പഞ്ചവും ഈ വ്യവസ്ഥയില്‍ ബന്ധിതമാണെന്ന്‌ കണ്ടെത്താന്‍ സാധിക്കും. കാര്യകാരണത്തിന്‍റെ മാറ്റമില്ലാത്ത ഈ തത്വം കാരണമായാണ്‌ ശാസ്ത്രീയജ്ഞാനങ്ങളില്‍ നാം മുന്നേറുന്നത്‌. ഒരു കാരണം അടിസ്ഥാനപരമായിരിക്കാം. അല്ലെങ്കില്‍ തുടര്ച്ചയായ ശൃംഖലയുമായി കണ്ണിചേര്ക്കു്ന്ന മറ്റൊരു കാരണത്തിന്‍റെ ഫലമായിരിക്കാം. ഈ പ്രക്രിയ അവസാനിക്കുമ്പോള്‍ അന്തിമമായ കാരണം സ്വയം അസ്തിത്വമുള്ളതായിരിക്കണമെന്നത്‌ വ്യക്തമാണ്‌. അത്‌ കേവലമായിരിക്കയും വേണം. നിയതമായ കാരണം കേവലമായിരിക്കയില്ലന്നും വ്യക്തമാണ്‌. എന്തെന്നാല്‍ പ്രക്രിയയുടെ ചില മണ്ഡലങ്ങളെ അത്‌ ഒഴിച്ചുനിര്ത്തും . അവസാനകാരണം അതായിരിക്കയില്ല. ഏതൊരു കാരണവും അസ്തിത്വവും എല്ലാം ഉള്ക്കൊനള്ളുന്നതും സ്വയംഭൂതവുമാണെങ്കില്‍ അത്‌ അനിവാര്യമായും അനന്തമാണ്‌. വിശുദ്ധ ഖുര്ആന്‍ പ്രഖ്യാപിക്കുന്നു:

"നിന്‍റെ നാഥന്‍റെയടുക്കലേക്കാണ്‌ (സര്വ്വവും) അവസാനം ചെന്നെത്തുന്നത്‌." (53:43).

എല്ലാ നിലയിലും ഓരോ ഗുണത്തിലും കേവലസത്തയും അനന്തനുമാണ്‌ അവന്‍. കേവല സത്തയാവാന്‍ അവന്‍റെ സൃഷ്ടിവൈഭവം സ്വയം തന്നെ അനന്തമായ തലങ്ങള്‍ പ്രകടിപ്പിക്കണം. ഓരോ വര്ഗ്ഗത്തിന്‍റെ സൃഷ്ടിപ്പിലും അതു പ്രകടമാവണം. ഏതെല്ലാം തലങ്ങള്‍ മനുഷ്യനു സങ്കല്പി്ക്കാന്‍ സാധിക്കുമോ, അതായത്‌ വസ്തുവിലും വസ്തുവല്ലാത്തതിലും, ഫലഭൂയിഷ്ടമായതിലും തരിശായതിലും വികസിക്കുന്നതിലും സങ്കോ ചിക്കുന്നതിലും ജീവിതത്തിലും മരണത്തിലും ബോധാവസ്ഥയിലും അബോധാവസ്ഥയിലും കണ്ണുകളില്ലാത്ത മനുഷ്യനിലും ഒരുകണ്ണുള്ള മനുഷ്യനിലും കാലില്ലാത്തവനിലും കയ്യില്ലാത്തവനിലും വിരൂപനിലും സുന്ദരനിലും മങ്ങിയതിലും പ്രകാശി ക്കുന്നതിലും എല്ലാം ഈ തലം ഉണ്ടാവണം.

കേവലത്വത്തില്നിന്നു നീങ്ങിപ്പോകുന്തോറും ആപേക്ഷികതയുടെ വിടവ്‌ വിപുലമാവുന്നു. ഈ സ്വയംഭൂവില്‍ നിന്നുള്ള വേറിടലില്‍ ആവശ്യങ്ങളും തിന്മമയും അന്തര്ഭവവിച്ചിരിക്കുന്നു. ലോകത്തിന്‍റെ അസ്തിത്വം സ്വയംതന്നെ തിന്മമയല്ല.

ഇസ്‌ലാമികാദ്ധ്യാപനമനുസരിച്ച്‌ തിന്മനക്ക്‌ സ്വയം ഒരസ്തിത്വമില്ല. വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു:

"നിന്‍റെ നാഥന്‍ എങ്ങനെയാണ്‌ നിഴല്‍ നീട്ടിയിട്ടുള്ളതെന്ന്‌ നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ (ഒരേ സ്ഥലത്ത്‌) ഒതുക്കി നിറുത്തുമായിരുന്നു. പിന്നെ നാം സൂര്യനെ അതിന്ന്‌ (നിഴലിന്ന്‌) ഒരു വഴികാട്ടിയാക്കിയിരിക്കുന്നു. പിന്നെ നാം അതിനെ (നിഴലിനെ) നമ്മിലേക്ക്‌ മെല്ലെ മെല്ലെ പിടിച്ചെടുക്കുന്നു" (25: 46, 47).

സൂര്യനില്‍ നിന്നുള്ള പ്രകാശം തടസ്സപ്പെടുത്തുന്ന ഒരുവസ്തുവാണ്‌ നിഴല്‍ വീഴ്ത്തുന്നത്‌. വസ്തു സൂര്യനില്‍ നിന്നകലുന്തോറും നിഴല്‍ നീളുന്നു. വസ്തു സൂര്യനിലേക്കടുക്കുന്തോറും നിഴല്‍ ചുരുങ്ങിപ്പോകുന്നു. വസ്തു നേരിട്ട്‌ സൂര്യന്‍റെ വെളിച്ചത്തിനു കീഴിലാണെങ്കില്‍ നിഴല്‍ ഇല്ല തന്നെ. ദൈവിക പ്രകാശത്തിന്‍റെ അഭാവത്തില്‍ ഉണ്ടാവുന്ന നിഴലാണ്‌ തിന്മയെന്നാണ്‌ ഈഉപമ വിവരിക്കുന്നത്‌. തിന്മ സ്വയം തന്നെ നിശ്ചിതമായ അസ്തിത്വമുള്ള ഒന്നല്ല. പ്രകാശത്തിന്റെര ഉറവിടത്തെക്കുറിച്ച്‌ നമുക്ക്‌ സങ്കല്പിമക്കാന്‍ സാധിക്കും. എന്നാല്‍ അന്ധകാരത്തിന്‍റെ ഉറവിടമായ ഒരു വസ്തു നമുക്ക്‌ ഭാവനയില്‍ കാണാന്‍ സാധിക്കില്ല. ഒരു വസ്തു അന്ധകാരത്തിന്‍റെ ഉറവിടമാകാനുള്ള ഏക വഴി വെളിച്ചത്തെ തടസ്സപ്പെടുത്തലാണ്‌. അതേപ്രകാരം നന്മയുടെ അഭാവമാണ്‌ തിന്മയാവുന്നത്‌.

ഇതിന്‍റെ വെളിച്ചത്തില്‍, ഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നാലാമത്തെ ഖലീഫയായിരുന്ന മിര്‍സാ താഹിര്‍ അഹ്‌മദ് തന്‍റെ വിഖ്യാതമായ Revelation Rationality Knowledge and Truth എന്ന പുസ്തകത്തില്‍ 'യാതന' യെക്കുറിച്ച്‌ വിവരിച്ചിരിക്കുന്നു:

“ദൈവം 'യാതനയെ' സ്വതന്ത്രമായ അസ്തിത്വമായി സൃഷ്ടിച്ചിട്ടില്ല. ആനന്ദത്തിന്‍റെയും ആശ്വാസത്തിന്‍റെയും അനുപേക്ഷണീയമായ അഭാവമാണ്‌ യാതന. അത്‌ നിഴല്‍ പോലെയാണ്‌. വെളിച്ചത്തിന്‍റെ അഭാവം വിരിക്കുന്ന നിഴലാണ്‌ അന്ധകാരം. ജീവിതം ഉണ്ടെങ്കില്‍ മരണവുമുണ്ട്‌. ഒരേ തലത്തിന്‍റെ രണ്ടറ്റത്തുമുള്ള ധ്രുവങ്ങളില്‍ അവ സ്ഥിതിചെയ്യുന്നു. അതിനിടയില്‍ നിരവധി പദവികളും നിഴലുകളുമുണ്ട്‌. മരണത്തില്‍നിന്നു നീങ്ങുമ്പോള്‍ നാം ക്രമേണ ജീവിതത്തിന്റെു അവസ്ഥയിലേക്കാണ്‌ നീങ്ങുന്നത്‌. അതാണ്‌ സന്തോഷം. നാം ജീവിതത്തില്‍ നിന്ന്‌ നീങ്ങുമ്പോള്‍ ദുഃഖബോധത്തോടെ മരണത്തിലേക്കാണ്‌ നീങ്ങുന്നത്‌. അസ്തിത്വത്തിനു വേണ്ടിയുള്ള സമരത്തെ മനസ്സിലാക്കാനുള്ള താക്കോലാണ്‌ ഇത്‌. പകരം അത്‌ നമ്മെ സ്ഥിരമായി ഗുണനിലവാരമുള്ള ജീവിതത്തിലേക്ക്‌ നയിക്കുകയും പരിണാമത്തിന്‍റെ അന്തിമ ലക്ഷ്യം നേടാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. 'അര്‍ഹിക്കുന്നവ അതിജീവിക്കുന്നു' എന്ന തത്വം മഹത്തായ ഈ പരിണാമ പദ്ധതിയില്‍ അവിഭാജ്യമായ പങ്ക്‌ വഹിക്കുന്നു. ഈ പ്രതിഭാസം വിശുദ്ധ ഖുര്‍‌ആനില്‍ ‍സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

"ആരുടെ കയ്യിലാണോ പരമാധികാരം സ്ഥിതിചെയ്യുന്നത്‌, അവന്‍ പരിശുദ്ധനാകുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണമായി കഴിവുള്ളവനാകുന്നു. "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍. അവന്‍ പ്രതാപവാനും സര്‍‌വ്വഥാ പൊറുക്കുന്നവനുമാകുന്നു" (67: 2,3).

ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അഗാധമായ തത്വജ്ഞാനം, അതിനിടയിലുള്ള എണ്ണമറ്റ ജീവിതം രൂപപ്പെടുത്തുന്നതിനും അതിന്‍റെ ഗുണനിലവാരം നന്നാക്കിത്തീര്‍ക്കുന്നതിനും അത്‌ വഹിക്കുന്ന പങ്ക്‌ ഇവയെല്ലാം മേല്‍ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങളുടെ പദ്ധതി തന്നെയാണ്‌ ദൈവം ഇവിടെ വെളിപ്പെടുത്തുന്നത്‌. ജീവിതമെന്നത്‌ സര്‍ഗ്ഗാത്മകമായ മൂല്യമാണെന്നും അതിന്‍റെ അഭാവമാണ്‌ മരണം കൊണ്ട്‌ വിവക്ഷിക്കപ്പെട്ടിട്ടുളളതെന്നും നമുക്കറിയാം. അവയെ തമ്മില്‍ വേര്‍തിരിക്കുന്ന നിശ്ചിതമായ അതിരുകള് ‍ഇല്ല.

മരണത്തിലേക്കുള്ള ജീവിതത്തിന്‍റെ പ്രയാണവും നാശവും ക്രമേണയുള്ള ഒരു പ്രക്രിയയാണ്‌. മറ്റു ദിശയില്‍ കൂടി മരണത്തെ വീക്ഷിച്ചാല്‍ മരണം ജീവിതത്തിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ ശക്തിയും ഊര്‍ജ്ജ‌വും ബോധാവസ്ഥയും സംഭരിക്കുന്നു. ഇതാണ്‌ സൃഷ്ടിപ്പിന്‍റെ മഹത്തായ പദ്ധതി. എന്തുകൊണ്ടാണ്‌ ഇത്‌ ദൈവം ഇങ്ങനെ ആസൂത്രണം ചെയ്തത്‌? "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്ത്തി്ക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനു വേണ്ടി" എന്നാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ നല്കുന്ന മറുപടി.

ജീവിതവും മരണവും തമ്മിലുള്ള നിരന്തരമായ ഈ സമരമാണ്‌ ജീവിതത്തെ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ‌വിധേയമാക്കുന്നത്‌. അങ്ങനെ ഉത്തമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിജീവിക്കുകയും അസ്തിത്വത്തിന്‍റെ ഉന്നത പദവി നേടുകയും ചെയ്യുന്നു. ഈ സൂക്തങ്ങളില്‍ വിവരിക്കപ്പെട്ട പരിണാമത്തിന്‍റെ തത്വവും രഹസ്യവും ഇവിടെയാണ് ‍കിടക്കുന്നത്‌. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ശക്തികള്‍ തമ്മില്‍ നടക്കുന്ന നിരന്തരമായ സമരത്തിന്‍റെ തള്ളലാണ്‌ ജീവിക്കുന്നവരെ നിരന്തരം മരണത്തില്‍ നിന്നു നീങ്ങാനോ മരണത്തോട്‌ അടുപ്പിക്കാനോ സഹായിക്കുന്നത്‌. വിപുലമായ പരിണാമ പ്രക്രിയയുടെ രംഗത്ത്‌ അസ്തിത്വത്തിന്‍റെ ഗുണനിലവാരം ഒന്നുകില്‍ മെച്ചപ്പെടുകയോ അല്ലെങ്കില്‍ അധഃപതിക്കുകയോ ആവും ഫലം." (Revelation Rationality Knowledge and Trutht: page 180-182)

അപ്രകാരം, പരിണാമത്തിന്‍റെ. ചാലകശക്തിക ഘടകങ്ങളാണ്‌ നഷ്ടവും ശോഷണവും മരണവും. ഒരാളുടെ നിയന്ത്രണത്തിന്നതീതമായ പ്രകൃതി കോപങ്ങള്‍, അപകടങ്ങള്‍ പോലെയുള്ളവയോ മനുഷ്യകരങ്ങളാല്‍ വരുത്തിവെക്കുന്ന അപകടങ്ങളോ മറ്റു അപകടങ്ങളോ ആയിക്കൊള്ളട്ടെ ഇത്തരം മാനുഷിക നിലവാരത്തിലുള്ള യാതനകളുടെ പ്രശ്നം വിശദീകരിക്കേണ്ടതുണ്ട്‌.

ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവം മാത്രമാണ്‌ സ്വയംഭൂവായിട്ടുള്ളത്‌. അതിനാല്‍ ആപേക്ഷികമായി മറ്റുള്ളതിനെ ആശ്രയിച്ചുനിക്കുന്ന മാനുഷിക തലത്തില്‍ കേവലമായ തീരുമാനമോ, കേവലമായ സ്വതന്ത്രേച്ഛയോ ഉണ്ടാകാവതല്ല. മുന്‍‌കൂട്ടി നിശ്ചയിക്കപ്പെട്ട സ്വാതന്ത്യ്രത്തിന്‍റെ പരിധി വരെ മാത്രമേ മനുഷ്യന്‌ വിവേചനശക്തി ഉപയോഗിക്കാന്‍ പറ്റൂ. അതിനപ്പുറം മനുഷ്യന്‍ തന്‍റെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളുടെ കാരുണ്യമാശ്രയിക്കുന്നു. അതിനാല്‍ മനുഷ്യന്‍റെ യാതന ഒന്നുകില്‍ സ്വയം വരുത്തിവെക്കുന്നതോ, അല്ലെങ്കില്‍, പ്രകൃതിദുരന്തം, അപകടം തുടങ്ങിയ ബാഹ്യ സംഭവങ്ങളാല്‍ അടിച്ചേല്പ്പിക്കപ്പെട്ടതോ ആയിരിക്കും. എന്നിരിക്കലും, തന്‍റെ പ്രവൃത്തിയുടെ അനന്തരഫലത്തിന്‌ മനുഷ്യനെ തീര്‍ച്ചയായും ശ്ളാഘിക്കാനോ കുറ്റപ്പെടുത്താനോ പറ്റുകയില്ല. പരിണിതമായ അവസ്ഥകള്‍ക്ക് ‌ എണ്ണമറ്റ കാരണങ്ങള്‍ ഉണ്ടാവാം.

ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും വിധി കല്പിക്കാനുള്ള അവകാശമില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ ഈ ഭൌമിക ജീവിതം 'ദറുല്‍ ഇബ്ത്തിലാ' അഥവാ പരീക്ഷണങ്ങളുടെയും സമ്പാദ്യത്തിന്‍റെ'യും ലോകമാണ്‌. പരലോകം 'ദാറുല്‍ ജസാ' അഥവാ യഥാര്ത്ഥ പ്രതിഫലത്തിന്‍റെ സ്ഥലമാണ്‌. അതില്‍ അനുഗൃഹീതാവസ്ഥയും അതല്ലാത്തതും പെടും. വിശുദ്ധ ഖുര്‍‌ആന്‍‍ പറയുന്നു:

"മനുഷ്യനാകട്ടെ, തന്‍റെ' നാഥന്‍ അവനെ പരീക്ഷിക്കുകയും അങ്ങനെ അവനെ ബഹുമാനിക്കുകയും അവന്‌ അനുഗ്രഹം നല്കുകയും ചെയ്താല്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ അവനെ (മനുഷ്യനെ) പരീക്ഷിക്കുകയും അവന്‍റെ' ജീവിതവിഭവം അവന്‍ ചുരുക്കുകയും ചെയ്താല്‍, അപ്പോള്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ അപമാനിച്ചിരിക്കുന്നു." (89:16, 17).

എന്നാല്‍ സംഗതി ഇതല്ലെന്ന്‌ അടുത്ത സൂക്തം പറയുന്നു. രണ്ടവസ്ഥകളും ഒരു പരീക്ഷണമാണ്‌, ലോകത്തിലെ മറ്റെല്ലാ കാര്യങ്ങളെപ്പോലെ, വേദനയുടെയും യാതനയുടെയും അവസ്ഥകള്‍ ഒരു സൂചനയാണ്‌. തന്‍റെ ദിശ മാറ്റേണമെന്ന്‌ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുകയാണ്‌. പ്രവൃത്തികളില്‍ തിരുത്തല്‍ ആവശ്യമാണെന്ന്‌ അനുസ്മരിപ്പിക്കുകയാണ്‌. അങ്ങനെ അതൊരനുഗ്രഹമായിത്തിരിഞ്ഞേക്കാം. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയു ന്നു:

"തീര്‍ച്ചയായും നിനക്ക്‌ മുമ്പുണ്ടായിരുന്ന സമുദായങ്ങളിലേക്ക്‌ നാം (ദൂതന്മാരെ) അയച്ചിട്ടുണ്ട്‌. അപ്പോള്‍ നാം അവരെ (സത്യനിഷേധികളെ) വിഷമതകളും ദുരിതങ്ങളും കൊണ്ട്‌ വേദനിപ്പിച്ചു; അവര്‍ വിനയമുള്ളവരായിത്തീരുന്നതിനുവേണ്ടി." (6: 43)

വീണ്ടും സൂറഃ ബഖറയില്‍ അല്ലാഹു പറയുന്നു:

"അല്പ്പമൊക്കെ ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, ഫലനഷ്ടം, എന്നിവയിലൂടെ നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. തങ്ങള്‍ക്ക്‌ വല്ല ആപത്തും നേരിടുമ്പോള്‍ (പരിഭ്രമിക്കാതെ) 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്കു തന്നെ മടങ്ങുന്നവരുമാകുന്നു.' എന്നു പറയുന്ന സഹനശീലര്‍ക്ക് ‌ നീ സുവാര്‍ത്തയറിയിക്കുക." (2: 156, 158).

വാഗ്ദത്ത മസീഹ്‌ (അ) പറയു ന്നു: "ഇത്തരത്തിലുള്ള സ്വഭാവത്തിനാണ്‌ സഹനശീലം എന്നു പറയുന്നത്‌. ഇതുതന്നെയാണ്‌ ദൈവേഷ്ടത്തിനു വഴങ്ങുക എന്നു പറയുന്നതും. മറ്റൊരു പ്രകാരത്തില്‍, ഈ സദ്ഗുണത്തിനു നീതിധര്‍മ്മം എന്നും പറയാം. എന്തെന്നാല്‍, മനുഷ്യന് അവന്‍റെ ജീവിതകാലമത്രയും ഹിതകാര്യം ചെയ്തു കൊടുക്കുകയും അവന്‍റെ ഇഷ്ടമനുസരിച്ച്‌ സഹസ്രോപി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും അവനു കണക്കാക്കാന്‍ കഴിയാത്തവണ്ണം അനുഗ്രഹങ്ങള്‍ നല്കുകയും ചെയ്തിരിക്കുന്നു സര്‍വ്വാധികര്‍ത്താവായ ദൈവം തന്‍റെ ഇഷ്ടം അനുസരിപ്പിക്കുന്നതിനു ഇച്ഛി ക്കുമ്പോള്‍ മനുഷ്യന്‍ വൈമുഖ്യം കാട്ടുകയും തിരുവുള്ളത്തിനു കീഴ്‌വണങ്ങാതെ മുറുമുറുക്കുകയും മാര്‍ ഗ്ഗവ്യതിചലനത്തിന്‌ മുതിരുകയും ചെയ്യുകയെന്നത്‌ കേവലം നീതിവിരു ദ്ധമായിരിക്കുന്നതാണ്‌" (ഇസ്‌ലാംമത തത്ത്വജ്ഞാനം).

പരീക്ഷണ ഘട്ടത്തില്‍ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:

"ഞങ്ങളുടെ നാഥന്‍ അല്ലാഹു വാണെന്നു പറയുകയും എന്നിട്ട്‌ സ്ഥിരചിത്തരായി നിലകൊള്ളുകയും ചെയ്തവരാരോ അവരുടെയടുക്കല്‍ മലക്കുകള്‍ ഇറങ്ങും (ആ മലക്കുകള്‍ പറയും), 'നിങ്ങള്‍ ഭയപ്പെടേണ്ട, വ്യസനിക്കുകയും വേണ്ട. നിങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വര്‍ഗ്ഗം ലഭിച്ചതില്‍ സന്തുഷ്ടരാവുക. ഐഹിക ജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാണ്‌. നിങ്ങളുടെ മനസ്സ്‌ ആഗ്രഹി ക്കുന്നതെല്ലാം നിങ്ങള്‍ക്ക്‌ അവിടെ(സ്വര്ഗ്ഗത്തില്‍) ലഭിക്കും. നിങ്ങളാവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ ഉണ്ടാകും. വളരെയധികം പൊറുക്കുന്നവനും കരുണാമയനുമായ (അല്ലാഹു)വില്‍ നിന്നുള്ള സല്‍ക്കാരവിഭവം.”

ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടും യാതനകള്‍ കൊണ്ടും നിരന്തരമായി ഭാരം ചുമത്തപ്പെടുന്ന ഒരാള്‍ക്ക് ‌ ഐഹിക ലോകത്ത്‌ സംതൃപ്തിയും സ്വര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയെന്ന ഒരു ചോദ്യം സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ആദ്യമായി നാം അറിയേണ്ടത്‌ അവ അനുഗ്രഹങ്ങളാണെന്നതാണ്‌. ഒരാളെ പരീക്ഷിക്കുവാനും അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്നുമാണ്‌ താനിതിന്‌ കാരണമാക്കുന്നതെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഒരാളുടെ വിശ്വാസത്തിന്‍റെ അഗാധത കാണിക്കാനും സ്വഭാവത്തിന്‍റെ മഹത്വം മനസ്സിലാക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ക്ഷമയോടും സഹനത്തോടും നേരിടുകയാണെങ്കില്‍ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്നു. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയുന്നു:

"നിങ്ങളില്‍ നിന്ന്‌ (അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍) 'ജിഹാദ്‌' ചെയ്യുന്നവരെയും സ്ഥിരചിത്തരായ ആളുകളെയും വേര്‍തിരിച്ചറിയുകയും നിങ്ങളുടെ യഥാര്‍ഥ നില മനസ്സിലാവുകയും ചെയ്യുന്നതുവരെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും." (47: 32).

ജീവിതയാത്ര വളരെ എളുപ്പത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടതല്ലെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു പറയുന്നു:

"നാം മനുഷ്യനെ സൃഷ്ടിച്ചത്‌ യാതനകള്‍ നേരിടാനാണ്‌" (90:5).

പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ വിലപിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്‌. അങ്ങനെ ചെയ്യുന്നത്‌ ദൗര്‍ബല്യത്തിന്‍റെ സൂചനയും അല്ലാഹുവിനോടുള്ള കൃതഘ്നതയുമാണ്‌.

തിരുനബി (സ) പറഞ്ഞിട്ടുണ്ട്‌: "ഒരു മുസ്‌ലിമിന് ജീവിതം മുഴുവന്‍ നന്മനയാണ്‌." ഒരു യഥാര്‍ഥ വിശ്വാസിയല്ലാതെ മറ്റാരും തന്നെ ഇങ്ങനെയുള്ള പദവി കണ്ടെത്തുകയില്ല. എന്തെന്നാല്‍ ഒരു വിശ്വാസി വിജയം കൈവരിക്കുകയാണെങ്കില്‍ അയാള്‍ അല്ലാഹുവിന്‌ കൃതജ്ഞത രേഖപ്പെടുത്തുന്നു. അപ്പോള്‍ അവനില്‍ നിന്നു കൂടുതല്‍ അനുഗ്രഹങ്ങള്‍ക്ക് ‌ അയാള്‍ പാത്രീഭൂതനാവുന്നു. നേരേമറിച്ച്‌, അയാള്‍ വേദനയും യാതനയും അനുഭവിക്കുമ്പോള്‍ അയാള്‍ സഹനം കൈക്കൊള്ളുന്നു. അപ്പോഴും അയാള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്ക്ക് ‌ അര്‍ഹനായിത്തീരുന്നു."

അഹ്‌മദിയ്യാ ജമാഅത്തിന്റെ രണ്ടാം ഖലീഫ, മിര്‍സാ മഹ്‌മൂദ് അഹ്‌മദ് (റ) പറഞ്ഞതെത്ര സത്യമാണ്‌!

‘ഭാരങ്ങള്‍ എപ്പോഴും ഭാരങ്ങളല്ല’.

എല്ലാ ഓരോ വിഷമത്തിലും തത്തുല്യമായ അല്ലെങ്കില്‍ അതിലുപരിയായ നേട്ടത്തിന്‍റെ ബീജം അടങ്ങിയിരിക്കുന്നു. ഓരോ വിഷമത്തിലും ഒരാള്‍ക്ക് ‌ എന്തെങ്കിലും നേട്ടം കണ്ടെത്താനും കൈവരിക്കാനും സാധിക്കും. പ്രസിദ്ധനായ ഒരെഴുത്തുകാരന്‍ എഴുതിയതു പോലെ "എന്‍റെ വഴിയില്‍ കടന്നുവന്ന പ്രയാസങ്ങളോട്‌ ഞാന്‍ നന്ദിയുള്ളവനാണ്‌. എന്തെന്നാല്‍ അവയെന്നെ, സഹിഷ്ണുതയും സഹതാപവും ആ ത്മനിയന്ത്രണവും, നിരന്തര പ്രയത്നവും ഞാന്‍ ഒരിക്കലും അറിയാനിടയില്ലാത്ത മറ്റു നന്മകളും പഠിപ്പിച്ചു"

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ്‌ ഡാര്‍‌വിന്‍റെ ആരോഗ്യം മോശമായിരുന്നു. പക്ഷേ, ആ അവസ്ഥ അദ്ദേഹം ശരിക്കും ഉപയോഗപ്പെടുത്തി. അദ്ദേഹം പറഞ്ഞു:

"ഞാന്‍ രോഗാവസ്ഥയിലായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ചെയ്തത്ര ജോലി ചെയ്യുമായിരുന്നില്ല."

വൈഷമ്യങ്ങള്‍ നേരിടുകയും കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കാ തിരിക്കുകയും വ്യക്തി താല്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുമ്പോള്‍ ക്ഷമ കൈക്കൊള്ളണമെന്ന്‌ വിശുദ്ധ ഖുര്‍‌ആന്‍‍ അനുശാസിക്കുന്നു. നിരാശപ്പെടുകയോ അനര്‍ഹമായി ആശാഭംഗത്തിലകപ്പെടുകയോ ചെയ്യരുത്‌. ജീവിതത്തിന്‍റെ കൊടുങ്കാറ്റിന്നിടയില്‍ സ്വര്‍ഗ്ഗത്തിന്‍റെ മാധുര്യം ആസ്വദിക്കാന്‍ മനുഷ്യന്‌ സാധിക്കുന്നത്‌ അപ്പോള്‍ മാത്രമാണ്‌. ദൗര്‍ഭാഗ്യങ്ങള്‍ അനിവാര്യമാണ്‌. അവ സഹിക്കാനും അവയുമായി ക്ഷമയോടും വിജയപ്രദമായും താദാത്മ്യം പ്രാപിക്കാനും നാം പഠിക്കണം. ജീവിതത്തിന്‍റെ പ്രധാനപ്പെട്ടയുദ്ധങ്ങളില്‍ ഒന്നാണിത്‌. അതില്‍ മനുഷ്യന്‍ വിജയശാലിയായി പുറത്തുവരണം. ദുരിതങ്ങള്‍ കണ്ട്‌ ദുര്‍‍ബ്ബലനാവരുത്‌. ഇരുണ്ട രാത്രിയില്‍ സ്വഭാവം ശക്തിപ്പെടുത്താന്‍ ഉറച്ച തീരുമാനമെടുക്കുക; എപ്രകാരമാണോ കഠിനവെയിലുള്ള പകല്‍ കഴിച്ചുകൂട്ടുന്നത്‌, അതുപോലെ. (തുടരും)

ഡൊ. ഇഫ്തിഖാര്‍ അഹ്‌മദ് അയാസ് - UK

Wednesday, July 21, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER) - 3

ജീനുകളുടെ സങ്കീര്‍ണ്ണമായ ആഭ്യന്തര പ്രവര്‍ത്തനത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്തിന് യാതൊരു പങ്കും വഹിക്കാനില്ല എന്ന പ്രകൃതി നിര്‍ദ്ധാരണ തത്വങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പൊതുവായ വിമര്‍ശനത്തെ ഡാക്വിന്‍സ് തന്‍റെ സൂത്രപ്പണിയിലൂടെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് അദ്ദേഹം ഡാര്‍‌വിനിസത്തിനു ചെയ്ത മുഖ്യ സേവനം. ഇതാണ് വാസ്തവത്തില്‍ ജീവശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ മുഖ്യ ചാലകശക്തി. പ്രകൃതി നിരര്‍‍ദ്ധാരണവും ജീനുകളും തമ്മിലുള്‍ള്ള ബന്ധത്തില്‍ അദ്ദേഹം തികച്ചും പുതിയ ഒരാശയമാണ് നിര്‍ദ്ദേശിക്കുന്നത്. ജീനുകളുടെ ഉല്‍‌പരിവര്‍ത്തനാത്മകമായ മാറ്റങ്ങളെയോ(Mutative Changes), വികാസത്തെയോ അദ്ദേഹം നിഷേധിക്കുന്നില്ല. ഈ മാറ്റങ്ങളൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന് നേരിട്ട് വിധേയപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രത്യക്ഷത്തില്‍ വാദിക്കുന്നുമില്ല. എന്നാല്‍ ഒഴുക്കന്‍മട്ടില്‍ ലളിതമായി അദ്ദേഹം പറയുന്ന കാര്യം, ജീനുകള്‍ ഉണ്ടാക്കുന്ന എല്ലാ ശാരീരിക വ്യതിയാനങ്ങളും പ്രകൃതി നിര്‍ദ്ധാരണത്തിനു വിധേയമാണെന്നുമാണ്. ശരീരത്തിലുണ്ടാക്കുന്ന അത്തരം മാറ്റങ്ങളെ പ്രകൃതി നിര്‍ദ്ധാരണം അംഗീകരിക്കുമ്പോള്‍ മാത്രമാണ് അവ ജീവിതത്തിനുള്ള യോഗ്യത നേടുന്നത്. ഈ അംഗീകാര്യം സ്വാഭാവികമായും അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നു. ആകസ്മികതയുടെ ശാസ്ത്രമുപയോഗിച്ച് അദ്ദേഹം ചെയ്തുകഴിഞ്ഞ കാര്യമിതാണ്. ഹിമോഗ്ലോബിന്‍റെ സൃഷ്ടിപ്പിനെപ്പറ്റി പറയവെ വെറും യാദൃച്ഛിക ഘടകങ്ങളാണ് അത് നിര്‍‌വ്വഹിക്കുന്നതെന്നകാര്യം അസാധ്യമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇക്കാര്യം ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല. അതി ശക്തമായി തന്‍റെ പുസ്തകത്തിന്‍റെ 45 - )o പേജില്‍ അദ്ദേഹം അതിന്‍റെ അസംഭവ്യത വിശദമാക്കുന്നു. അമിനോ അംളത്തിന്‍റെ നാല് കണ്ണികള്‍ കൂട്ടിപ്പിണച്ച 146 അമിനൊ അംളങ്ങള്‍ ഒരൊറ്റ ഹിമൊഗ്ലൊബിന്‍ കോശത്തില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഇവിടെ അദ്ദേഹം താരതമ്യേന സങ്കീര്‍ണ്ണമായ ഗണിതകൃയ നടത്തി യാദൃച്ഛികതയുടെ വിളയാട്ടത്തിലൂടെ ഹിമൊഗ്ലൊബിന്‍ കോശം സൃഷ്ടിക്കപ്പെടല്‍ ഏറക്കുറെ അസാധ്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹത്തിന്‍റെ സ്വന്തം വാക്കുകള്‍ ഇപ്രകാരമാണ്.

"ഇത് ആളുകളില്‍ അമ്പരപ്പുണ്ടാകുന്ന വിധത്തിലുള്ള വലിയ അക്കമാണ്. ഒരു മില്യന്‍ എന്നാല്‍ ഒന്നിനു ശേഷം ആറു പൂജ്യങ്ങളാണ്. ഒരു ബില്യന്‍ (1,000 മില്യന്‍) ഒന്നിനു ശേഷം ഒമ്പതു പൂജ്യങ്ങളാണ്. നാം അന്വേഷിക്കുന്ന ഹിമോഗ്ലൊബിന്‍ നമ്പര്‍ ഒന്നിനു ശേഷം 190 പൂജ്യങ്ങളാണ്. ഇതു തന്നെ യാദൃച്ഛികതയ്ക്കു ഭാഗ്യമുണ്ടങ്കില്‍ മാത്രമേ ഹിമോഗ്ലൊബിനില്‍ സംഭവിക്കാന്‍ സാധ്യതയുള്ളൂ. ഹിമോഗ്ലൊബിന്‍ തന്മാത്രയാകട്ടെ ജീവനുള്ള ശരീരത്തിന്‍റെ സാങ്കേതിക സങ്കീര്‍ണ്ണതയുടെ ഏറ്റവു സൂക്ഷമായ ഒരു ഘടകം മാത്രമാണ്."

ഡാര്‍‌വിന്‍ സിദ്ധാന്ത പ്രകാരം ജീവന്‍റെ പ്രഹേളിക പരിഹരിക്കാന്‍ അദ്ദേഹം പ്രയോഗിക്കുന്ന ഒരു സൂത്രപ്പണിയാണ് ഈ വാദം. പക്ഷേ, ഒരിക്കലും അത് പരിഹൃതമാവുന്നില്ല എന്നതാണ് സത്യം. ഈ രീതിയില്‍ ഹിമൊഗ്ലൊബിന്‍ അടങ്ങിയ ജീനുകളുടെ അസ്തിത്വം മേല്‍ വാദപ്രകാരം തന്നെ അസാധ്യമാണ്. അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തില്‍ തോന്നിയ പൊടുന്നനെയുള്ള ഈ ആശയമാണ് പ്രകൃതി നിര്‍ദ്ധാരണത്തെപ്പറ്റി പഠിക്കുന്ന ഇക്കാലത്തെ യുവ ശാസ്ത്രജ്ഞന്മാരെ സ്വാധീനിക്കാന്‍ വലിയ തോതില്‍ കാരണമായിത്തീര്‍ന്നത്. ഇത് അദ്ദേഹം സൃഷ്ടിക്കുന്ന ഒരു മിഥ്യാ സങ്കല്പ്പമാണെന്ന് നമുക്ക് തെളിയുച്ചു കാണിക്കാം. കാരണം, പ്രകൃതിയുടെ യാഥാത്ഥ്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നില്ല.

പാരിസ്ഥിതിക ഘടകങ്ങള്‍ അംഗീകരിക്കുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്താലും ജീനുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കാനോ സ്വാധീനിക്കാനോ അതിനാവില്ല എന്നത് ഒരു വസ്തുതയാണ്. ജീനുകള്‍ ഉള്‍ക്കൊള്ളുന്ന വസ്തുക്കള്‍ തന്നെ പരിസ്ഥിതിയുടെ കാരുണ്യം കൊണ്ടാണ് നിലനിന്നു വരുന്നതെന്നു വന്നാലും അതിനു പാരിസ്ഥിതിക ഘടകങ്ങള്‍ ബാധകമല്ല.

ഈയൊരു പ്രധാന വാദമാണ് ഡാക്വിന്‍സ് സൂത്രത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം കുറച്ചുകൂടി വിശദമാക്കേണ്ടിയിരിക്കുന്നു. ഡാക്വിന്‍സിന്‍റെ വിപ്ലവകരമായ സമീപനമനുസരിച്ച് ജീനുകളുടെ പ്രവര്‍ത്തനം നിയന്തിക്കുന്ന നിയമങ്ങള്‍ അതില്‍ തന്നെ ഉള്ളടക്കം ചെയ്തിരിക്കുന്നു. അങ്ങനെ ആ നിയമങ്ങള്‍ ഉള്ളടക്കം ചെയ്ത ശക്തിയെക്കുറിച്ച് ഡാക്വിന്‍‍സിനറിയില്ല എന്ന കാര്യം പ്രത്യേകമോര്‍ക്കണം. ജീനുകളുടെ പ്രവര്‍ത്തനത്തില്‍ പരിസ്ഥിതി മാറ്റത്തിനു യാതൊരു പങ്കുമില്ല. പ്രകൃതി നിര്‍ദ്ധാരണ തത്വങ്ങള്‍ ജീവികളുടെ ചില ശാരീരിക പ്രത്യേകതകളെ സ്ഥിരീകരിക്കുമ്പോള്‍ തന്നെ അത് അതിന്‍റെ ശരീരത്തിലെ ജീനുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയോ അതിനെ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. പ്രകൃതി നിര്‍ദ്ധാരണം, മത്സരത്തിന്‍റെ ലോകത്ത് ജീവികളുടെ അതിജീവിക്കാനുള്ള ചില ശാരീരിക സവിശേഷതകളെ സ്ഥിരീകരിക്കാതിരിക്കുമ്പോഴും അതു ജീനുകളില്‍ യാതൊരു വിധ സ്വാധീനവും ചെലുത്തുന്നില്ല. ഇത് തികച്ചും ശരിയാണെന്ന് പരിണാമത്തിന്‍റെ ആദ്യാവസാനം പരിശോധിച്ചാല്‍ അറിയാന്‍ സധിക്കും. അമീബയെപ്പോലുള്ള പ്രാകൃത ജൈവ രൂപങ്ങളും അതിനെ തുടര്‍ന്ന് പരിണാമ ശൃംഖലയില്‍ വരുന്ന ജീവികളും ജീനുകളുടെ നിയന്ത്രണത്തിലുള്ള കോശീയമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. ഉചിതമായ രീതിയില്‍ അവയവ സന്നാഹങ്ങളില്ലാത്ത ജൈവരൂപങ്ങളും ജീവികളും പരിണാമത്തിന്‍റെ മുഴുവന്‍ കാലഘട്ടവും അതിജീവിച്ചത് അതില്‍ ഉള്ളടങ്ങിയ ജീനുകളുടെ ബലത്തിലാണ്.

പരിണാമത്തിന്‍റെ അന്ത്യ ഘട്ടത്തിലാണ് മനുഷ്യന്‍ പ്രത്യക്ഷനാകുന്നത്. മറ്റു ജീവിലോകത്തിനും മനുഷ്യനുമിടയിലുള്ള വ്യത്യാസം വളരെ വലുതും വൈജാത്യങ്ങള്‍ നിറഞ്ഞതുമാണ്. ഈ വൈജാത്യങ്ങള്‍ അല്പാല്പമായുള്ള പുരോഗമനാത്മകമായ വ്യതിയാനങ്ങളിലൂടെയാണ് നികത്തപ്പെട്ടതെന്ന് ഒരു ശാസ്ത്രജ്ഞനും സത്യത്തില്‍ സങ്കല്പ്പിക്കാന്‍ സാധ്യമല്ല. നാം ഇവിടെ പറയുന്നത് ഡാര്‍‌വിന്‍ നിരീക്ഷിച്ച ജീവികളുടെ ബാഹ്യവും ലളിതവുമായ രൂപസാദൃശ്യമല്ല. പരിണാമ വാദികള്‍ നഷ്ടപ്പെട്ട കണ്ണികളെക്കുറിച്ച് (Missing Links) പറയാറുണ്ട്. അത് ചിമ്പാന്‍സിയാണെന്നും ചിലര്‍ ആള്‍ക്കുരങ്ങാണെന്നും പറയുന്നു. ആള്‍ക്കുരങ്ങുകള്‍ക്കു വാലില്ല. വാസ്തവത്തില്‍ വാലുണ്ടോ ഇല്ലേ എന്നത് പ്രശനമേയല്ല. മനുഷ്യനും മൃഗവും തമ്മിലുള്ള വമ്പിച്ച അന്തരം പെരുമാറ്റപരമായും (Behavioural) മാനസികമായ (Mental) കഴിവിന്‍റെയും അടിസ്ഥാനത്തില്‍ എങ്ങനെ വിശദീകരിക്കാം എന്നതാണ് പ്രശ്നം. ഏതു മൃഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്? മനുഷ്യഭാഷയുടേതു പോലെ പരിഷ്കൃതമായ ഭാഷയില്‍ ഏതു മൃഗമാണ് ആശയ വിനിമയം നടത്തിയത്? മനുഷ്യനും മൃഗവും തമ്മില്‍ ഈ രംഗത്തെല്ലാം ഉള്ള താരതമ്മ്യം കാണിക്കുന്നത് മനുഷ്യന്‍റെ കഴിവുകള്‍ മൃഗങ്ങളുടേതിനെക്കള്‍ ശതകോടിക്കണക്കിന് മടങ്ങ് അധികമാണെന്നാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് നാം തിരിയുകയാണെങ്കില്‍, ഇതൊരു യാഥാസ്ഥിതിക കണക്കുകൂട്ടലാണ്, ലോകത്തിലുള്ള സകല ഗ്രന്ഥാലയങ്ങളിലേക്കും അതില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന വിജ്ഞാനങ്ങളിലേക്കും നോക്കുക. ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന് ചിമ്പാന്‍സിയുടെ സ്വകാര്യ പാര്‍പ്പിടത്തിലോ ഗൊറില്ലയുടെ ഗുഹകളിലോ ഏറ്റവും പ്രാഥമിക രൂപത്തിലുള്ള ഒരു കൊച്ചു ലൈബ്രറിയെങ്കിലും കാണിച്ചു തരുവാന്‍ സാധിക്കുമോ? ഇവര്‍ രണ്ടുപേരില്‍ ആരെങ്കിലും എഴുതിയ ഒരു പേജെങ്കിലും അവരുടെ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടത് കാണിച്ചു തരുവാന്‍ പറ്റുമോ? കുരങ്ങുകള്‍ മനുഷ്യന് അഞ്ചു മുതല്‍ എട്ടു വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ നിലനിന്നിരുന്നുവല്ലോ. അല്‍‌പ്പാല്‍‌പ്പമായി ഷേക്സ്പിയര്‍ പ്രതിഭ അവരില്‍ ഉണ്ടാകാന്‍ ഈ കാല ഘട്ടം മതിയായിരുന്നില്ലേ? മനുഷ്യന്‍റെയും കുരങ്ങിന്‍റെയും മസ്തിഷ്കം തമ്മിലുള്ള വ്യത്യാസം വലുതാണെങ്കിലും ഒറ്റ കുതിച്ചു ചാട്ടത്തിന്‍റെ അന്തരം മാത്രമാണ്.

നമുക്ക് ഹിമോഗ്ലൊബിന്‍റെ കാര്യത്തിലേക്കു തന്നെ വരാം. ദൈവത്വം ദൈവമല്ലാത്ത മറ്റാര്‍ക്കെങ്കിലും വകവെച്ചു കൊടുക്കുകയാണെങ്കില്‍ അത് ഹിമൊഗ്ലൊബിനായിരിക്കണം. അന്ധവും ബധിരവും മൂകവുമായ പ്രകൃതി നിര്‍ദ്ധാരണത്തിനായിരിക്കരുത്. മനുഷ്യ ശരീരം വരെ രൂപീകരിക്കാന്‍ എന്തൊന്നാണോ പിന്തുടര്‍ന്നു വന്നത് അതൊന്നും തന്നെ ആകസ്മികതയ്ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ് പ്രൊഫസര്‍ ഡക്വിന്‍സിന്‍റെ അഭിപ്രായം. അതിന്‍റെ യോഗ്യത ഡാര്‍‌വിനിസത്തിനല്ല, ഹിമോഗ്ലൊബിനാണ് നല്‍കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ഡാക്വിന്‍സ് തന്‍റെ ദൈവത്തെ തിരിച്ചറിയുന്നത് നാം കാണുന്നു. പിന്നീട് താന്‍ ദൈവമായി കണ്ടതിനെ അദ്ദേഹം നിഷേധിക്കുന്നു. ഡാക്വിന്‍സ് ഹിമോഗ്ലൊബിനെ എല്ലാ സൃഷ്ടികളുടെയും ദൈവമായി കാണുന്നു. എന്നാല്‍ ഇവിടെ ഹിമോഗ്ലൊബിന്‍റെ സ്രഷ്ടാവ് കൂടി ഉണ്ടാകേണ്ടതുണ്ട്. ആ സ്രഷ്ടാവ് എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആകസ്മികതയുടെ എണ്ണമറ്റ ഒരു സംഖ്യയാണ്. ആ സംഖ്യയാവട്ടെ തീര്‍ച്ചയായും നിലവിലില്ല താനും.

അദ്ദേഹത്തിന്‍റെ വാദത്തിന്‍റെ ആകത്തുക ഇതാണ്. ഹിമോഗ്ലൊബിനു നിലനില്‍ക്കാന്‍ സാധ്യമാകുമായിരുന്നില്ല. കാരണം അതിന്‍റെ സൃഷ്ടിക്കാവശ്യമായി വരുന്ന അവസരങ്ങള്‍ എണ്ണിക്കണക്കാക്കുക അസാധ്യമാണ്. അദ്ദേഹം വിശദീകരണം നല്‍കേണ്ട അടുത്ത ചോദ്യം ഇതാണ്. അതായത്, ഹിമോഗ്ലൊബിനു നിലനില്‍ക്കാന്‍ കഴിയില്ല എന്നിരിക്കേ പിന്നെ എന്തുകൊണ്ട് അത് നിലനില്‍ക്കുന്നു? ഈ പ്രഹേളികക്കുള്ള അനിവാര്യമായ ഉത്തരം ഹിമോഗ്ലൊബിന്‍റെ അസ്തിത്വം തന്നെ അതിന്‍റെ സ്രഷ്ടാവ് ആകസ്മികതയാണെന്ന വാദത്തെ നിരാകരിക്കുന്നു എന്നതാണ്. എന്തായിരുന്നാലും ഹിമോഗ്ലൊബിന്‍റെ രൂപഘടനയിലെ അഗാധമായ സാങ്കേതിക സങ്കീര്‍ണ്ണതകളും കെട്ടുപിണച്ചലുകളും ആകസ്മികതയ്ക്കു പകരം മറ്റൊരു സ്രഷ്ടാവിനെ പ്രതിഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നു. പ്രൊഫ. ഡാക്വിന്‍സിനു മൂന്നാമതൊരു നിര്‍ദ്ദേശം സമര്‍പ്പിക്കാനില്ല. അദ്ദേഹം ഒന്നുകില്‍ തന്‍റെ കാല്‍ നിലവിലില്ലാത്ത തോണിയില്‍ വെക്കണം. അല്ലെങ്കില്‍ അദ്ദേഹം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവ സന്നിധിയിലേക്കെത്തുന്ന തോണിയില്‍ കയറണം. അത് അദ്ദേഹത്തെ ദൈവത്തിന്‍റെ അടുക്കലേക്ക് എത്തിക്കുമ്പോള്‍ ആ നിമിഷം തനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത അമളി പിടികൂടിയിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു. ഉടന്‍ തന്നെ ദൈവ സവിധത്തില്‍ നിന്ന് തന്‍റെ വ്യാജ ദൈവമായ ഡാര്‍‌വിനിസത്തിലേക്ക് അദ്ദേഹം കുതറി മാറുന്നു. ഹിമോഗ്ലൊബിന്‍റെ സൃഷ്ടിയില്‍ ഡാര്‍‌വിനിസത്തിനു യാതൊരു പങ്കും ഇല്ല എന്നറിഞ്ഞിട്ടും അദ്ദേഹം അങ്ങോട്ടു തന്നെ ഗമിക്കുന്നു. മനുഷ്യശരീരത്തില്‍ കോശതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന എന്തു തന്നെ അത്ഭുതമുണ്ടെകിലും അത് ഡാര്‍‌വിനിസത്തിലേക്ക് ആരോപിക്കാന്‍ അദ്ദേഹത്തിന് യാതിരു വിധ അവകാശവുമില്ല. കാരണം ആദ്യം അതിന്‍റെ സ്രഷ്ടാവായ ഹിമോഗ്ലൊബിന്‍ സ്വയം എങ്ങനെ ഉണ്ടായി എന്ന് അദ്ദേഹം വിശദീകരിക്കേണ്ടിയിരിക്കുന്നു. ആകസ്മികത കൂടാതെ മറ്റെന്തെല്ലാം ഘടകങ്ങളാണ് ജീവന്‍റെ കോശങ്ങളെ രൂപപ്പെടുത്തിയത് എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയേണ്ടതുണ്ട്. കൂടാതെ ജീനുകളെ പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് വിധേയമാകാനുള്ള അദ്ദേഹത്തിന്‍റെ തന്ത്രം തികച്ചും നിരര്‍ഥകമാണ്. ഇതാണ് പ്രൊഫസര്‍ ഡക്വിന്‍സിന്‍റെ മുഖ്യ പ്രശ്നം. അദ്ദേഹം വായനക്കാരന്‍റെ ശ്രദ്ധ യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നു തെറ്റിച്ച് കാല്പ്പനിക വിഷയങ്ങളിലേക്ക് തിരിച്ചു വിടുന്നു.

അന്തിമ വിശകലനത്തില്‍ ഒരു ദേവതയിലുള്ള വിശ്വാസമോ പ്രകൃതി നിര്‍ദ്ധാരണത്തിലുള്ള വിശ്വാസമോ ഏതാണ് തിരഞ്ഞെടുക്കുക എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ടാണ് ഡാക്വിന്‍സ് പുസ്തകത്തിന്‍റെ അവസാന അധ്യായം ഉപസംഹരിക്കുന്നത്. ആരാണ് സ്രഷ്ടാവ് എന്ന കാര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആ സ്രഷ്ടാവിനെ അദ്ദേഹം കണ്ടെത്തുകയോ കണ്ടെത്താതിരിക്കുകയോ ചെയ്താലും തീര്‍ച്ചയായും അദ്ദേഹത്തിനു ദൈവത്തിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പ്രതിഷ്ഠിക്കാന്‍ അവകാശമില്ല. പ്രകൃതി നിര്‍ദ്ധാരണം സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. സൃഷ്ടിക്കപ്പെട്ടതിന്മേല്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഡാക്വിന്‍സ് അദ്ദേഹത്തിന്‍റെ വിരല്‍ ചൂണ്ടുന്നത് ഒരു ദേവതയാകാന്‍ യോഗ്യതയില്ലാത്ത യാതൊരു വ്യക്തിത്വവുമില്ലാത്ത കേവലം ചില തത്വങ്ങളിലേക്കാണ്. അതായത് അന്ധവും മൂകവും ബധിരവുമായ ചില തത്വങ്ങളിലേക്ക്. അതിനാകട്ടെ ഭൗതികമായ അത്മീയമയോ യാതൊരസ്തിത്വവുമില്ല. അത് തീര്‍ച്ചയായും ഒരു സ്രഷ്ടാവല്ല എന്ന കാര്യം സ്പഷ്ടമാണ്. അദ്ദേഹത്തിനു യുക്തമായ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ അദ്ദേഹം സൃഷ്ടികളുടെ അസ്തിത്വം അംഗീകരിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിനെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്നു സമ്മതിക്കുക. അല്ലെങ്കില്‍, ഇവിടെ ഒരു സ്രഷ്ടാവില്ല, എന്നാല്‍, സൃഷ്ടികള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം പ്രഖ്യാപിക്കണം. ഈ വാദം, The Blind Watchmaker എന്ന പുസ്തകമുണ്ട്. പക്ഷേ, അതെഴുതിയ പ്രൊഫസര്‍ ഡാക്വിന്‍സ് ഒരിക്കലും ഉണ്ടായിട്ടേയില്ല എന്നു പറയുന്നതിനു തുല്യമാണ്!

അവലംബം: Revelation, Rationality, Knowledge & Truth

Sunday, July 18, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER) - 2

വിദഗ്ധനും ബുദ്ധിമാനുമായ ഒരു ഡിസൈനറുടെ ആവശ്യമില്ലാതെ ഏതൊരു കമ്പ്യൂട്ടറും നിര്‍മ്മിച്ചെടുക്കാമെന്ന അഭിപ്രായത്തെ ഡാക്വിന്‍സ് നിരാകരിക്കുന്നുവെങ്കില്‍, ജീവന്‍റെ സ്രഷ്ടാവിനെ നിരാകരിക്കുന്നതിന് സത്യസന്ധമായ കാരണം സ്വയം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയുന്ന ഉത്തരം, കമ്പ്യൂട്ടറിന്‍റെ വളരെ സങ്കീര്‍ണ്ണമായ ഘടനയും സമീകൃതമായ നിര്‍മ്മാണവും സ്വയം ഉണ്ടായതല്ല എന്നതാണ്. എന്നാല്‍ ജീവന്‍റെ കാര്യത്തിലേക്കു വരുമ്പോള്‍ അദ്ദേഹം തന്‍റെ നിലപാടുകള്‍ മുഴുവന്‍ മാറ്റുന്നു. ഒരു രൂപാന്തര പ്രകൃയക്ക് വിധേയമായതുപോലെയാണ് അദ്ദേത്തിന്‍റേ ഈ മാറ്റം. ഒരു ജീവശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക് കമ്പ്യൂട്ടറിനേക്കാള്‍ എത്രയോ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ജീവന്‍ എന്ന് അദ്ദേഹം അറിയേണ്ടതായിരുന്നു. ജീവന്‍റ സങ്കീര്‍ണ്ണതയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ സങ്കീര്‍ണ്ണത ഒന്നുമല്ല. ജീവന്‍റെ എണ്ണമറ്റ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെങ്കില്‍ കമ്പ്യൂട്ടറിനെ അതിനേക്കാള്‍ വലിയ മിഥ്യയായി കണക്കാക്കാനള്ള അവകശം ഉണ്ട് എന്നു സമ്മതിക്കണം.

ഇവിടം മുതലാണ് ഡാക്വിന്‍സ് തന്‍റെ വാക്കുകള്‍ കൊണ്ടുള്ള ഇന്ദ്രജാലം ആരംഭിക്കുന്നത്. ജീവന്‍ സങ്കീര്‍ണ്ണമായതല്ല എന്നായിരിക്കും അദ്ദേഹത്തിന്‍റെ ലളിതമായ ഉത്തരം. അത് സങ്കീര്‍ണ്ണമാണെന്ന് കരുതുന്നത് ഒരു മിഥ്യ മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. സങ്കീര്‍ണ്ണമല്ലാത്തതുകൊണ്ട് അവ സ്വയമേവ സൃഷ്ടിക്കപ്പെടാവുന്നതുമാണ്. ജീവന്‍റെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെന്നും കമ്പ്യൂട്ടറിന്‍റെ മെക്കാനിസമാണ് സാങ്കേതിക സങ്കീര്‍ണ്ണതയെന്നും പറയുന്നത് യുക്തിയെ തലകീഴായി നിര്‍ത്തുന്നതിനു സമമാണ്. ഡാക്വിന്‍സിന്‍റെ ഈ മലക്കം മറിച്ചിലില്‍ വിവേകത്തിന്‍റെ കണികപോലുമില്ല. വിശ്വാസത്തെ സംശയദൃഷ്ടിയോടേ നോക്കുന്നതാണ് പ്രശ്നത്തിന്‍റെ കാതല്‍. ഇവിടെ വളരെ വ്യക്തമായും ഒരു ബോയിംഗ് 747 വിമാനം സ്വയം നിര്‍മ്മിക്കപ്പെട്ടതാണെന്നു വിശ്വസിക്കാന്‍ ഡാക്വിന്‍സിനാവുന്നില്ല. എന്നാല്‍ അതിനെക്കാള്‍ കൂടുതലായ പ്രകൃതിയിലെ സങ്കീര്‍ണ്ണതകള്‍ ഒരു സ്രഷ്ടാവിനെക്കൂടാതെ സ്വയം ഉണ്ടായതാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തില്‍ നിന്നു രക്ഷപ്പെടാനും ദൈവത്തിനെതിരെയുള്ള അദ്ദേഹത്തിന്‍റെ മുന്‍‌വിധി മറച്ചു വെക്കാനും പ്രകൃതിയുടെ സാങ്കേതിക സങ്കീര്‍ണ്ണതകളെ മതത്തില്‍ അമിതമായി വിശ്വസിക്കുന്നവരുടെ മിഥ്യാ വാദമായി അദ്ദേഹം കാണുന്നു. പക്ഷേ, അതിനു മുമ്പേ ബോയിംഗ് 747 ന്‍റെ നിര്‍മ്മാതാക്കളെ അദ്ദേഹം നിഷേധിക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിന്‍റെ തന്നെ മനസ്സിന്‍റെ ഒരു മിഥ്യാ സങ്കല്പ്പമായി കാണാം. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ അദ്ദേഹം ഉന്നയിക്കുന്ന അതേ വാദം തന്നെ അതിനേക്കാള്‍ ശക്തമായി അദ്ദേത്തിനെതിരെയും ഉന്നയിക്കാവുന്നതാണ്. ഒരു ലളിതമായ കമ്പ്യൂട്ടര്‍ പോലും സ്വയം നിര്‍മ്മിക്കപ്പെടുക എന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്നിരിക്കേ ബോയിംഗ് 747 ന്‍റെ നിര്‍മ്മാണം അതിനേക്കാള്‍ അസാധ്യമായ ഒന്നാണ്. എങ്കിലും, ഡാക്വിന്‍സ് ഈ അസാധ്യതകളിലാണ് വിശ്വസിക്കുന്നത്. അദ്ദേഹം അതില്‍ വിശ്വസിക്കാന്‍ കാരണം, സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള രൂപകല്പ്പന ധൈഷണിക ബോധമുള്ള ഒരു മനസ്സിനെ ആവശ്യപ്പെടുന്നു എന്നതാണ്. പ്രകൃതിയുടെ കാര്യം വരുമ്പോള്‍ മുമ്പേയുള്ള ഒരു ധൈഷണിക ബോധത്തില്‍ നിന്നു രക്ഷപ്പേടാന്‍ വേണ്ടി അദ്ദേഹം പ്രകൃതിയുടെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെന്നു പറഞ്ഞു തള്ളുകയാണ് ചെയ്യുന്നത്. ബോയിംഗ് 747 ന്‍റെ കാര്യം വരുമ്പോള്‍ അത് സ്വയം സൃഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിയുന്നുമില്ല. ജീവന്‍ സ്വയം സൃഷ്ടിക്കുക എന്നത് അതിനേക്കാള്‍ അസാധ്യമായ കാര്യമാണ്. ദൈവത്തില്‍ വിശ്വസിക്കാതിരിക്കുക എന്ന അദ്ദേഹത്തിന്‍റെ മുന്‍‌ധാരണയാണ് ഇത് തുറന്നു കാട്ടുന്നത്.

ഡാക്വിന്‍സ് തന്‍റെ അവകാശവാദങ്ങളും തന്നെ എതിര്‍ക്കുന്നവരുടെ അവകാശ വാദങ്ങളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുകയും തുറന്നു കാണിക്കുകയും ചെയ്യേണ്ടതുണ്ട്. അദ്ദേഹം സ്വയം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന അതേ യുക്തി തന്നെയായിരിക്കണം മറ്റുള്ളവര്‍ക്കും ബാധകമാക്കേണ്ടത്. ഡക്വിന്‍സ് തന്‍റെ രക്ഷക്കായി പണിതുയര്‍ത്തുന്ന വാദം താഴെ പറയന്ന കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്:

" പരിണാമത്തിനായുള്ള സമയദൈര്‍ഘ്യത്തെക്കുറിച്ച് അന്തര്‍ജ്ഞാനപരമായ ഗ്രാഹ്യതയൊന്നും ഞങ്ങള്‍ക്കില്ല" (The Blind Watchmaker)

ഈ പ്രസ്താവനയിലൂടെ അദ്ദേഹം അര്‍ഥമാക്കുന്നത് ബോയിംഗ് 747 ന്‍റെ നിര്‍മ്മാണത്തിനെടുത്ത സമയത്തെ സംബന്ധിച്ച് നമുക്ക് അന്തര്‍ജ്ഞാനപരമായ ഗ്രാഹ്യതയുണ്ടെന്നാണ്. സമയ ധൈര്‍ഘ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാദം അപ്രസക്തമാണെന്ന് നമുക്ക് തെളിയിക്കാനാവും. സമയത്തിന്‍റെ ദൈഘ്യത്തിനും ഹ്രസ്വതയ്ക്കും പ്രകൃതിയിലെ നിര്‍മ്മാണ സങ്കീര്‍ണ്ണതയുമായി യാതൊരു ബന്ധവുമില്ല. ബോയിംഗ് 747 ന്‍റെ കാര്യത്തില്‍ ഒരു ധൈഷണിക ബോധമുള്ള മനസ്സ് അതിന്‍റെ നിര്‍മ്മാണത്തിനു മുമ്പേ പ്രവര്‍‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ ഒറ്റകാരണം കൊണ്ടാണ് അദ്ദേഹം മുന്‍‌കൂട്ടിയുള്ള രൂപഘടനാ നിര്‍മ്മാണത്തിലും ലക്ഷ്യത്തിലും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ വാദത്തില്‍ സമയം എന്നത് തികച്ചും അപ്രസക്തമാണെന്ന് സാങ്കല്പ്പികമായി നകുക്ക് തെളിയിക്കാനാകും. പ്രകൃതിയുടെ പുരാവസ്തു ശേഖരത്തില്‍ അര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മമ്പേ കുഴിച്ചു മൂടപ്പെട്ട നിലയില്‍ ഇത്തരം ഒരു യന്ത്രഭാഗം കണ്ടെത്തിയെന്നിരിക്കട്ടെ. അപ്പോള്‍ ഇത് സ്വയം രൂപപ്പെട്ടതാനെന്ന് അദ്ദേഹം പറയുമോ? തീര്‍ച്ചയായും അല്ല എന്നായിരിക്കും അദ്ദേഹത്തിന്‍റെ ഉത്തരം. അദ്ദേഹം സ്വബോധ മനസ്സോടെ അജ്ഞാതനായ അതിന്‍റെ നിര്‍മ്മാതാവില്‍ വിശ്വസിക്കേണ്ടി വരും. ഡാക്വിന്‍സിന് സമയം എണ്ണമറ്റ ദൈര്‍ഘ്യത്തോളം വേണമെങ്കില്‍ വലിച്ചു നീട്ടാം. പക്ഷേ, ബോയിംഗ് 747 ന്‍റെ ഒരു ചക്രം പോലും ക്രമേണക്രമേണയായി സൃഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. ജീവനുള്ളതോ ഇല്ലാത്തതോ എന്നത് അവിടെ അപ്രസക്തമാണ്. സാങ്കേതിക സങ്കീര്‍ണ്ണതയും രൂപകല്പ്പനയും യാന്ത്രിക അത്ഭുതങ്ങളുമാണ് ഇവിടെ ഉള്ളടങ്ങിയിട്ടുള്ള വിഷയം. (തുടരും)

Tuesday, July 13, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER)

പ്രഗല്‍ഭനായ ബ്രിട്ടീഷ് ജന്തു ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഡാക്വിന്‍സിന്‍റെ പ്രസിദ്ധമായ പുസ്തകമാണ് 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER). ഈ പുസത്കത്തില്‍ ഡാക്വിന്‍സ് വാസ്തവത്തില്‍ ഡാര്‍‌വിനിസം പുനര്‍ രചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് അസ്തിത്വമില്ല എന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തത്തെ പ്രത്യക്ഷമായിത്തന്നെ വിളംബരപ്പെടുത്തുന്നതാണ് പ്രസ്തുത പുസ്തകം.

എല്ലാ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഡാവിഞ്ചിയെ നിഷേധിച്ചുകൊണ്ട് മോണാലിസയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. എന്നിട്ടും വ്യക്തമായ ഈ നിരര്‍ഥക വാദത്തോട് പ്രൊഫസര്‍ ഡാക്വിന്‍സ് പ്രതിബദ്ധത അകാട്ടുന്നു. സൃഷ്ടിയില്‍ അദ്ദേഹം വിശ്വസിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിന്‍റെ അസ്തിത്വത്തെ അദ്ദേഹം നിഷേധിക്കുന്നു. വിലക്ഷണമായ രീതിയില്‍ സ്രഷ്ടാവിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പകരം വെക്കുകയും ചെയ്യുന്നു. ഉന്നതനായ ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ എന്ന നിയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡാര്‍‌വിന്‍ സിദ്ധാന്തം ഒരു രചനാത്മക തത്ത്വമല്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.

പ്രൊഫസര്‍ ഡാക്വിന്‍സ് ജീവന്‍റെ യഥാര്‍ത്ഥ പ്രശ്നവുമായുള്ള ഏറ്റുമുട്ടല്‍ ഈ പുസ്തകത്തില്‍ ഒഴിവാകുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളുടെ അസ്തിത്വം അദ്ദേഹം അംഗീകരിക്കുന്നു; അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവുമുണ്ട്. എന്നിരിക്കേയാണ് ഈ ഒഴിവാക്കല്‍. അദ്ദേഹം ഉന്നയിച്ച എല്ലാ വസ്തുതകളും ചര്‍ച്ചചെയ്യുകയല്ല ഇവിടെ ഉദ്ദേശ്യം. കാരണം, അവയില്‍ പലതും അപ്രസക്തങ്ങളാണ്; വിഷയവുമായി ബന്ധമില്ലാത്തവയാണ്. എന്നിരുന്നാലും യഥാര്‍ഥ ജീവനെക്കുറിച്ചും അത് ആവാഹിക്കുന്ന നിഗൂഢതകളെക്കുറിച്ചും പ്രൊഫസര്‍ ഡാക്വിന്‍സ് എഴുതുമ്പോള്‍ തികച്ചും ഒരു ശാസ്ത്രജ്ഞനെപ്പോലെതന്നെയാണ് അത് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. മറ്റു ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ അദ്ദേഹം കൈകടത്തുന്നില്ല. ഇവിടെ ഡാക്വിന്‍സ് വളരെ നല്ല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ സാമര്‍ഥ്യമൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ സമര്‍ഥനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു കാണുന്നില്ല. മുമ്പേ നിലകൊള്ളുന്ന ഒരു ധൈഷണിക ബോധത്തിന്‍റെ അസ്തിത്വമില്ലാതെ ജീവന്‍ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടുംകൂടി സൃഷ്ടിക്കപ്പെടുക സാധ്യമല്ല.

ജീവന്‍റെ ഈ സൃഷ്ടി നടത്തിയത് ഒരിക്കലും പ്രകൃതി നിര്‍ദ്ധാരണമല്ല. ജീവിത യാഥാര്‍ഥ്യത്തിന്‍റെ സത്യസന്ധമായ എല്ലാ അനുഭവങ്ങളും ഈ ആശയത്തി‍ലേക്കാണ് നമ്മെ നയിക്കുന്നത്. അനിവാര്യമായ ഈയൊരു യുക്ത്യാധിഷ്ടിത നിഗമനം ഒഴിവാകാന്‍ വേണ്ടി അദ്ദേഹം സ്വയം തന്നെ സൃഷ്ടിച്ച അയഥാര്‍ഥമായ സ്വപന ലോകത്തേക്ക് പലായനം ചെയ്യുകയാണ്. അതായത്, കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും വിചിത്ര ജീവികളുടെയും ലോകം. പിന്നീട് അദ്ദേഹം മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളും പ്രകൃതിയിലെ പ്രത്യക്ഷമായ സങ്കീര്‍ണ്ണതകളും തമ്മില്‍ വ്യക്തമായ ഒരു വിഭജന രേഖ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതങ്ങളുടെ സങ്കീര്‍ണ്ണതകളെല്ലാം യാഥാര്‍ഥ്യങ്ങളും ലക്ഷ്യത്തോടൂ കൂടിയവയും നന്നായി ആസൂത്രണം ചെയ്തവയുമാണെന്നും എന്നാല്‍, പ്രകൃതിയിലുള്ള സങ്കീര്‍ണ്ണതകളില്‍ അത്ഭുതങ്ങളുടെ ഘടകങ്ങള്‍ വളരെ കൂടുതല്‍ ആണെങ്കിലും ഉദ്ദേശ്യ രഹിതവും അനാസൂത്രിതവുമാണെന്നും അവകാശപ്പെട്ടുകൊണ്ട് വായനക്കാരെ അദ്ദേഹം വഴി തെറ്റിക്കുന്നു. പ്രകൃതിയിലുള്ള വസ്തുക്കള്‍ക്ക് എന്തെങ്കിലും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സങ്കീര്‍ണ്ണതകളോ മുന്‍‌കൂട്ടിയുള്ള രൂപകല്പ്പനയോ ഉണ്ടെന്നുള്ളത് ഒരു പ്രതീതി മാത്രമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാനാണ്. അദ്ദേഹത്തിന്‍റെ ശ്രമം. അവധാനതയില്ലാത്ത വായനക്കാരനെ മുന്നോട്ടും പിന്നോട്ടും ഓടിച്ച് മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഡാക്വിന്‍സ് ചെയ്യുന്നത്. അതായത്, അവലോകന ദര്‍ശനത്തില്‍ നിന്ന് ദീര്‍ഘദര്‍ശനത്തിലേക്കും ദീര്‍ഘദര്‍ശനത്തില്‍ നിന്ന് അവലോക ദര്‍ശനത്തിലേക്കുമുള്ള വഞ്ചനാത്മകമായ ഒരു ശ്രമമാണിത്. മനുഷ്യനിര്‍മ്മിതമായ എല്ലാ വസ്തുക്കളും ദീര്‍ഘദൃഷ്ടിയോടുകൂടിയാണെന്ന് ലോകം വിശ്വസിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതായത്, ഒരു ബോധ മനസ്സിന്‍റെ ഉല്പ്പന്നമായ അവയ്ക്ക് ലക്ഷ്യവും രൂപകല്പ്പനയും സാങ്കേതിക സങ്കീര്‍ണ്ണതയും ഉണ്ട്. പ്രകൃതി നിര്‍മ്മിത വസ്തുക്കളിലേക്ക് തിരിയുമ്പോള്‍ അതില്‍ മനുഷ്യ നിര്‍മ്മിത വസ്തുവിനേക്കാള്‍ ആയിരക്കണക്കിന് കാര്യങ്ങളില്‍ അത്ഭുതങ്ങളുടെ മഹത്തായ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍, മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ രൂപകല്പ്പന കാണാന്‍ നാം ശീലിപ്പിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് നമ്മുടെ അവലോകനദൃഷ്ടി പ്രകൃതി വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ ഇതേ ലക്ഷ്യബോധത്തിന്‍റെയും രൂപകല്പ്പനയുടെയും മിഥ്യാ ബോധത്തെ നമ്മില്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു അദ്ദേഹം ഊന്നിപ്പറയുന്നു. അതുകൊണ്ട് പ്രകൃതി വസ്തുക്കള്‍ക്കും ഒരു ബോധാത്മകനായ രൂപസന്ദായകനുണ്ടാകണമെന്ന് വിശ്വസിക്കാന്‍ നാം പ്രേരിതരായിത്തീരുന്നു. വ്യക്തമായും അദ്ദേഹം സ്വയം ആധികാരികമായ ചില വാക്കുകള്‍ പ്രസ്താവിക്കുകയല്ലാതെ ഈ മിഥ്യാ വാദത്തെ സംബന്ധിച്ച് യാതൊരു വാദ മുഖങ്ങളും അവതരിപ്പിക്കുന്നില്ല. നേരെ മറിച്ച് യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരത്തിയ ഉദാഹരണങ്ങളെല്ലാം അദ്ദേഹത്തിന്‍റെ നിഗമനങ്ങളെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി വവ്വാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പണ്ഡിതോചിതമായ പഠനമെടുക്കാം. ഇത്തരം പഠനത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നത് ഇപ്ര്കാരമാണ്:

"ഇത്തരം മിഥ്യകള്‍ കെട്ടിപ്പൊക്കിയ ശേഷം അതിനു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അത് വിപാടനം ചെയ്യുകയാണ് എന്‍റെ ഉദ്ദേശ്യം."

ഖേദകരമെന്നു പറയട്ടെ, ഇത് അദ്ദേഹം പാലിക്കുന്നില്ല. വവ്വാലിനെക്കുറിച്ചുള്ള വിവരണത്തിനാണ് പ്രസ്തുത പുസ്തകത്തിലെ Good Design എന്ന അദ്ധ്യായത്തിലെ നല്ലൊരു പങ്കും അദ്ദേഹം വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു:

"അവയുടെ മസ്തിഷ്ക്കം വളരെ ലോലമായി ക്രമീകരിച്ചു നിര്‍ത്തിയ ഒരു കൂട്ടം ഇലക്ട്രോണിക് ഇന്ദ്രജാലങ്ങളുടെ ഒരുകൊച്ചു പ്രപഞ്ചമാണ്. പ്രതിധ്വനികളുടെ ലോകം കൃത്യ സമയത്ത് decode അഥവാ വിശകലനം ചെയ്യാന്‍ ആവശ്യമായ രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട വിപുലമായ ഒരു സോഫ്റ്റ്‌വെയര്‍ ആണത്. അനിതരസാധാരനമായ രീതിയില്‍ ഉദ്ദിഷ്ട രീതിയില്‍ അള്‍ട്രാ സൗണ്ടുകള്‍ പ്രസരിപ്പിക്കുന്ന ഉപകരണങ്ങളാണ് അവയെന്ന് നാം തിരിച്ചറിയുന്നത്‌വരെ, പള്ളിമേടയ്ക്ക് മുകളില്‍ വാ പിളര്‍ന്ന് മുഖം വികൃതമാക്കി തൂക്കിയിട്ടിരിക്കുന്ന തൂക്കുപാവയെപ്പോലെയേ നാം വവ്വാലിനെ കാണുന്നുള്ളൂ."

വളരെ സമര്‍ഥമായി അദ്ദേഹം ഈ സമസ്യകള്‍ ഉപസംഹരിക്കുന്നുണ്ട്. ശബ്ദത്തിനുമേല്‍ നിയന്ത്രണമുള്ള വവ്വാലിന്രെ കഴിവുകളെ അദ്ദേഹം പ്രശംസിക്കുന്നത് കാണുക:

"ഒരു കൊച്ചു തവിട്ടു നിറമുള്ള വവ്വാല്‍ തന്‍റെ ശബ്ദ പ്രതിധ്വനിയിലൂടെ ഒരു കീടത്തെ കണ്ടുപിടിക്കാന്‍ ആരംഭിക്കുമ്പോള്‍ അതിന്‍റെ ശബ്ദത്തിന്‍റെ കമ്പന നിരക്ക് അധികമാകുന്നു. ഒരു മെഷീന്‍ ഗണ്ണിനേക്കാള്‍ വേഗത്തില്‍ ആയിരിക്കും അതിന്‍റെ പ്രവേഗം. സെക്കന്‍റില്‍ പരമാവധി 200 പള്‍സ് നിരക്കില്‍ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വവ്വാല്‍ ചലിക്കുന്ന ഇരയുടെ അടുത്തെത്തുന്നു"

അവിദ്ദേഹം ഉയര്‍ത്തുന്ന ചൊദ്യം:

"വവ്വാലുകള്‍ക്ക് സെക്കന്‍റില്‍ 200 വരെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്പന്ദനങ്ങള്‍ അയക്കാന്‍ കഴിയുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത് എല്ലാ സമയവും നിലനിര്‍ത്തുന്നില്ല? കാരണം, വവ്വാലുകള്‍ക്ക് അതിന്‍റെ പള്‍സ് നിരക്ക് ക്രമീകരിക്കുന്ന ഒരു സം‌വിധാനമുണ്ട്. വവ്വാലിന് അടിയന്തിരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയും ലോകത്തെ സൂക്ഷ്മമായി അറിയാനും എന്തുകൊണ്ട് സ്ഥിരമായി ഈ സം‌വിധാനം പരമാവധി ആവൃത്തിയില്‍ പ്രവര്‍ത്തിച്ചു കൂടാ?"

അദ്ദേഹം തന്നെ ഇതിനുത്തരം നല്‍കുന്നു:

"ഒരു കാരണമിതാണ്. ഈ ഉന്നത നിരക്കിലുള്ള തരംഗങ്ങള്‍ അടുത്തെത്തിയ ഇരകള്‍ക്കു നേരെ മാത്രമേ അനുയോജ്യമാകൂ. തന്‍റെ മുന്നില്‍ ദൂരെയുള്ള ഇരകള്‍ക്ക് നേരെ ഉന്നത നിരക്കില്‍ കമ്പനങ്ങള്‍ അയക്കുകയാണെങ്കില്‍ അതില്‍ തട്ടി പ്രതധ്വനിക്കുന്ന തരംഗങ്ങള്‍ മറ്റു ശബ്ദതരംഗങ്ങളുമായി ഇടകലര്‍ന്ന് പോകുന്നത് കൊണ്ടായിരിക്കാം അടുത്തുള്ള ഇരകള്‍ക്ക് നേരെ മാത്രം ഉന്നത നിരക്കിലുള്ള കമ്പനങ്ങള്‍ അയക്കുന്നത്"

വവ്വാലുകളുടെ വൈമാനികവും ശാബ്ദികവുമായ അത്ഭുത കഴിവുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നതിങ്ങനെ:

"കൃത്യമായ ഉപകരണങ്ങലിലൂടെയും കടലാസുകളിലെഴുതിയ ഗണിതകൃയകളിലൂടെയും ഒരു പരിധിവരെ മാത്രമേ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു കൊച്ചു ജീവി അതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നുവെന്ന് സങ്കല്പ്പിക്കന്‍ പ്രയാസമാണ്"

സാങ്കേതിക സങ്കീര്‍ണ്ണതെകളെക്കുറിച്ച് പറയുമ്പോള്‍ മനുഷ്യ നിര്‍മ്മിത യന്ത്രങ്ങള്‍ക്ക് അതിനോട് സാമ്യമുണ്ടെങ്കിലും സങ്കീര്‍ണ്ണത അതിനെക്കാള്‍ കുറവാണെന്ന കാര്യം അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു:

"തീര്‍ച്ചയായും ഈ ചെപ്പിന്‍റെ (വവ്വാലിന്‍റെ തല) വയറിങ്ങ് നവീകൃതമായ ഒരു ബോധാത്മക മസ്തിഷ്കം ചെയ്തിട്ടുള്ളതായിരിക്കണം. (ചുരുങ്ങിയ പക്ഷം വയറിങ്ങിന്‍റെ രൂപകല്പനയെങ്കിലും അത്തരം ഒരു മസ്തിഷ്കം ചെയ്തതായിരിക്കണം). പക്ഷേ, ഈ കൊച്ചു പേടകത്തിന്‍റെ അനുനിമിഷമുള്ള പ്രവര്‍ത്തനത്തില്‍ യാതൊരു ബോധാത്മക തലച്ചോറും ഇടപെട്ടിട്ടില്ല"

" .... നമ്മുടെ സാങ്കേതിക വിദ്യയുമായുള്ള അനുഭവ പരിചയം പരിഷ്കൃതമായ ഒരു യന്ത്രം കാണുമ്പോള്‍ ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു രൂപ സന്ദായകന്‍ അതിനുണ്ടാകണം എന്നു കരുതാന്‍ നമ്മെ തയ്യാറാക്കിയിരിക്കുന്നു"

ഇവിടം മുതല്‍ക്കാണ് അദ്ദേഹത്തിന്രെ അസംബന്ധാത്മക നിഗമനങ്ങള്‍ ആരംഭിക്കുന്നത്. കാരണം, രൂപകല്പ്പന ചെയ്യുന്നത് ബോധശൂന്യമായ പ്രകൃതി നിര്‍ദ്ധാരണം അണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് 'അന്ധനായ ഒരു ഘടികാര നിര്‍മ്മാതാവ്' അന്ധവും ബോധശൂന്യവുമായ ഡാര്‍‌വിന്‍ തത്ത്വങ്ങള്‍ക്ക് വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് ഡാക്വിന്‍സ് എഴുതുന്നു:

"എങ്ങനെയാണ് ഒരു അവയവത്തിനു സാങ്കേതിക സങ്കീര്‍ണ്ണതകള്‍ കൈവരുന്നത്?"

അദ്ദേഹം നല്‍കുന്ന ഉത്തരം ഇതാണ്:

"ഇത് ഒരു വാദമുഖമല്ല. അവിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്"


ഡാക്വിന്‍സിനോട് അദ്ദേഹം ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ ബോധമുള്ള ഒരാളുടെ സൃഷ്ടിയല്ലെന്നും അതിനു യാതൊരു വിധ ഡിസൈനിങ്ങിന്‍റെയും ആവശ്യമില്ലെന്നും പറയപ്പെട്ടാല്‍ അദ്ദേഹം അംഗീകരിക്കുമോ? ഒരിക്കലും അദ്ദേഹമത് അംഗീകരിക്കില്ല. അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറാകട്ടെ വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തെക്കാള്‍ സങ്കേതിക സങ്കീര്‍ണ്ണതകള്‍ വളരെ കുറഞ്ഞതുമാണ്. (തുടരും)

Sunday, July 4, 2010

പിങ്ക് നിറമുള്ള ആനയും ചില സംശയങ്ങളും

തെളിയിക്കാനുദ്ദേശിക്കുന്ന വസ്തുതകളുടെ ഗൌരവം അനുസരിച്ച് തെളിവുകളുടെ ഗൌരവും കൂടും/കൂടണം.ഈ രണ്ടു പ്രസ്താവനകള്‍ നോക്കുക.(1) എനിക്ക് ഒരു ആനയുണ്ട്.(2) എനിക്ക് പിങ്ക് നിറമുള്ള ഒരു ആനയുണ്ട്.ഇതിലെ ആദ്യ പ്രസ്താവനയില്‍ അസാധാരണമായി യാതൊന്നുമില്ല.എത്രയോ ആളുകള്‍ക്ക് ആനയുണ്ട്.കൂട്ടത്തില്‍ എനിക്കും.മിക്കവാറും ആരും അത് വിശ്വസിക്കാന്‍ തെളിവൊന്നും ആവശ്യപ്പെടില്ല.പക്ഷേ അവര്‍ രണ്ടാമത്തെ പ്രസ്താവന ശരിയാണെന്നു വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെടും.തെളിവ് (whatever that may be) ലഭിക്കുന്നതുവരെ എനിക്ക് ഭ്രാന്താണെന്നോ ചുരുങ്ങിയ പക്ഷം ഞാന്‍ നുണ പറയുകയാണ് എന്നോ കരുതും. കാരണമെന്ത്?എനിക്ക് ആനയുണ്ടെന്നു വിശ്വസിക്കാന്‍ തെളിവ് വേണ്ടെങ്കില്‍ അതിന്റെ നിറം പിങ്കാണെന്നു വിശ്വസിക്കാന്‍ എന്തിനാണ് തെളിവ്?

ഉത്തരം ലളിതമാണ്. പിങ്ക് ആന അസാധാരണമാണ്.എന്തുകൊണ്ട് അസാധാരണം?പിങ്ക് അനയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.ആരും ഇങ്ങനെ ഒരു ജീവിയെക്കുറിച്ച് കേട്ടിട്ടില്ല. Another way of saying it is that my second statement has some correspondence and predictiveness problems. സാധാരണ ആളുകള്‍ക്ക് വിശദമായ കാരണങ്ങള്‍ പറയാന്‍ അറിയില്ലെങ്കിലും കാരണം ഇതാണ്.It is an extra ordinary claim,and so it requires some extra ordinary evidence. Not just 'I say so' will do.ആദ്യത്തെ പ്രസ്താവനക്ക് 'സെല്‍ഫ്‌ അറ്റസ്റ്റേഷന്‍' മതിയെങ്കിലും രണ്ടാമത്തെ പ്രസ്താവനക്ക് അത് പോര.

എന്തുകൊണ്ട് പോരാ? കാരണം ആദ്യത്തെ പ്രസ്താവന നിലവിലുള്ള ഒരു അറിവുമായി യോജിക്കാതെ വരുന്നില്ല.There is no correspondence and predictiveness problem there. എന്നാല്‍ രണ്ടാമത്തെ പ്രസ്താവനയുടെ കാര്യം അതല്ല. ബയോളജിയിലെ അടിസ്ഥാന അറിവുകള്‍ക്ക് വിരുദ്ധമായിരിക്കും ഒരു പിങ്ക് ആന. എങ്കിലും ഒരു യഥാര്‍ത്ഥ പിങ്ക് ആനയെ ആരെങ്കിലും ഹാജരാക്കുകയും, ബയോളജിയുടെ നിലവിലുള്ള അറിവുകളുമായി യോജിച്ചു പോകുന്ന ഒരു തിയറി അതിനെ വിശദീകരിക്കാന്‍ ഉണ്ടാവുകയും ചെയ്താല്‍ പിങ്ക് അനയെക്കുറിച്ചുള്ള അറിവ് യഥാര്‍ത്ഥമായി അംഗീകരിക്കും.പിങ്ക് അനയെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിന് ബയോളജിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ (അതുവഴി ചിലപ്പോള്‍ കെമിസ്ട്രിയുടെയും ഫിസിക്സിന്റേയും വരെ) മാറ്റിയെഴുതേണ്ടി വരുകയും ചെയ്യും.

നാസ്തിക ബ്ലോഗര്‍ ബ്രൈറ്റിന്‍റെ 'രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും....' എന്നപോസ്റ്റില്‍ നിന്നെടുത്തതാണ് മുകളില്‍ ഉദ്ധരിച്ചത്.

ബ്രൈറ്റ് ഇവിടെ പറയാന്‍ ഉദ്ദേശിച്ച കാര്യം, നിലവിലുള്ള അറിവുമായി യോജിച്ചുവരുന്ന കാര്യം തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷിച്ചു കഷ്ടപ്പെടേണ്ടതില്ല. കാരണം അതില്‍ അസാധാരണമായി ഒന്നുമില്ല. കറുത്ത ആനയെ എല്ലാവര്‍ക്കും അറിയാം. അത് എനിക്ക് ഉണ്ടായിരിക്കുക എന്നത് സ്വാഭാവികമായ ഒരു വസ്തുത മാത്രമാണ്. മറിച്ച് നിലവിലുള്ള അറിവുമായി യോജിച്ചു വരാത്ത അസാധാരണമായ സംഭവങ്ങള്‍, എനിക്ക് പിങ്ക് നിറമുള്ള ആനയുണ്ട് എന്ന രീതിയിലുള്ള പ്രസ്താവന, മറ്റുള്ളവര്‍ വിശ്വസിക്കണമെങ്കില്‍ അതിനു തെളിവുകള്‍ ഹാജരാക്കാന്‍ പറയുക എന്നത് തികച്ചു ന്യായമാണ്. തൃപ്തികരമായ തെളിവ് ലഭിക്കാതെ ആരും തന്നെ അത് വിശ്വസിക്കുകയില്ല. ബ്രൈറ്റിന്‍റെ ഈ നിരീക്ഷണം യുക്തിസഹം തന്നെ. നമുക്ക് പൂര്‍ണ്ണമായും അതിനോട് യോജിക്കാം.

ഇനി നമുക്ക് വേറെ രണ്ട് പ്രസ്താവനകള്‍ പരിശോധിക്കാം.

ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന എന്‍റെ വീട് എങ്ങനെ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ച് എന്‍റെ രണ്ട് പ്രസ്താവനകള്‍ താഴെ കൊടുക്കുന്നു.

1. ഞാന്‍ ഒരു വീടു വെക്കാന്‍ ഉദ്ദേശിച്ചു. ആദ്യമായി എന്‍റെ മനസ്സില്‍ അതിനെക്കുറിച്ച് ഒരു പ്ലാന്‍ തയാറാക്കി. ഒരു എഞ്ചിനീയറെ പോയി കണ്ട് എന്‍റെ ആവശ്യം ഞാന്‍ അവതരിപ്പിച്ചു. എഞ്ചിനീയര്‍ ഒരു റ്ഫ് പ്ലാന്‍ വരച്ചു തന്നു. വേണ്ട ബേധഗതികള്‍ വരുത്തി പ്ലാന്‍ പൂര്‍ത്തിയാക്കി. വീടിനു വേണ്ട കല്ല്, ഇഷ്ടിക, സ്സിമന്‍റ്, മണല്‍, കമ്പി തുടങ്ങിയ സാംഗ്രികള്‍ സംഘടിപ്പിച്ചു. ജോലിക്കാരെ നിയമിച്ചു പണി തുടങ്ങി. ഏതാനും ദിവസങ്ങള്‍ കൊണ്ട് പണി പൂത്തിയായി. ഇപ്പോള്‍ ഞാന്‍ ആ വീട്ടില്‍ താമസിക്കുന്നു.

2. എനിക്ക് ഒരു വീടു വേണം എന്നു തോന്നി. കുറച്ചു കല്ലും മണലും, ഇഷ്ടികയും സിമന്‍റും വാങ്ങി ഞാന്‍ ഞാന്‍ എന്‍റെ പുരയിടത്തിന്‍റെ ഒരു മൂലയില്‍ കൂട്ടിയിട്ടു. ഒരു മാസത്തേക്ക് പിന്നെ ഞാന്‍ അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല. ഒരു മാസം കഴിഞ്ഞു ചെന്നു നോക്കിയപ്പോള്‍ കല്ലും മണലും ഇഷ്ടികയും സിമന്‍റും കമ്പിയും എല്ലാം യോജിച്ച് മനോഹരമായ എന്‍റെ ഈ വീട് രൂപം കൊണ്ടിരിക്കുന്നു. എന്‍റെ പുരയിടം നില്‍ക്കുന്ന സ്ഥലം നല്ല കാറ്റുള്ള ഏരിയ ആയതുകൊണ്ട് കാറ്റടിച്ചതിന്‍റെ ഫലമായി അസംസ്കൃത വസ്തുക്കളെല്ലാം പതുക്കെ പതുക്കെ നീങ്ങി നീങ്ങി വേണ്ട രീതിയില്‍ യോജിച്ച് വീടായിത്തീര്‍ന്നതാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ്ത്. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ സസുഖം വസിക്കുന്നു.

ഇതില്‍ ഒന്നാമത്തെ പ്രസ്താവന കേള്‍ക്കുന്ന ഒരാള്‍ക്ക് ഒരല്‍ഭുതവും തോന്നില്ല. അതിനെക്കുച്ച് കൂടുതല്‍ തെളിവുകള്‍ അന്‍ന്വേഷിക്കാതെ എന്‍റെ സെല്‍ഫ് അറ്റസ്റ്റേഷനില്‍ അയാള്‍ തൃപതനാകും.

രണ്ടാമത്തെ പ്രസ്താവന കേള്‍ക്കുന്ന ആളും തെളിവന്വേഷിക്കില്ല. അയാള്‍ എന്നെ പിടിച്ച് ഊളമ്പാറയ്ക്കോ കുതിരവട്ടത്തേക്കോ കൊണ്ടുപോകും. അഥവാ അയാള്‍ തെളിവന്വേഷിച്ചാല്‍ എനിക്കൊരു കൂട്ടായി അയാളും എന്‍റെ കൂടെ ഉണ്ടാകും.

ഇനി നിങ്ങള്‍ തീരുമാനിക്കുക, അത്യന്തം വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഈ ബ്രഹ്മാണ്ഡ കടാഹം മുഴുവന്‍ ഉണ്ടായത് എന്‍റെ രണ്ടാമത്തെ പ്രസ്താവനപോലെയാണെന്ന് പറയുന്ന നാസ്തികരെ എവിടെയാണ് നമ്മള്‍ കൊണ്ടുപോകേണ്ടത്?

Monday, June 7, 2010

വിശുദ്ധ ഖുര്‍‌ആനും ബിഗ്‌ബാംഗും

ഭൗതിക വിജ്ഞാനത്തില്‍ അവഗാഹം നേടിയ ധിഷണാലികളില്‍ പലരും എന്തുകൊണ്ട് ഈശ്വര വിശ്വാസികളും അന്ധവിശ്വാസികളും ആകുന്നു എന്ന് യുക്തിവാദി നേതാവ് ഡൊ. കോവൂരിനോട് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ മറുപടി, ഇത് ബുദ്ധിയെ ബാധിക്കുന്ന ഒരു തരം പക്ഷാഘാതം ആണെന്നായിരുന്നു. അതായത് അവരുടെ ബുദ്ധിയുടെ ഒരു ഭാഗം പ്രവര്‍ത്തന രഹിതമായിപ്പോകുന്നു. അത്കൊണ്ട് ഇത്തരം കാര്യങ്ങളിലെ അയുക്തികത അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ് കോവൂരിന്‍റെ കണ്ടെത്തല്‍.

ഇപ്പോള്‍ ഇത് ഓര്‍മ്മവരാന്‍ കാരണം, ഈയിടെയായി ഈ രോഗം കൂടുതലായി കണ്ടുവരുന്നത് ഡോ. കോവൂരിന്‍റെ അനുയായികളായ നാസ്തികരിലാണ് എന്നതു കൊണ്ടാണ്. വിശ്വാസികള്‍, കൂടുതലും മുസ്‌ലിംകള്‍, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ വിവരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ എന്തെന്നില്ലാത്ത ഒരു ഹാലിളക്കമാണ്. ഏഴാം നൂറ്റാണ്ടില്‍ അവതരിച്ച ഒരു ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകളുമായി താരതമ്യം ചെയ്യുകയോ? ഇവര്‍ക്കെന്താ തലക്കു വെളിവില്ലേ എന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി.

പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് നിഷ്പക്ഷമായി, ശാന്തമായി ചിന്തിക്കാന്‍ പോലും തയ്യാറല്ല ഇവര്‍. ഒരിക്കലും സംഭവ്യമല്ലാത്ത കാര്യം ചിന്തിച്ച് തങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഈ ബുദ്ധിജീവികള്‍ തയ്യാറല്ല. മുന്‍‌വിധിയോടെയുള്ള നിഷേധാത്മക സമീപനമാണ് പലപ്പോഴും ഇത്തരക്കാരില്‍ നിന്നുണ്ടാകാറുള്ളത്.

പ്രപഞ്ചത്തിന്‍റെ ഉല്പ്പത്തിയെക്കുറിച്ചും ദൈവാസ്തിക്യത്തെക്കുറിച്ചും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തിലുള്ള ലഘുവായ ഒരവലോകനമായിരുന്നു കഴിഞ്ഞ നാലു പോസ്റ്റുകളില്‍. അതിന്‍റെ മൂന്നാമത്തെ പോസ്റ്റില്‍ ബിഗ്ബാംഗ് തിയറിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂചനയുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നമ്മുടെ യുക്തിവാദി ബ്ലൊഗര്‍ കാളിദാസനു തീരെ ദഹിക്കുന്നില്ല. അദ്ദേഹം അതിനെ പരിഹസിച്ചുകൊണ്ട് "കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍" എന്ന ഒരു പോസ്റ്റ് ഇടുകയുണ്ടായി.

കാളിദാസന്‍ പറയുന്നു:

"ബിഗ് ബാംഗ് തീയറി എന്താണെന്ന് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരാള് ഇതു പോലെ ഒരസംബന്ധം എഴുതില്ല. ഇപ്പോഴും പൂര്ണ്ണമായി തെളിയിക്കപ്പെടാത്ത ഒരു ശാസ്ത്ര നിഗമനം മാത്രമാണ്, ബിഗ് ബാംഗ് തീയറി."

ഈ വിഷയത്തിലുള്ള തുടര്‍ പോസ്റ്റുകളില്‍ ആദ്യത്തെ പോസ്റ്റ് വായിച്ചിരുന്നുവെങ്കില്‍ കാളിദാസന്‍ ഈ അഭിപ്രായം പറയില്ലായിരുന്നു. അവിടെ ബിഗ് ബാംഗ് തീയറിയെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. അതിനൊക്കെ കാളിദാസനെവിടെ സമയം? 'മുക്കിയ സൂറകള്‍' അന്വേഷിച്ചു നടക്കയല്ലേ അദ്ദേഹം.

പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്ത ശാസ്ത്ര നിഗമനം ആണെങ്കിലും പ്രപഞ്ചോല്പ്പത്തിയെക്കുറിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമാണ് ബിഗ് ബാംഗ് തീയറി. ബിഗ് ബാംഗ് തീയറി അംഗീകരിക്കാന്‍ നാസ്തികര്‍ക്ക് ചെറിയൊരു അസ്ക്യത ഉണ്ടാവുക സ്വാഭാവികമാണ്. കാരണം ബിഗ് ബാംഗ് തീയറി അനുസരിച്ച് പ്രപഞ്ചത്തിന് ഒരാരംഭം ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും. തുടക്കാം ഉണ്ടാകുമ്പോള്‍ ഒരു തുടക്കക്കാരനായ ഒരു ആദി കാരണവും ഉണ്ടാകല്‍ അനിവാര്യമായിവരുന്നു. അവര്‍ക്കെങ്ങനെ അത് സഹിക്കാന്‍ കഴിയും? പക്ഷേ, പ്രപഞ്ചാരംഭത്തെക്കുറിച്ച് ബിഗ് ബാംഗ് തീയറിയെ കവച്ചുവെക്കുന്ന ഒരു സിദ്ധാന്തം ഇന്നുവരെ ആരും മുന്നോട്ട് വെച്ചിട്ടില്ല.

കാളിദാസന്‍ പറയുന്നു:

"ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും."

ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചതെല്ലാം ഖുര്‍‌ആനിലുണ്ട് എന്ന് ഏതെങ്കിലും മുസ്‌ലിം പറയും എന്നു ഞാന്‍ കരുതുന്നില്ല. വിശുദ്ധ ഖുര്‍‌ആന്‍ ഒരു ഭൗതിക ശാസ്ത്ര ഗ്രന്ഥമല്ല. ഏതായാലും എനിക്കങ്ങനെ ഒരു വാദം ഇല്ല. പക്ഷേ, ശാസ്ത്രം സംശയലേശമന്യേ തെളിയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി ഒന്നും തന്നെ ഖുര്‍‌ആനില്‍ ഇല്ല എന്നത് ഒരു സത്യം മാത്രമാണ്. ത്രികാലജ്ഞനായ ദൈവത്തിന്‍റെ വചനമായ ഖുര്‍‌ആനില്‍ ദൈവത്തിന്‍റെ പ്രവൃത്തിക്ക് വിരുദ്ധമായതൊന്നും ഉണ്ടാകില്ല എന്നത് സാമന്യ യുക്തി മാത്രം.

"ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്."

വിശുദ്ധ ഖുര്‍‌ആന് കാലോചിതമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും എന്നത് വിശുദ്ധ ഖുര്‍‌ആന്‍റെ മഹത്വമാണ്; അതിന്‍റെ ദൈവികതയ്ക്കുള്ള തെളിവാണ്. സര്‍‌വ്വജ്ഞനായ ദൈവം മറ്റൊരു ദൈവിക ഗ്രന്ഥത്തിന്‍റെ ആവശ്യമില്ലാത്തവിധം മനുഷ്യരാശിയുടെ അത്മീയ ശിക്ഷണത്തിനു വേണ്ടിയുള്ള എല്ലാ വിഭവങ്ങളും വിശുദ്ധ ഖുര്‍‌ആനില്‍ അടക്കം ചെയ്തിരിക്കുന്നു.

ബിഗ്‌ബാംഗിനെക്കുറിച്ചു മാത്രമല്ല, പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, വികാസത്തെക്കുറിച്ചും, നാശത്തെക്കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ വിശുദ്ധ ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്. ചിന്തിക്കുന്നവരില്‍ അത്ഭുതമുളവാക്കുന്ന ഖുര്‍‌ആനിലെ ഇത്തരം വചനങ്ങള്‍ ചിന്താശേഷിക്ക് പക്ഷാഘാതം ബാധിച്ചവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കു; അത് സ്വാഭാവികം.

വികസിക്കുന്ന പ്രപഞ്ചം (Expanding Universe)

പ്രപഞ്ചത്തെക്കുറിച്ചുള്ള പല തിയറികളും സത്യമാണെന്ന് സ്ഥാപിതമായതാണ്. ചിലതിനെപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നത് സ്ഥാപിതമായ ഒരു കാര്യമാണ്. ശാസ്ത്രസമൂഹം സാര്‍‌വ്വത്രികമായി അംഗീകരിച്ച ഒരു വസ്തുതയാണ് വികസിക്കുന്ന പ്രപഞ്ചം (Expanding Universe) എന്നത്. 1920 ല്‍ എഡ്വിന്‍ ഹബിള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ വസ്തുത പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ഖുര്‍‌ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

ആകാശത്തെ നമ്മുടെ ശക്തികൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അത്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ് (51:48)

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന സങ്കല്പ്പം വിശുദ്ധ ഖുര്‍‌ആനില്‍ മാത്രമാണ് ഉള്ളതെന്നോന്നോര്‍ക്കുക; മറ്റൊരു ദൈവിക ഗ്രന്ഥവും ഇതിനെക്കുറിച്ച് വിദൂര സൂചനപോലും നല്‍കുന്നില്ല. പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കാന്‍ അത് സഹായകമാകും. ബിഗ്ബാങ് സിദ്ധാന്തത്തിലേക്ക് കൃത്യമായി ആനയിക്കുന്ന രീതിയില്‍ പ്രപഞ്ച സൃഷ്ടിയുടെ ഘട്ടം ഘട്ടമായുള്ള പ്രകൃയയെ അത് വ്യക്തമായും വിവരിക്കുന്നു. അവിടെനിന്നും മുന്നോട്ടുപോയി പ്രപഞ്ചത്തിന്‍റെ തുടക്കത്തെ സംബന്ധിച്ചും ഒടുക്കത്തെ സംബന്ധിച്ചും വീണ്ടും അതുപോലെയുള്ള തുടക്കത്തെ സംബന്ധിച്ചും വിവരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍‌ആന്‍.

പ്രപഞ്ചത്തിന്‍റെ തുടക്കമായ ബിഗ്ബാംഗ് പ്രതിഭാസത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടെങ്കിലും, അതിനുശേഷമുള്ള പ്രപഞ്ചത്തിന്‍റെ നാശത്തെ സംബന്ധിക്കുന്ന ഖുര്‍‌ആനിക സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ചുകൂടി സൂക്ഷ്മമായ ഒരു വിവരണം ആവശ്യമാണ്. ഖുര്‍‌ആന്‍ പറയുന്നു:

അവിശ്വാസികള്‍ കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും സംഘനിതമായ ഒരു പിണ്ഡ(രത്ഖന്‍)മായിരുന്നു. പിന്നീട് നാം അതിനെ പിളര്‍ത്തുകയും(ഫത്ഖന്‍) ജീവനുള്ള എല്ലാറ്റിനേയും നാം ജലത്തില്‍ നിന്ന് സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ട് അവര്‍ വിശ്വസിക്കുന്നില്ലേ (21:31).

ഈ വചനത്തിലെ 'രത്ഖന്‍' (സംഘനിത പിണ്ഡം) 'ഫതഖ്നാ' (പിളര്‍ത്തല്‍) എന്നീ പദങ്ങള്‍ ഈ വചനത്തിലെ മുഴുവന്‍ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ആധികാരിക അറബി പദകോശങ്ങള്‍ 'രത്ഖന്‍' എന്ന പദത്തിന് രണ്ട് വിഭിന്ന അര്‍ഥങ്ങള്‍ നല്‍കുന്നു. അവ രണ്ടും ഇവിടെ പ്രസക്തമാണ്. ഒന്നാമത്തെ അര്‍ഥം ഏതെങ്കിലും വസ്തുക്കള്‍ കൂടിച്ചേര്‍ന്ന് സം‌യോജിച്ച് (infusion) ഒന്നായിത്തീരുന്നതിനെ കുറിക്കുന്നു. (The coming together of something and consequent infusion into a single entity). രണ്ടാമത്തെ അര്‍ഥം സമ്പൂര്‍ണ്ണമായ ഇരുട്ട് (Total darkness) എന്നാണ്. ഈ രണ്ട് അര്‍ഥകല്പ്പനകളും ഇവിടെ ശരിയായി വരുന്നു. ഈ രണ്ട് അര്‍ഥങ്ങലും കൂടി ഒരുമിച്ചെടുക്കുമ്പോള്‍ ബ്ലാഹോള്‍ അഥവാ തമോദ്വാരത്തിന്‍റെ വൈചിത്ര്യത്തെ (Singularity) പറ്റിയുള്ള ശരിയായ വിവരണമാണ് ഇവിടെ കാണപ്പെടുന്നതെന്നു കാണാം.

ബ്ലാക്ക് ഹോള്‍ (Black Hole)

ഗുരുത്വാകര്‍ഷണത്തില്‍ തകര്‍ന്നടിയുന്ന വമ്പിച്ച ദ്രവ്യ പിണ്ഡത്തെയാണ് ബ്ലാക്‌ഹോള്‍ എന്നു പറയുന്നത്. സൂര്യനെക്കാള്‍ പതിനഞ്ചോ അതിലധികമോ വലിപ്പമുള്ള നക്ഷത്രങ്ങളില്‍ നിന്ന് അത് ആരംഭിക്കുന്നു. അതി ഭീമമായ ഗുരുത്വ ബലത്തിന്‍റെ ഉള്ളിലേക്കുള്ള വലിവ് കാരണം നക്ഷത്രങ്ങള്‍ ചുരുങ്ങാന്‍ ആരംഭിക്കുന്നു. ഗുരുത്വബലം വീണ്ടും കേന്ദ്രീകരിക്കപ്പെടുകയും നക്ഷത്രത്തിന്‍റെ മുഴുവന്‍ ദ്രവ്യവും ഒരു സൂപ്പര്‍നോവ(super nova)യിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ തന്മാത്ര, ആറ്റം മുതലായ ദ്രവ്യത്തിന്‍റെ അടിസ്ഥാന പദാര്‍ഥങ്ങള്‍ തകര്‍ന്ന് വിവരണാതീതമായ ഊര്‍ജ്ജമായി മാറുന്നു. ആ സന്ദര്‍ഭത്തില്‍, സ്ഥലകാലത്തില്‍ (space-time) സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസമാണ് സംഭവചക്രവാളം (Event Horizon).

ബ്ലാക്ഹോളിന്‍റെ അതി ഭീമമായ ഉള്‍‌വലിവു കാരണം നക്ഷത്രത്തില്‍ നിന്നുള്ള എല്ലാ വികിരണങ്ങളും പിന്നോട്ട് വലിക്കപ്പെടുകയും പ്രകാശത്തിനു പോലും അതില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന സമ്പൂര്‍ണ്ണ ഇരുട്ടാണ് അതിന് ബ്ലാക്‌ഹോള്‍ എന്ന പേര് നേടിക്കൊടുത്തത്. 'രത്ഖന്‍' എന്ന് ഖുര്‍‌ആന്‍ ഉപയോഗിച്ച ഈ പദത്തിന്‍റെ ഒരര്‍ഥം പരിപൂര്‍ണ്ണ ഇരുട്ട് എന്നാണെന്നോര്‍ക്കുക. ഇതാണ് സംഭവ ചക്രവാളത്തിനപ്പുറത്തെ വൈചിത്ര്യ ബിന്ദു (Singularity).

ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അത് അതിശീഘ്രം വളരുന്നു. കാരണം വര്‍ദ്ധിച്ചുവരുന്ന ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂരത്തുള്ള നക്ഷത്രങ്ങള്‍ പോലും ബ്ലാക്‌ഹോളിനകത്തേക്ക് പതിക്കുന്നു. ഒരു നിരീക്ഷണമനുസരിച്ച്, നമ്മുടെ സൂര്യന്‍റെ ദ്രവ്യമാനത്തിന്‍റെ നൂറു ദശലക്ഷം മടങ്ങ് വരെ ബ്ലാക്‌ഹോളിന്‍റെ ദ്രവ്യമാനം വര്‍ദ്ധിക്കുന്നു. ദ്രവ്യമാനം കൂടുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ വസ്തുക്കളെ പ്രകാശ വഗത്തിനടുത്ത വേഗത്തില്‍ അത് തന്നിലേക്ക് വലിച്ചെടുക്കുന്നു. അത്തരത്തിലുള്ള അതിഭീമമായ ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂര നക്ഷത്രങ്ങള്‍ പോലും വിറകൊള്ളുകയും സ്ഥൈര്യം നഷ്ടപ്പെട്ട അത്തരം നക്ഷത്രങ്ങളെ അത്യാര്‍ത്തി പൂണ്ട ബ്ലാക്‌ഹോള്‍ ഭീമന്മാര്‍ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. അങ്ങനെ രത്ഖന്‍ (സംഘനിത പിണ്ഡം) എന്ന പ്രകൃയ പൂര്‍ത്തിയാകുന്നതോടെ സിംഗുലാരിറ്റി രൂപപ്പെടുന്നു. അത് പരിപൂര്‍ണ്ണമായും സം‌വൃതവും അഥവാ അടഞ്ഞതും (closed) പൂര്‍ണ്ണമായും ഇരുണ്ടതും (Total Darkness) ആകുന്നു.

പ്രപഞ്ച സൃഷ്ടിയെക്കുറിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ടു സിദ്ധാന്തങ്ങളും ബിഗ്ബാഗ് തിയറിയുടെതാണ്. ഒരു വൈചിത്ര്യബിന്ദുവില്‍ സംഘനിതമായി കേന്ദ്രീകരിക്കപ്പെട്ട ദ്രവ്യം പെട്ടെന്ന് ഉല്‍ത്സര്‍ജ്ജിച്ചുകൊണ്ടാണ് പ്രപഞ്ചം ആരംഭിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. സംഭവ ചക്രവാളത്തിലൂടെ വീണ്ടും പുതിയ സൃഷ്ടിയിലേക്ക് അത് നയിക്കുന്നു. ഇങ്ങനെ സംഭവ ചക്രവാളത്തില്‍ നിന്ന് പൊട്ടിവിരിയുന്ന പ്രകാശത്തെയാണ് വൈറ്റ്‌ഹോള്‍ (White Hole) എന്നു വിളിക്കുന്നത്.

പ്രപഞ്ച വികാസവുമായി ബന്ധപ്പെട്ട രണ്ടു സിദ്ധാന്തങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് പറയുന്നത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനു ശേഷം ശാശ്വതമായി വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. രണ്ടാമത്തെ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന്‍റെ വികാസം ഒരു ഘട്ടമെത്തിയാല്‍ അതിന്‍റെ ഉള്‍കേന്ദ്രത്തിലെ ഗുരുത്വബലം വികാസബലത്തെ അതിജീവിക്കുകയും നേര്‍ വിപരീത ദിശയില്‍, വികാസത്തിനു പകരം ചുരുങ്ങാന്‍ ആരംഭിക്കുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളും വീണ്ടും പുറകോട്ടു വലിക്കപ്പെടുന്നു. ഒരു പക്ഷേ, വീണ്ടും ഭീമാകാരമായ ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെടുവാനായിരിക്കും അത്. രണ്ടാമതു പറഞ്ഞ ഈ വിക്ഷണത്തിനാണ് ഖുര്‍‌ആന്‍റെ പിന്തുണയുള്ളത്.

തുടക്കവും ഒടുക്കവും ബന്ധിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ഒരു വൃത്തം എങ്ങനെ പൂര്‍ത്തിയാക്കപ്പെടുന്നു. ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നു:

നാം ആകാശത്തെ ഗ്രന്ഥത്താളുകള്‍ ചുരുട്ടുന്നതുപോലെ ചുരുട്ടുന്ന നാളിനെ ഓര്‍ക്കുക (21:105)

ഈ വചനത്തിലുള്ള വ്യക്തമായ സന്ദേശം പ്രപഞ്ചം ശാശ്വതമല്ല എന്നാണ്. ഗ്രന്ഥച്ചുരുളുകള്‍ ചുരുട്ടപ്പെടുന്നപോലെ ഭാവിയില്‍ ആകാശം ചുട്ടപ്പെടുമെന്ന കാര്യത്തെപ്പറ്റിയാണ് അത് സംസാരിക്കുന്നത്. ബ്ലാക്‌ഹോള്‍ രൂപീകരണത്തെ സംബന്ധിച്ച ശാസ്ത്രീയമായ ചിത്രീകരണത്തോട് വളരെയേറേ സാമ്യതയുള്ളതാണ് ഖുര്‍‌ആനിലെ മേല്‍ സൂചിപ്പിച്ച വചനം.

സ്പേസില്‍ നിന്നു ബ്ലാക്‌ഹോളിലേക്ക് ദ്രവ്യങ്ങള്‍ വമ്പിച്ച തോതില്‍ നിപതിക്കുന്നു. മേല്‍ ഖുര്‍‌ആന്‍ വചനത്തില്‍ വിവരിച്ചപോലെ ഗുരുത്വ ബലത്തിന്‍റേയും വിദ്യുദ്കാന്തിക ബലത്തിന്‍റേയും അതീവ സമ്മര്‍ദ്ദ ഫലമായി ബ്ലാക്‌ഹോള്‍ ഒരു കടലാസ് താള്‍പോലെ ആയിത്തീരുന്നു. ബ്ലാക്ക്‌ഹോളിന്‍റെ കേന്ദ്രഭാഗം സ്ഥിരമായി സ്വയം ചുറ്റി മുറുകിക്കൊണ്ടിരിക്കും. പുസ്തകത്തിന്‍റെ ആകൃതിയിലുള്ള ഈ ദ്രവ്യം സ്വയം ചുറ്റിമുറുകുന്ന ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് എത്തുമ്പോള്‍ അതിന്‍റെ മേല്‍ പൊതിയുന്നു. അവസാനം അജ്ഞാതമായ മണ്ഡലത്തിലേക്ക് അത് അപ്രത്യക്ഷമാവുന്നത്വരെ ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് ഈ ചുറ്റിമുറുകല്‍ തുടരുന്നു. ഖുര്‍‌ആന്‍ വചനം തുടരുന്നു:

സൃഷ്ടിപ്പിനെ ആദ്യം നാം ആരംഭിച്ചതു പോലെ നാം അത് ആവര്‍ത്തിക്കും. നമുക്ക് ബാധ്യതപ്പെട്ട ഒരു വാഗ്ദാനമാണിത്. തീര്‍ച്ചയായും നാം അത് നിറവേറ്റുക തന്നെ ചെയ്യും. (21:105)

അവസാനം പ്രപഞ്ചം ഒരു ബ്ലാക്‌ഹോളിലേക്ക് തകര്‍ന്നടിയുമ്പോള്‍, അവിടെ നമുക്ക് ഒരു പുതിയ വാഗ്ദാനമുണ്ട്. ദൈവം പണ്ട് ചെയ്തത് പോലെ ഈ പ്രപഞ്ചത്തെ അവന്‍ പുനര്‍‌നിര്‍മ്മിക്കും. തകര്‍ന്ന പ്രപഞ്ചം അതിന്‍റെ അന്ധകാരത്തില്‍ നിന്ന് വീണ്ടും സമാരംഭിക്കുകയും സൃഷ്ടിയുടെ എല്ലാ പ്രകൃയകള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യും. ഖുര്‍‌ആന്‍റെ വചന പ്രകാരം പ്രപഞ്ചത്തിന്‍റെ ഈ ചുരുളലും നിവരലും നില്‍ക്കാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃയയാണ്.

പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ചും ഒടുക്കത്തെക്കുറിച്ചുമുള്ള ഖുര്‍‌ആന്‍റെ ഈ സങ്കല്പ്പം സംശയ ലേശമന്യേ അസാധാരണമഅയ ഒന്നാണ്. നമ്മുടെ സമകലീന ലോകത്ത് ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാള്‍ക്ക് വെളിപ്പെട്ടതാണെങ്കില്‍ പോലും അതിന്‍റെ അത്ഭുതം കുറയുന്നില്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് അറേബ്യന്‍ മരുഭൂമിയിലെ നിരക്ഷരനായ ഒരാള്‍ക്ക് ശാശ്വതമായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ടിപ്രകൃയയക്കുറിച്ചുള്ള ഉന്നതമായ ജ്ഞാനം വെളിപ്പെടുത്തപ്പെട്ടു എന്ന വസ്തുത ആരെയും അത്ഭുത പരതന്ത്രനാക്കും.

Monday, May 31, 2010

ദൈവത്തെക്കുറിച്ചുള്ള അനുഭവജ്ഞാനം

പ്രപഞ്ചം സ്വയംഭൂവോ? -4

മത വിശ്വാസികള്‍ 'വിടവുകളുടെ ദൈവം' എന്ന സങ്കല്പ്പത്തില്‍ അഭയം തേടുന്നു എന്നു നാസ്തികര്‍ ആരോപിക്കുന്നു. ശസ്ത്രത്തിന്‍റെ പഴുതുകളിലേക്ക് ദൈവത്തെ തിരുകിക്കയറ്റുന്നു എന്നവര്‍ ആരോപിക്കുന്നു. സമകാലീന ശാസ്ത്രത്തില്‍ എന്തെങ്കിലും വിടവുകള്‍ കണ്ടാല്‍ അത് ദൈവത്തിന്‍റെ പേരില്‍ നികത്തുന്നു. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് ഈ വിടവുകള്‍ ഇല്ലാതായി വരുന്നു. ദൈവത്തിന് ഒളിക്കാന്‍ ഇടമില്ലാതാകുകയും ചെയ്യുന്നു.

എന്നാല്‍, ഈ ആക്ഷേപം യഥാര്‍ഥത്തില്‍ സത്യസന്ധമാണോ? സമീപ ഭൂതകാലത്തുണ്ടായ ഒരുദാഹരണമെണ്ടുക്കാം. ഏണസ്റ്റ് ഹയേക്കന്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഗല്‍ഭനായ ജീവ ശാസ്ത്രജ്ഞനായിരുന്നു. ഒരു കോശം ജീവ ദ്രവ്യങ്ങളുടെ (പ്രോട്ടോ പ്ലാസം) കൂമ്പാരമാണെന്നാണ് തന്‍റെ സമകാലീന ശാസ്ത്രജ്ഞന്മാരെപ്പോലെ അദ്ദേഹവും കരുതിയിരുന്നത്. ജീവന്‍ സ്വയം കൃത പ്രജനനം (spontaneous generation) നടത്തുന്നു എന്നദ്ദേഹം വാദിച്ചു. കഴിഞ്ഞ അന്‍പതു വര്‍ഷം തന്മാത്രാ ജീവശാസ്ത്രം വമ്പിച്ച പുരോഗതി പ്രാപിക്കുകയുണ്ടായി. ഇന്ന് നമുക്ക് കോശത്തിനകത്തെ അതി സങ്കീര്‍ണ്ണമായ ഘടനയെക്കുറിച്ചറിയാം. മനുഷ്യ ബുദ്ധിയുണ്ടാക്കിയ ഏതു നിര്‍മ്മിതിയെക്കാളും മികച്ച രീതില്‍ പ്രവര്‍ത്തിക്കുന്നതാണവയെന്നറിയാം. കോശങ്ങള്‍ സ്വയംഭൂവാണെന്ന വാദം ഇപ്പോള്‍ അംഗീകരിക്കാന്‍ പറ്റില്ല.

കോശത്തെ സംബന്ധിച്ച് ശസ്ത്രരംഗത്തുണ്ടായ ഈ കണ്ടെത്തലുകളൊന്നും തന്നെ ദൈവത്തെ എവിടെ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല. മറിച്ച് ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ കണ്ടുപിടിത്തമെല്ലാം ബുദ്ധിപരമായ സം‌വാദങ്ങളില്‍ ദൈവത്തിന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ദൈവ നിഷേധത്തിന്‍റെ കാരണങ്ങള്‍

നിരവധി നാസ്തികര്‍ പ്രതിഭാശാലികളാണ്; ചിന്തകരും ശാസ്ത്രകാരന്മാരുമാണ്. ഈയൊരു വസ്തുത നിരന്തരമായി ഒരു ചോദ്യം ഉയര്‍ത്തുന്നു. അതായത്, കാര്യങ്ങള്‍ നന്നായറീയാവുന്നു ഈ വിഭാഗങ്ങള്‍ക്കിടയില്‍ എന്തുകൊണ്ട് അവിശ്വാസവും ദൈവ നിഷേധവും ഉണ്ടാകുന്നു? എന്‍റെ അഭിപ്രായത്തില്‍ ശാസ്ത്രജ്ഞാന്മാരുടെ ദൈവ നിഷേധവും അവരുടെ ശാസ്ത്ര സം‌രംഭവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. അതേ സമയം ശാസ്ത്ര സം‌രംഭങ്ങള്‍ അടിസ്ഥാന പരമായി ദൈവം ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലാതെയുമിരിക്കാം എന്ന ആജ്ഞേയ വാദത്തിലാണ്(Agnostic) നിലകൊള്ളുന്നത്.

ജനങ്ങള്‍ ദൈവത്തെ നിഷേധിക്കാനുള്ള കാരണങ്ങള്‍ താഴെ പറയുന്ന വിഷയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ്. അവ മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സര്‍‌വ്വജ്ഞാനിയായ ദൈവത്തിനു കീഴില്‍ മനുഷ്യന് എങ്ങനെ സ്വതന്ത്ര ഇച്ഛാശക്തിയുണ്ടാകുന്നു? നന്മ സൃഷ്ടിക്കുന്ന ദൈവം എന്തിനു തിന്മ സൃഷ്ടിക്കുന്നു? ശാശ്വതമായ നരകം എന്തുകൊണ്ട്? കരുണാവാരിധിയായ ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ സഹിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ എന്തുകൊണ്ട്? മുതലായവയാണ് നാസ്തികതയിലേക്കു നയിക്കുന്ന മനുഷ്യാവസ്ഥകള്‍. ഒരുപക്ഷേ, ദൈവത്തെയും മതത്തെയും നിഷേധിക്കാനുള്ള പ്രധാന കരണം മതങ്ങള്‍ തന്നെയാണ്. നാസ്തികരായ ശാസ്ത്രജ്ഞാന്മാര്‍ മതപരമായ സിദ്ധാന്തങ്ങളേയും ഗ്രന്ഥങ്ങളെയും വളരെ അവജ്ഞയോടെയാണ് കാണുന്നത്. പ്രപഞ്ചത്തില്‍ നിന്നു അവര്‍ പഠിച്ചറിഞ്ഞ മഹത്തായ സത്യങ്ങള്‍ മേല്പ്പറഞ്ഞ മതങ്ങളും മത ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കാണപ്പേടുന്നില്ലെന്നുള്ള വസ്തുതയാണ് അവരുടെ ഈ അവജ്ഞാ മനോഭാവത്തിനു ന്യായീകരണമായി പറയുന്നത്.

അന്ധവിശ്വാസ ജടിലമായ നാടോടിക്കഥകള്‍, നിഗൂഢാത്മകമായ വേദ ശാസ്ത്രം, അന്തസ്സാര ശൂന്യമായ ആചാരങ്ങള്‍, പരിവര്‍ജ്ജനത്തിന്‍റെ തത്ത്വശാസ്ത്രം, സ്തീകളൊടുള്ള അവഗണന, അസഹിഷ്ണുതയുടെ മത ദിദ്ധാന്തങ്ങള്‍ അയുക്തികത മുതലായ പോരായ്മകള്‍ ബൃഹത്തും മഹത്തരവുമായ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവില്‍ ആരോപിക്കുമ്പോള്‍ നാസ്തികവാദം ശാസ്ത്ര ചിന്തയുടെ സ്വാഭാവിക പരിണിതിയായി വരുന്നു.

മതത്തിന്‍റെ പേരില്‍ ഭീകരമായ ക്രൂര കൃത്യങ്ങള്‍ ധാരാളമായി ഉണ്ടാവുക എന്ന വസ്തുതയെ ഉദാഹരിച്ചു കൊണ്ട് സ്റ്റീവന്‍ വെയ്ന്‍ ബര്‍ഗ്ഗ്ഗ്ഗ് ഈ പ്രശ്നം സംക്ഷിപ്ത രൂപത്തില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.

"നല്ലയാളുകള്‍ നല്ല പ്രവൃത്തി ചെയ്യുന്നു; ചീത്തയാളുകള്‍ ചീത്തയും. എന്നാല്‍, നല്ലയാളുകള്‍ ചീത്ത പ്രവൃത്തി ചെയ്യുമ്പോള്‍ അത് മതം ഏറ്റെടുക്കുന്നു" (Facing Up. Science and its cultural adversaries - Steven Weinberg)

ദൈവാനുഭവം

ഒരു പക്ഷേ, ദൈവത്തിന്‍റെ അസ്തിത്വത്തെ സംബന്ധിച്ച അന്തിമവും ആത്യന്തികവുമായ തളിവ് ദൈവത്തെ സംബന്ധിച്ച ദിവ്യ ദൃഷ്ടാന്തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളാണ്. വാഗ്ദത്ത മഹ്‌ദിയും മസീഹുമായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് പറയുന്നു:

"ദൈവൈകാന്വേഷണം കഠിനമായ ഒരു പ്രയത്നമാകുന്നു. ആകാശ ഭൂമികളെ നിരീക്ഷിക്കുകയും പ്രപഞ്ചത്തിന്‍റെ അവികലമായ ക്രമവ്യന്യാസത്തെ സംബന്ധിച്ച് ഗാഢമായി മനനം ചെയ്താലും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്ന നിഗമനത്തിലേക്ക് മാത്രമേ അത് നമ്മെ നയിക്കൂ. എങ്കിലും അത് അത്തരം ഒരു സ്രഷ്ടാവ് നിലനില്‍ക്കുന്നു എന്നതിന്‍റെ തളിവാകുന്നില്ല. ആയിരിക്കാം എന്നതും ആകുന്നു എന്നതും തമ്മില്‍ വ്യത്യാസമുണ്ട്."

അദ്ദേഹം തുടരുന്നു:

"ദൈവത്തിന്‍റെ അസ്തിത്വത്തെ സംബന്ധിച്ച് ദൃഢമായ ജ്ഞാനം നേടുക എന്നതാണ് ഒരു മനുഷ്യന്‍റെ പ്രഥമ കര്‍ത്തവ്യം. പിന്നീട് ഈ സുനിശ്ചിത സ്ഥാനം പ്രാപിക്കാന്‍ ഏതെങ്കിലും ഒരു മതത്തെ അവലമ്പിക്കുക എന്നതാണ്. എങ്ങനെ ഈ ദൃഢജ്ഞനം കരഗതമഅക്കാം? അത് വെറും കഥകളിലൂടെ പ്രാപിക്കാന്‍ സാധ്യമല്ല. അത് കേവലം വാദമുഖങ്ങളവതരിപ്പിച്ച് നേടാനും സാധ്യമല്ല. അവനോട് തുടര്‍ച്ചയായ സംഭാഷണം മുഖേനയോ അല്ലെങ്കില്‍ അവന്‍റെ അനിതര സാധാരണമായ അടയാളങ്ങള്‍ക്ക് സാക്ഷിയാകുന്നതു മുഖേനയോ അല്ലാതെ ആ ദൃഢജ്ഞാനത്തിന്‍റെ അനുഭവം പ്രാപിക്കാന്‍ സാധ്യമല്ല" (The Essence of Islam - Hazrath Mirza Ghulam Ahmed)

ഉപസംഹാരം

ഇതുവരെ നടത്തിയ ചര്‍ച്ച ദൈവാസ്തിത്വത്തെ സംബന്ധിച്ച യുക്തിപരമായ തെളിവുകള്‍ നല്‍കാനുള്ള ശ്രമമാണ്. ആദര്‍ശങ്ങള്‍, മത സിദ്ധാന്തങ്ങള്‍, വ്യാഖ്യാനങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, വാദമുഖങ്ങള്‍, യുക്തിബോധം, യുക്തി സമര്‍ഥനങ്ങള്‍ മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും മതത്തിന്‍റെ ബാഹ്യ ജ്ഞാനങ്ങളാണ്. അതെല്ലാം തന്നെ ദൈവവും മനുഷ്യനും തമ്മില്‍ ബന്ധം സ്ഥാപിക്കാനുള്ള ഉപാധികള മാത്രമാണ്. അനുഭവ ജ്ഞാനത്തിന്‍റെ ഔന്നത്യത്തില്‍ വ്യക്തിക്കുണ്ടാകുന്ന യഥാര്‍ഥ ജ്ഞാനമാണ് അന്തിമവും അത്യന്തികവും അഗാധവുമായ ദൈവികാനുഭവം. അതാണ് ദൈവത്തിന്‍റെ അസ്തിത്വത്തെ ദൃഢമായി സ്ഥപിക്കുന്നത്.

ഹദ്റത്ത് അഹ്‌മദ് പറഞ്ഞതുപോലെ, "ദൈവികാനുഭവത്തിന്‍റെ ദൃഢജ്ഞാനം ആര്‍ജ്ജിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ദൈവവുമായുള്ള നിരന്തര സംഭാഷണമാണ്. അല്ലെങ്കില്‍ അവന്‍റെ അസാധാരണമായ ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷിയാകുക എന്നതുമാണ്"

ശാസ്ത്രത്തിന്‍റെ പുരോഗതി പ്രപഞ്ചത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തിന്‍റെ ദൈവികാസൂത്രണത്തിന്‍റെ മഹിത പ്രതാപം വിളിച്ചറിയിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്ത്ന്‍റെ നിര്‍മ്മിതിയില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് നിരവധി അടയാളങ്ങള്‍ അത് നല്‍കുന്നു. ഇതാണ് നമ്മുടെ അഗാധമായ ബോധത്തില്‍ അവിഭാജ്യമായി നില്‍ക്കുന്ന ലളിത സത്യം. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

"അവന്‍ സ്രഷ്ടാവും ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുന്നവനും രൂപസന്ദായകനുമായ അല്ലാഹുവാകുന്നു. ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍ അവനുള്ളതാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവന്‍ പ്രതാപവാനും അഗാധജ്ഞനുമാകുന്നു" (59:25)