Sunday, November 20, 2011

ബുദ്ധന്‍ നാസ്തികനോ? - 2

ബുദ്ധമത സാഹിത്യത്തില്‍ വിശ്വാസ യോഗ്യവും ആധികാരികവുമായ രണ്ടാമത്തെ രേഖ ബുദ്ധനു ശേഷം അഞ്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞു പ്രാബ‌ല്യത്തില്‍ വന്നതാണ്. ഈ രേഖകളും ബുദ്ധന്‍ നിരീശ്വര വാദിയോ ആജ്ഞേയ വാദിയോ ആയിരുന്നില്ല. മറിച്ച്, അദ്ദേഹം ദൈവത്തില്‍ അടിയുറച്ച വിശ്വാസമുള്ള ആളായിരുന്നു എന്നതിനുള്ള തെളിവുകള്‍ ഉള്‍ക്കൊള്ളുന്നു രേഖയാണ് ത്രിപടകങ്ങള്‍ (മൂന്നു കുട്ടകള്‍). ബുദ്ധഭിക്ഷുക്കൾ പാലിഭാഷയിൽ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂർവം പിടകങ്ങളിൽ സംഭരിച്ചുവച്ചിരിക്കുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത്. പിടകം, പിട എന്നീ വാക്കുകൾക്ക് പേടകം, കുട്ട, വട്ടി തുടങ്ങിയ അർഥങ്ങൾ ഉണ്ട്. പിടകങ്ങളിൽ സംഭൃതമായ മൂന്നു ധർമസംഹിതകളുടെ സമാഹാരമാണ് ത്രിപിടകം. ഈ മൂന്നു സംഹിതകൾ വിനയപിടകം, സൂത്രപിടകം, അഭിധർമപിടകം എന്നിവയാണ്.

'സൂത്രപിടക'ത്തിലെ 'അഗാധ തീരങ്ങളിലേക്കുള്ള പ്രയാണം' എന്ന അദ്ധ്യായത്തില്‍ മരണത്തെ അതിജയിക്കുന്ന ലക്ഷ്യത്തെക്കുറിച്ചു ബുദ്ധന്‍ വിവരിക്കുന്നത് 'സ്വന്തം അഹം ബോധത്തെ കീഴടക്കി ദൈവത്തെ പ്രാപിച്ച് ഒന്നായിത്തീരുക എന്നല്ലാതെ ജനനത്തിനും മരണത്തിനും യാതൊരു അര്‍ഥവും ഇല്ല.' എന്നാണ്.

ഈ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ പിംഗിയ എന്ന ബുദ്ധന്‍റെ ഒരനുയായി തന്നെ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ കാരണമായ തന്‍റെ ഗുരുനാനഥന്‍റെ മഹത്വം വിവരിക്കുന്നുണ്ട്. താന്‍ വാര്‍ധക്യം പ്രാപിച്ച കാരണത്താല്‍ ദുര്‍ബലനാവുകയും മരണത്തോടടുക്കുകയും ചെയ്യുകയുണ്ടായി എന്നു വിവരിച്ച ശേഷം പിംഗിയ താഴെ കാണുന്ന പ്രസ്താവന നടത്തിക്കൊണ്ടാണ് തന്‍റെ ചര്‍ച്ച അവസാനിപ്പിക്കുന്നത്:

'തീര്‍ച്ചയായും അചഞ്ചലവും വിറകൊള്ളാത്തതും ഒന്നിനോടും തുല്യതയില്ലാത്തതുമായ ഒന്നിലേക്കു ഞാന്‍ പോവുകയാണ്. എനിക്ക് ഇതിനെപ്പറ്റി യാതൊരു സന്ദേഹവുമില്ല. അപ്രകാരം മനസ്സ് ക്രമപ്പെടുത്തിയ ഒരുവനായി എന്നെ പരിഗണിക്കുക' (The Group of Discourses (Sutta-Nipata). Vol II. The Pali Text Society, Oxford, p.129.- NORMAN, K.R.)

ഇത് ബുദ്ധന്‍റെ അനുയായിയുടെ പ്രതീക്ഷയും പ്രത്യാശയും വെളിപ്പെടുത്തുന്നു. അചഞ്ചലവും വിറകൊള്ളാത്തതും യാതൊന്നിനോടും തുല്യതയില്ലാത്തതുമായ നാഥനെ മരനത്തിനു ശേഷം കണ്ടുമുട്ടുമെന്നതാണ് ബുദ്ധന്‍റെ അനുയായിയുടെ പ്രതീക്ഷയും പ്രത്യാശയും. ദൈവവത്തെപ്പറ്റി മറ്റു മതസാഹിത്യങ്ങളിലെ വിവരണങ്ങളുമായി പൂര്‍ണ്ണമായും യോജിക്കുന്നതാണ് ഈ വിവരണം.

ബുദ്ധന്‍റെ മതവിശ്വാസത്തെപ്പറ്റി ത്രിപിടകത്തിലെ രണ്ടാമത്തെ പുസ്തകമായ സുത്തപിടകത്തില്‍ കൗതുകകരമായ മറ്റു വിവരങ്ങള്‍ കാണാം. ബുദ്ധന്‍റെ നിരവധി സം‌വാദങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം അഞ്ചെണ്ണമായി വിഭജിച്ചിരിക്കുന്നു. ലണ്ടനിലെ പാലി ടെക്സ്റ്റ് സൊസൈറ്റി (Pali Text Society of London) യുടെ പ്രസിഡിന്‍റ് T. W. റൈസ് ഡേവിഡ്സ് (Mrs. Thomas William Rhys Davids) ഈ സം‌വാദങ്ങളില്‍ ചിലത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അവരുടെ വിവര്‍ത്തനം 'ബുദ്ധമതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍' (Sacred Books of Buddhist)  എന്ന പേരില്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. രണ്ടാം വാല്യത്തിലെ 'തെവിഗസുത്ത' എന്നു തലവാചകം കൊടുത്ത സം‌വാസത്തില്‍ മനുഷ്യന് എങ്ങനെ ദൈവത്തില്‍ എത്തിച്ചേരാം എന്ന ചോദ്യമാണ് സവിശേഷമായി ചര്‍ച്ച ചെയ്യുന്നത്.

ദൈവത്തെ എങ്ങനെ പ്രാപിക്കാം എന്ന ചോദ്യത്തിനു ബുദ്ധന്‍റെ മറുപടി ഇപ്രകാരമാണ്. ഹിന്ദു പൊരോഹിതന്മാര്‍ക്കിടയില്‍ ഇക്കാലത്ത് മനുഷ്യനെ ദൈവത്തിലേക്കു നയിക്കാന്‍ യോഗ്യതയുള്ള ആരുമില്ല എന്നു പറഞ്ഞുകൊണ്ട് ആദ്യം ഈ നിര്‍ദ്ദേശത്തെ ബുദ്ധന്‍ നിരാകരിക്കുകയായിരുന്നു. ഈ പ്രശനം തനിക്കു സ്വയം ബോധ്യമായിട്ടുണ്ട് എന്ന രീതിയില്‍ ബുദ്ധന്‍ പിന്നീടു അതിനുത്തരം നല്‍കുന്നുണ്ട്. ഈ സം‌വാദം എപ്പോള്‍ എങ്ങനെ നടന്നു എന്ന പശ്ചാത്തലം വളരെ കൗതുകജനകമാണ്.

ഒരിടത്ത് 'മാനസകത' എന്ന ഒരു ബ്രാഹ്മണ ഗ്രാമമുണ്ടായിരുന്നു. ഈ ഗ്രാമം പ്രകൃതി രമണീയമായ സ്ഥലത്ത് മനോഹരമായ അകിരാവതി നദിക്കരയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ഗ്രാമത്തിന്‍റെ പ്രശസ്തി ദൂര ദിക്കുളളില്‍ കൂടി വ്യാപിച്ചു. കാരണം, ആ ഗ്രാമം ബ്രാഹ്മണ മതത്തിലെ സം‌വാദങ്ങള്‍ നടന്നിരുന്ന കേന്ദ്രമായിരുന്നു. ബുദ്ധനും തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരും കൂടി ആ നദിക്കരികെ യാദൃച്ഛികമായി വരികയുണ്ടായി. ബുദ്ധന്‍റെ ആഗമന വാര്‍ത്ത ജനങ്ങളില്‍ പരക്കുകയും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്‍റെ തത്ത്വങ്ങളില്‍ നിന്ന് അത്മീയ പ്രബുദ്ധത കൈവരിക്കാനും അദ്ദേഹത്തിന്‍റെ തിരുമുഖത്തു നിന്ന് അത് ശ്രവിക്കാനും വേണ്ടി ജനങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിച്ചേര്‍ന്നു. ആ ഗ്രാമത്തിലെ തന്നെ വാസെത്ത, ഭരദ്വാഗ എന്നീ രണ്ടു യുവാക്കള്‍ നദിയില്‍ നിന്നു കുളി കഴിഞ്ഞു നടക്കുകയായിരുന്നു. അപ്പോള്‍ അവര്‍ ഏതാണ് ബ്രഹ്മാവിലേക്കുള്ള ശരിയായ മാര്‍ഗ്ഗം എന്നതിനെ സംബന്ധിച്ച് സം‌വാദം ആരംഭിച്ചു. ഈ പ്രശനത്തില്‍ അവരവരുടെ ഗുരുനാഥന്മാര്‍ അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത് അവര്‍ രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. വാസെത്ത എന്ന യുവ ബ്രാഹ്മണന്‍ അവസാനം പ്രശ്നം ബുദ്ധന്‍റെ സന്നിധിയില്‍ ബോധിപ്പിക്കാം എന്നു തീരുമാനിച്ചു. അവര്‍ രണ്ടുപേരും ഇത് അംഗീകരിച്ചു. ബുദ്ധന്‍റെ ജ്ഞാന നിര്‍ഭരമായ ഉപദേശം തേടാനായി രണ്ടുപേരും വന്നു. ഈ സമാഗമനത്തില്‍ ഭരദ്വാഗ മൗനമവലംബിക്കുകയും വാസെത്ത ബുദ്ധനോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ചോദ്യത്തിനു മറുപടി പറയുന്നതിനു മുമ്പേ ബുദ്ധന്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ട് ചോദിച്ചു.

അദ്ദേഹം ചോദിച്ച പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇവയായിരുന്നു:
 
'മൂന്നു വേദങ്ങളും പഠിച്ച ഏതെങ്കിലും ഒരു ബ്രാഹ്മണന്‍ ബ്രഹ്മാവിനെ മുഖത്തോട് മുഖം കണ്ടിട്ടുണ്ടോ?'
 
ഉത്തരം 'ഇല്ല' എന്നായിരുന്നു.
 
പിന്നീട് ബുദ്ധന്‍ വാസെത്തയോട് ചോദിച്ചു:
 
'കഴിഞ്ഞ ഏഴു തലമുറകളിലെ ഏതെങ്കിലും ഒരു ബ്രാഹ്മണനോ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരോ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടോ?'
 
ഉത്തരം വീണ്ടും 'ഇല്ല' എന്നായിരുന്നു.
 
പിന്നെ ബുദ്ധന്‍ ആഗതരായ രണ്ടു ബ്രാഹ്മണ യുവാക്കളൊടുമായിത്തന്നെ ചോദിച്ചു:
 
'നിങ്ങള്‍ എപ്പോഴെങ്കിലും ബ്രഹ്മാവിനെ കണ്ടതായി അവകാശപ്പെടുന്നുണ്ടോ?' 
 
വീണ്ടും ഉത്തരം 'ഇല്ല' എന്നു തന്നെയായിരുന്നു.
 
പിന്നീട് വാസെത്തയോട് ബുദ്ധന്‍ ചോദിച്ചു:
 
'മാനസകത എന്ന ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളോട് മാനസകതയിലേക്കുള്ള വഴി ചോദിച്ചാല്‍ അയാള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?'
 
വാസെത്തയുടെ മറുപടി ഇങ്ങനെയായിരുന്നു:

'ഗൗതമാ, തീര്‍ച്ചയായും ഇല്ല. എന്തെന്നാല്‍ ഒരാള്‍ മാനസകതയില്‍ ജനിച്ചു വളര്‍ന്നിട്ടുണ്ടെങ്കില്‍ അവിടത്തെ എല്ലാ വഴികളും പരിപൂര്‍ണ്ണമായും അദ്ദേഹത്തിനു ഹൃദിസ്ഥമായിരിക്കും'

ഈ അവസരത്തില്‍ ബുദ്ധന്‍ വിശദീകരിച്ചു:

'വാസെത്ത എന്നയാള്‍ മാനസകതയില്‍ ജനിച്ചു വളര്‍ന്നയാളാണെന്നിരിക്കട്ടെ. മാനസകതയിലേക്കുള്ള വഴിയെക്കുറിച്ച് സംശയത്തിലും ബുദ്ധിമുട്ടിലും അകപ്പെട്ട ഒരാള്‍ വാസെത്തയോട് സംശയം ചോദിച്ചാല്‍ അദ്ദേഹമത് പറഞ്ഞു കൊടുക്കും. ബ്രഹ്മാവിന്‍റെ ലോകത്തിലേക്കുള്ള വഴി സ്പര്‍ശിച്ചു നില്‍ക്കുന്ന 'തഥാഗതനോട്' (പൂര്‍ണ്ണ ജ്ഞാനം സിദ്ധിച്ചയാള്‍, അതായത് ബുദ്ധന്‍) പ്രസ്തുത വഴി ചോദിച്ചാല്‍ അത് പറഞ്ഞു കൊടുക്കാന്‍ അയാള്‍ക്കു യാതൊരു സംശയമോ ബുദ്ധിമുട്ടോ ഉണ്ടാവില്ല. വാസെത്താ, ബ്രഹ്മത്തെ ഞാന്‍ അറിയും. ബ്രഹ്മലോകവും അതിലേക്കു നയിക്കുന്ന വഴിയും ഞാനറിയും. ബ്രഹ്മലോകത്തു പ്രവേശിച്ച ആള്‍ അറിയുന്നത്പോലെ ഞാനത് അറിയുന്നു. ഞാന്‍ അവിടെ ജനിക്കപ്പെട്ടവനാണ്' (The Sacred Books of the East. Vol. XI, Clarendon Press, Oxford, p.186 -MAX MULLER)

ബുദ്ധന്‍റെ വാദം ഇപ്രകാരമായിരുന്നു. മാനസകതയില്‍ വസിക്കുന്ന ഒരാള്‍ക്ക് മാനസകതയിലേക്കുള്ള എല്ലാ വഴികളും നന്നായറിയാം. ദൈവത്തില്‍ നിന്നുള്ള ഏതൊരു വാദിയും ദൈവത്തിലേക്കു നയിക്കുന്ന വഴി അറിഞ്ഞിരിക്കണം. പക്ഷേ, വാദിക്കുന്നയാള്‍ ദൈവത്തില്‍ നിന്നു വന്നവനും വ്യക്തിപരമായി അവനെ അറിഞ്ഞവനുമാണെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ. ബുദ്ധന്‍റെ മറു ചോദ്യത്തില്‍നിന്നു സംഗതി വളരെ വ്യക്തമാകുന്നു. ഗുരുക്കന്മാരില്‍ ആരും തന്നെ ദൈവത്തെ കാണുകയോ വൈയക്തികമായി ദൈവത്തില്‍ നിന്ന് ജ്ഞാനം ആര്‍ജ്ജിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ദൈവത്തിന്‍റെ സത്ത പൂര്‍ണ്ണമായും അവരുടെ ധാരണയ്ക്ക് അപ്പുറത്താണ്. സം‌വാദത്തിന്‍റെ ഈ ഘട്ടത്തില്‍ ബുദ്ധന്‍റെ ഈ വാദമുഖങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കണം. ഒരാളും ദൈവത്തെ കാണാത്തതിനാല്‍ ദൈവം ഇല്ല എന്ന് ബുദ്ധന്‍ പ്രഖ്യാപിക്കുകയായിരുന്നു എന്ന് ചിലര്‍ തെറ്റായി ധരിച്ചുപോയതായിരിക്കാം.

ബുദ്ധന്‍റെ ഈ പ്രഭാഷണം വിശകലനം ചെയ്തുകൊണ്ട് ഗ്രന്ഥകര്‍ത്രി ബുദ്ധന്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ബുദ്ധന്‍റെ കാലഘട്ടത്തിലെ ബ്രാഹ്മണ വ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ ഐതിഹാസികമായ സം‌വാദങ്ങള്‍ തെറ്റായി പാരായണം ചെയ്ത ബുദ്ധ സന്യാസിമാരുടെ വിശ്വാസം ചില ഗവേഷകന്മാരെ എങ്ങനെ സ്വാധീനിച്ചു എന്ന് പ്രസ്തുത വിവരണം സൂചിപ്പിക്കുന്നു. ബ്രാഹ്മണര്‍ ദൈവസമാനം കരുതിയിരുന്ന മൂര്‍ത്തികളിലുള്ള അന്ധവിശ്വാസം അദ്ദേഹം പൂര്‍ണ്ണമായി നിരാകരിക്കുകയായിരുന്നു. അവര്‍ ആ മൂര്‍ത്തികളില്‍ നിന്ന് ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ബുദ്ധന്‍റെ ഉത്തരം ഇവിടെ അവസാനിക്കുന്നില്ല. ദൈവത്തിലേക്കുള്ള വഴി കാട്ടാന്‍ 'തഥാഗതനെ' സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമില്ല, അദ്ദേഹം സ്വയം തന്നെ ദൈവത്തിലേക്ക് വഴി കാണിക്കുന്ന ഒരാളാണെന്ന വദമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കാരണം, അദ്ദേഹത്തിനു ദൈവവുമായി ഐക്യ ബന്ധമുണ്ടായിരുന്നു. അദ്ദേഹം ദൈവത്തില്‍ നിന്ന് വന്നവനായിരുന്നു.

പരമോന്നതനായ ഒരു ദൈവത്തില്‍ ബുദ്ധന്‍ വിശ്വസിച്ചിരുന്നതായി ഇതില്‍നിന്നു വ്യക്തമാകുന്നു. അവനില്‍നിന്നു തന്നെയാണ് താന്‍ വന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശ വാദം. ബുദ്ധന്‍ ഇവിടെ ദൈവത്തിനു 'ബ്രഹ്മാവ്' എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്ക് സുപരിചിതമായ ഒരു നാമമാണ്. ഹിന്ദുക്കള്‍ അവരുടെ ദേവന്മാര്‍ക്കിടയിലെ പരമോന്നത ദൈവത്തിനു നല്‍കിയ പേരാണിത്. സം‌വാദം പുരോഗമിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നിലപാട് കൂടുതല്‍ വ്യക്തമാകും.

പിന്നീട് ബുദ്ധന്‍ സംസാരിച്ചപ്പോള്‍ അനുഗൃഹീതനായ അദ്ദേഹത്തോട് യുവ ബ്രാഹ്മണനായ വാസെത്ത പറഞ്ഞു:

'ഗൗതമാ, താങ്കള്‍ എന്നോട് പറഞ്ഞ പ്രകാരം സമാന ഗൗതമനു പോലും ദൈവവുമായുള്ള ഐക്യപ്പെടലിന്‍റെ വഴിയറിയാം. അതു വളരെ നന്നായി! ജ്ഞാനവയോധികനായ ഗൗതമാ, ബ്രഹ്മാവുമായുള്ള ഐക്യപ്പെടലിന്‍റെ വഴി ഞങ്ങള്‍ക്ക് കാണിച്ചു തരുന്നതില്‍ അങ്ങ് സന്തോഷിച്ചാലും! അല്ലയോ ജ്ഞാന വയോധികനായ ഗൗതമാ, ഈ ബ്രാഹ്മണ കുലത്തെ താങ്കള്‍ രക്ഷിച്ചാലും.'!

ബ്രഹ്മം അയഥാര്‍ത്ഥവും നിരര്‍ത്ഥകവുമാണെന്ന് പറഞ്ഞുകൊണ്ട് വാസെത്തയുടെ ഈ അഭ്യര്‍ഥനയേയും ആഗ്രഹത്തേയും ബുദ്ധന്‍ നിരാകരിക്കാത്തത്, ബ്രഹ്മത്തെക്കുറിച്ചും ബ്രഹ്മം തിരഞ്ഞെടുക്കുന്നവരുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും വാസെത്ത പറഞ്ഞതെന്താണോ അത് ബുദ്ധന്‍ അംഗീകരിക്കുന്നു എന്നതിനു സ്പഷ്ടമായ തെളിവാണ്.

ബുദ്ധന്‍ എങ്ങനെയാണ് സ്വന്തം അനുയായികളാല്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടത്? ഇതിനുള്ള ഉത്തരം ബുദ്ധ മതത്തിന്‍റെ ആദ്യകാല ചരിത്രത്തില്‍ നിന്നും അപ്രകാരം തന്നെ, ബ്രാഹ്മണ മതത്തിന്‍റെ പഴയ വ്യവസ്ഥയോട് പോരടിച്ച് ആവിര്‍ഭവിച്ച ബുദ്ധമതത്തിന്‍റെ സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ നിന്നും തേടേണ്ടതുണ്ട്. ബ്രാഹ്മണന്മാര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ ബുദ്ധനില്‍ അരോപിക്കുകയുണ്ടായി. ഇത് മത പൗരോഹിത്യത്തെ സംബന്ധിച്ചിടത്തോളം അപൂര്‍‌വ്വമായ ഒന്നല്ല. ഒരു പക്ഷേ, ഉത്തമ വിശ്വാസത്തില്‍ തന്നെ അവര്‍ ബുദ്ധനെ തെറ്റിദ്ധരിച്ചതുമാകാം. അക്കാലത്തെ ബ്രാഹ്മണന്മാര്‍ പൂര്‍ണ്ണമായും മുഴുകിയിരുന്ന വ്യാപകമായ ബിംബാരാധനക്കെതിരെ ബുദ്ധന്‍ ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹം ദൈവ നിഷേധിയാണെന്ന് അരോപിക്കപ്പെടുകയുണ്ടായി. ഈ പ്രചാരണം ശക്തരായ ബ്രാഹ്മണ വര്‍ഗ്ഗം കൊണ്ടുപിടിച്ചു നടത്തി. അത്യുച്ഛത്തില്‍ ശബ്ദാഢംബരത്തോടെ നിര്‍‌വഹിക്കപ്പെട്ട പ്രചണ്ഡമായ ഈ വിപരീത പ്രചാരണത്തിനിടയില്‍ ബുദ്ധന്‍റെ ശബ്ദം മുങ്ങിപ്പോയി.

ആശയ വിനിമയത്തിനും എഴുത്തു വിദ്യക്കുമുള്ള പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍ ഈ പ്രചാരണം ഹിന്ദു ബ്രാഹ്മണന്മാര്‍ക്ക് അനുകൂലമായെന്നു മാത്രമല്ല ബുദ്ധന്‍റെ അനുയായികളില്‍ പോലും അത് സ്വാധീനം ചെലുത്തി. അവസാനം,  അന്ധവിശ്വാസ ജഡിലമായ ഹിന്ദു ദൈവങ്ങളുടെ നിഷേധം ആത്യന്തികമായ ദൈവ നിഷേധമാണെന്ന് അവര്‍ കരുതി. ഗൗതമ ബുദ്ധന്‍റെ, ബ്രാഹ്മണരുടെ ദൈവങ്ങളുടെ നിഷേധം പൊതുവല്‍ക്കരിക്കപ്പെടുകയും ധാരാളം ആളുകള്‍ അദ്ദേഹം ദൈവത്തില്‍ വിശ്വസിക്കാത്തയാളായിരുന്നുവെന്ന ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്തു.

ബുദ്ധമതസ്ഥരുടെ ബുദ്ധനോടുള്ള കൂറിനെ കണക്കിലെടുക്കുമ്പോള്‍ അത് അസ്പര്‍ശ്യമായി നില്‍ക്കുന്നു. അവര്‍ ബുദ്ധനെ എക്കാലത്തേയും ജ്ഞാനിയായ ഗുരുവും കാരുണ്യവാനും സ്നേഹ നിധിയും മാനവികതയുടെ കേദാരവുകായി കരുതി. നാം ഏതൊരു കാലഘട്ടത്തെക്കുറിച്ചാണോ സംസാരിക്കുന്നത് ആ കാലഘട്ടം സാക്ഷരത അതിന്‍റെ ഏറ്റവും താഴ്ന്ന പടിയില്‍ നില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു എന്നോര്‍ക്കുക. സാധാരണ ജനങ്ങള്‍ കേട്ടുകേള്‍‌വിയുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ അഭിപ്രായം രൂപീകരിക്കാറുണ്ട്. അപ്രകാരം ബുദ്ധന്‍റെ അനുയായികളും ബ്രാഹ്മണരുടെ പ്രചാരണത്തില്‍ കുടുങ്ങി അകറ്റപ്പെടുകയാണുണ്ടായത്. പക്ഷേ, ബുദ്ധനോടുള്ള അവരുടെ അനുരക്തിയിലും കൂറിലും വളരെ ചെറിയ സ്വാധീനമേ ചെലുത്തിയുള്ളൂ. അവരെ സംബന്ധിച്ചിടത്തോളം ബുദ്ധന്‍ പരമമായ ജ്ഞാനത്തിന്‍റെ സ്രോതസ്സാകാന്‍ അതു തന്നെ ധാരാണം മതിയായിരുന്നു. പ്രിയപ്പെട്ട യജമാനന്‍, ജ്ഞാനിയായ ഗുരുനാഥന്‍ എന്ന നിലകളില്‍ പൂര്‍ണ്ണ ഹൃദയത്തോടെ അവര്‍ ബുദ്ധനോടുള്ള ബഹുമാനം തുടര്‍ന്നുവന്നു. ക്രമേണ അവരറിയാതെ ദൈവരഹിതനായ അവരുടെ യജമാനനെ ദൈവം എന്ന നിലയ്ക്ക് അവര്‍ ബഹുമാനിക്കാന്‍ തുടങ്ങി.

മത ചരിത്രത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ദൈവപ്രചോദിതരായ വ്യക്തികള്‍ ചിലപ്പോള്‍ ദൈവങ്ങളായും മനുഷ്യര്‍ ദേവന്മാരായും ഉയര്‍ത്തപ്പെടാറുണ്ട്. എന്തായിരുന്നാലും ബുദ്ധന്‍റെ കാര്യത്തില്‍ അനുയായികള്‍ക്ക് അദ്ദേഹത്തൊടുള്ള സ്നേഹവും ശ്രദ്ധയും സമ്പൂര്‍ണ്ണവും അതുല്യമായിരുന്നു. മനുഷ്യ മാതൃക എന്ന നിലയ്ക്ക് അവ ബുദ്ധനെ കേന്ദ്രീകരിച്ചു നിലകൊണ്ടു. അദ്ദേഹം അക്ഷരാര്‍ഥത്തില്‍ ഇതിഹാസ സങ്കല്പ രൂപത്തിലുള്ള ദൈവരൂപമായി ഉയര്‍ത്തപ്പെട്ടിരുന്നില്ല. അവരുടെ വിശ്വാസ രാശിയില്‍ ഒരു വശത്തു ബ്രഹ്മാവും മറുവശത്ത് ബുദ്ധനെയും അവര്‍ പ്രതിഷ്ഠിച്ചു. അവര്‍ക്ക് അത് മതിയായിരുന്നു.അവരെ സംബന്ധിച്ചിടത്തോളം ബ്രഹ്മം ഇതിഹാസത്തിന്‍റെയും മിത്തിന്‍റെയും അരുളപ്പാടുകളാണ്; അതേസമയം ബുദ്ധന്‍ സത്യത്തിന്‍റെയും യുക്തിയുടെയും ജ്ഞാനത്തിന്‍റെയും മൂര്‍ത്തിയാണ്. ക്രമേണ ഇതിഹാസ രൂപികള്‍ക്ക് പങ്കില്ലാത്ത ഒരു മതമായി ബുദ്ധമതം വളര്‍ന്നു.ദൈവത്തില്‍ വിശ്വസിക്കാനുള്ള മനുഷ്യപ്രകൃതിയിലെ നൈസര്‍ഗ്ഗികാവശ്യങ്ങളെല്ലാം ബുദ്ധന്‍റെ ബിംബവത്ക്കരണത്തിലൂടെ നിറവേറ്റപ്പെട്ടു. നാലാം നൂറ്റാണ്ടിലെ ബുദ്ധന്‍റെ അനുയായികളുടെ ദൃഷ്ടിയില്‍ ബുദ്ധന്‍ കേവലജ്ഞാനത്തിന്‍റെ ഉറവിടം എന്ന നിലയില്‍ തന്‍റെ യാത്ര ആരംഭിച്ചിരുന്നു. ഒരു സാധാരണ ഭൗതിക തത്ത്വജ്ഞാനിയേക്കാള്‍ വളരെ ഉയര്‍ന്ന സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. വെറും ലൗകിക ജ്ഞാനത്തിന്‍റെ പ്രതീകമായി ബുദ്ധന്‍ നിലകൊണ്ടില്ല. മത രംഗത്ത് ദൈവത്തിനോ ദൈവങ്ങള്‍ക്കോ മാത്രം ലഭിക്കുന്ന ബഹുമാനങ്ങളും ആദരവും അദ്ദേഹം നേടിയെടുത്തു.

ഏതാനും വര്‍ഷത്തെ ഒരു ചെറു കാല ഘട്ടത്തിനുള്ളില്‍ സംഭവിച്ച കാര്യമല്ല ഇവിട പറഞ്ഞത്. ബുദ്ധമതലോകത്ത് നിരീശ്വരത്വത്തിന്‍റെ നിഴല്‍ പരക്കാന്‍ നൂറ്റാണ്ടുകളോളമെടുക്കുകയുണ്ടായി. ദൈവ വിശ്വാസത്തില്‍ നിന്ന് ദൈവരഹിതമായ ജനതയായി ബുദ്ധമതം പരിവര്‍ത്തനം ചെയ്ത രീതിയെപ്പറ്റിയുള്ള അഭിപ്രായം വെറും ഊഹത്തിന്‍റെ അടിസ്ഥാനത്തിലുള്ളതല്ല. ബുദ്ധമതത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളില്‍നിന്നുള്ള പഠനങ്ങള്‍ ബുദ്ധന്‍ ഏകദൈവ വിശ്വാസിയായിരുന്നു എന്ന വീക്ഷണത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. അദ്ദേഹം നിരാകരിച്ചത് ബഹുദൈവ വിശ്വാസത്തെയായിരുന്നു. ബുദ്ധന്‍റെ എതിരാളികളുടെ കഠിന ശ്രമമുണ്ടായിരുന്നിട്ടും ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ അദ്ദേഹത്തെ സംബന്ധിച്ച് നിലനിന്നിരുന്ന സത്യം ഇതാണ്.

Tuesday, November 15, 2011

ബുദ്ധന്‍ നാസ്തികനോ?

മതങ്ങളുടെ കൂട്ടത്തില്‍ ദൈവത്തിന്‍റെ അസ്തിത്വത്തെപ്പറ്റി യാതൊന്നും പറയാത്ത മതമാണ് ബുദ്ധമതം എന്നാണ് പൊതുവെയുള്ള ധാരണ. ഈ ധാരണ ഭാഗികമായി മാത്രം ശരിയാണ്. സമകാലീന ലോകത്ത് നിലനില്‍ക്കുന്ന ബുദ്ധമതത്തെക്കുറിച്ചു പോലും അവരില്‍ പെട്ട ഒരു കക്ഷിയും ദൈവത്തിലോ ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല എന്നു പറയുന്നതു ശരിയല്ല. ബുദ്ധമതത്തിലെ മഹായാന മതക്കാരും തെരാവാദികളും മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്യന്തിക ജ്ഞാനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. ആ ജ്ഞാനം കൊണ്ടാണ് ബുധന്‍ പൂര്‍ണ്ണനായത് എന്നും അവര്‍ വിശ്വസിക്കുന്നു. ദൈവത്തിനു പകരം അവര്‍ ധാരാളം അന്ധവിശ്വാസങ്ങളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നുണ്ട്. ബുദ്ധമതക്കാര്‍ ദൈവനിഷേധികളാണ് എന്ന സങ്കല്പം ഒരര്‍ഥത്തില്‍ തെറ്റാണ്. മറ്റേതൊരു വെളിപാടുമതങ്ങളേയുമെന്നപോലെ ദൈവത്തിന്‍റെ ഏകത്വത്തില്‍ ഊന്നിക്കൊണ്ട് ആരംഭിച്ച മതമാണ് ബുദ്ധമതവും. ബുദ്ധമതത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളില്‍ നിന്ന് ഇതിനു മതിയായ തെളിവുകള്‍ ലഭിക്കുന്നതാണ്.

ബുദ്ധന്‍റെ തത്ത്വ ശാസ്ത്രവും അധ്യാപനങ്ങളും ആചാരങ്ങളും അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം അഞ്ഞൂറു വര്‍ഷക്കാലം പ്രചരിച്ചത് വാമൊഴിയിലൂടെ മാത്രമായിരുന്നു. മഹാനായ അശോക ചക്രവര്‍ത്തി പാറകളിലും സ്തൂപങ്ങളിലും രേഖകളായി കൊത്തിവെച്ചതൊഴികെ ഇതായിരുന്നു സ്ഥിതി. ബുദ്ധനു ശേഷം മുന്നൂറു വര്‍ഷക്കാലം കഴിഞ്ഞിട്ടുള്ളതായിരുന്നു അശോകന്‍റെ കാലം. അശോകന്‍റെ വീക്ഷണത്തിലുള്ള ഈ ലിഖിതങ്ങള്‍ ബുദ്ധന്‍റെ തത്ത്വശാസ്ത്രത്തെയും ജീവിതത്തെയും കുറിച്ച് ഒരു വിധി പ്രസ്താവം നടത്താന്‍ വളരെ സഹായകമായ രേഖയാണ്. അതിനേക്കാളുപരി ബുദ്ധമതം യാതൊന്നും ലിഖിതരൂപത്തില്‍ എഴുതി സൂക്ഷിക്കാതിരുന്ന ഒരു കാലത്ത് ബുദ്ധന്‍റെ അദ്ധ്യാപനങ്ങളില്‍ നിന്ന് താന്‍ മനസ്സിലാക്കിയത് രേഖപ്പെടുത്തി വെച്ചത് അശോകന്‍ മാത്രമാണ്. ബുദ്ധന്‍റെ യഥാര്‍ഥ പ്രതിനിധി എന്ന നിലയിലുള്ള അശോകന്‍റെ സ്ഥാനം ആരും തന്നെ ചോദ്യം ചെയ്തിട്ടില്ല.

ബുദ്ധനെയും ബുദ്ധ മതത്തെയും കുറിച്ചറിയാന്‍ രണ്ടു സ്രോതസ്സുകളെ നമുക്ക് ആശ്രയിക്കാം.

ഒന്ന്: പാരമ്പര്യത്തിലൂടെ കൈമാറ്റാം ചെയ്യപ്പെട്ട ബുദ്ധന്‍റെ ജീവിത മാതൃകകള്‍.

രണ്ട്: സ്ഥൂപങ്ങളിലെ ലിഖിത രേഖകള്‍.


ഇവ രണ്ടും സ്വീകരണ യോഗ്യമായ രണ്ട് ശക്തമായ തെളിവുകളാണ്. ഇവ രണ്ടിനുമെതിരായ വിയോജിപ്പുള്ള വീക്ഷണങ്ങള്‍ തിരസ്കരിക്കാം. ഈ രണ്ടു പ്രാഥമിക സ്രോതസ്സുകള്‍ തമ്മില്‍ തന്നെ പരസ്പരം വിയോജിക്കുന്നുവെങ്കില്‍ ഒന്നു സ്വീകരിക്കുയും മറ്റൊന്നു തിരസ്കരിക്കുകയും ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം.

ബുദ്ധന്‍റെ ജീവചരിത്രം സൂക്ഷമമായി പരിശോധിക്കുമ്പോള്‍ ലോകത്തിന്‍റെ പല ഭാഗത്തും അവതരിച്ച പ്രവാചകന്മാരില്‍ നിന്നു ഭിന്നമല്ലാത്ത ഒരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്‍റെതും എന്ന് നമുക്ക് കാണാവുന്നതാണ്.

ബുദ്ധമതത്തിന്‍റെ പ്രചുരപ്രചാരം സിദ്ധിച്ച ഈ തെറ്റായ ദൈവരഹിത ഉത്ഭവം പ്രചരിപ്പിച്ചത് പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ പാശ്ചാത്യ പണ്ഡിതന്മാരാണ്. പാശ്ചാത്യ പണ്ഡിതന്മാരുടെ പൊതുവെയുള്ള ഈ പ്രവണതയ്ക്ക് വിരുദ്ധമായി അഹ്‌മദിയാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (1835-1908) ഒറ്റപ്പെട്ട ശബ്ദം ഉയര്‍ത്തുകയുണ്ടായി. പാശ്ചാത്യ പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ നിന്നു വിരുദ്ധമായ അഭിപ്രായമാണ് അദ്ദേഹം അവതരിപ്പിച്ചത്. തന്നെ ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടി പ്രവാചകനായി നിയോഗിച്ച ദൈവത്തിന്‍റെ അസ്തിത്വത്തില്‍ ബുദ്ധന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു മതത്തിലുള്ളതുപോലെയുള്ള മനുഷ്യ ദൈവങ്ങളെയാണ് അദ്ദേഹം നിഷേധിച്ചത്. അദ്ദേഹം ബ്രാഹ്മണരെ കഠിനമായി എതിര്‍ത്തു. ദൈവികാധ്യാപനങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ബ്രാഹ്മണര്‍ മലീമസമാക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.

ഹദ്റത്ത് അഹ്‌മദിന്‍റെ ശബ്ദം ഏറെക്കാലം ഒറ്റപ്പെട്ടു നിന്നില്ല. പാശ്ചാത്യ ഗവേഷകന്മാരുടെയും പണ്ഡിതന്മാരുടെയും രണ്ടാം തലമുറയില്‍ നിന്ന് ഹദ്റത്ത് അഹ്‌മദിനെ പിന്തുണച്ചുകൊണ്ട് മറ്റുള്ളവരും മുന്നോട്ട് വന്നു. അവരില്‍ ഏറ്റവും പ്രഗല്‍ഭന്‍ ഫ്രഞ്ചു പണ്ഡിതനായ ഡോ. ഗുസ്താവ് ലീബോണ്‍ (Gustav Le Bon -1841-1931) ആയിരുന്നു. അദ്ദേഹം എഴുതുന്നു:

"ബുദ്ധമതത്തെക്കുറിച്ച് ഒരാള്‍ പഠിക്കുമ്പോള്‍ അത് എന്താണ് എന്നതിനെപ്പറ്റി പുസ്തകങ്ങളിലല്ല, സ്മാരകങ്ങളിലാണ് അന്വേഷിക്കേണ്ടത്. സ്മാരകങ്ങളില്‍ ഉള്ള കാര്യങ്ങള്‍ പുസ്തകങ്ങള്‍ നമ്മോട് പറയുന്ന കാര്യങ്ങളില്‍നിന്നു തികച്ചും ഭിന്നമാണ്. ആധുനിക പണ്ഡിതന്മാര്‍ ഇതൊരു ദൈവരഹിത മതമായിട്ടാണ് കാണാന്‍ ശ്രമിച്ചത്. ഇതിനു വിരുദ്ധമായി എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും വലിയ ബഹുദൈവ മതമായിട്ടാണ് ബുദ്ധമതത്തെ കാണാന്‍ കഴിയുക." (Mirages Indiens:de Ceylan au Népal, 1876–1886. Chantal Edel et R. Sctrick, Paris, p.240)

ബുദ്ധമതത്തെക്കുറിച്ച് ആധികാരികമായി പഠിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്ത ആര്‍തര്‍ ലില്ലി (Arthur Lillie) എന്ന ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ India in Primitive Christianity എന്ന പുസ്തകത്തില്‍ നിന്നുള്ള രണ്ട് ഉദ്ധരണികള്‍ നോക്കുക:

On the Eastern bank of the river Katak, twenty miles from Jagan Nath, there is a rock by the name of Pardohli upon which is written:

'Much longing after the things (of this life) is a disobedience, I again declare; not less so is the laborious ambition of dominion by a prince who would be a propitiator of heaven. Confess and believe in God (Is'ana) who is the worthy object of obedience. For equal to this (belief), I declare unto you, ye shall not find such a means of propitiating heaven. Oh strive ye to obtain this inestimable treasure.' (India in Primitive Christianity. Kegan Paul, Trench, Trübner & Co, London, p.85)

കഥക് നദിയുടെ കിഴക്കുഭാഗത്ത് 20  മൈല്‍ അകലെ ജഗനാഥില്‍ പര്‍ദോലി എന്ന പേരില്‍ ഒരു പാറയുണ്ട്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

'ഭൗതിക വസ്തുക്കളോടുള്ള തീവ്രാഭിലാഷം ഒരു അനുസരണക്കേടാണ്. സ്വര്‍ഗം സ്വന്തമായുള്ള രാജകുമാരന് രാജ്യം നേടാനുള്ള അദമ്യമായ ആഗ്രഹത്തില്‍ കുറഞ്ഞ ഒന്നുമല്ല അത് എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. പശ്ചാത്തപിക്കുക. ദൈവത്തില്‍ (ഇശാന) വിശ്വസിക്കുക. അവനാണ് അനുസരണത്തിനു യോഗ്യനായ ഏറ്റവും അമൂല്യമായ മൂര്‍ത്തി. ഇതിന് (വിശ്വാസത്തിന്) തുല്യമായി സ്വര്‍ഗ്ഗത്തെ ജയിക്കാന്‍ മറ്റൊരു ഉപാധിയുമില്ലെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. അല്ലയോ മനുഷ്യാ, അപരിമേയമായ ഈ നിധി കൈക്കലാക്കാന്‍ നീ കഠിനമായി പ്രയത്നിക്കുക'

ഏഴാം സ്തൂപത്തിലെ ലിഖിതം ഇങ്ങനെ ഉദ്ധരിക്കുന്നു:

'Thus spake Devanampiya Piyadasi: "Wherefore from this very hour, I have caused religious discourses to be preached, I have appointed religious observances that mankind, having listened thereto, shall be brought to follow in the right path, and give glory to God (Is'ana)." (India in Primitive Christianity. Kegan Paul, Trench, Trübner & Co, London, p.86)

"ദേവാനാം പ്രിയ പ്രിയദര്‍ശി (അശോക ചക്രവര്‍ത്തി) പറയുന്നു: "ഈ അവസരത്തില്‍ ഞാന്‍ മതപരമായ പ്രചാരണം നടത്തുവാന്‍ കാരണമായി. ഞാന്‍ മതപരമായ ആചാരങ്ങള്‍ സമൂഹത്തിനു വേണ്ടി ഏര്‍പ്പെടുത്തി. അതിലേക്ക് ശ്രദ്ധിക്കുവാനും ശരിയായ മാര്‍ഗ്ഗത്തില്‍ വഴിനടത്താനും ദൈവത്തെ (ഇശാന) സ്തുതിക്കാനും വേണ്ടി."

ഈ പ്രതിപാദനങ്ങളില്‍ നിന്ന് ബുദ്ധമതത്തിന്‍റെ ഏറ്റവും പ്രാഥമികമായ സ്രോതസ്സുകള്‍ ശ്രീബുദ്ധനെ ദൈവത്തിനായി സമര്‍പ്പിച്ച ഒരാളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു. (തുടരും)

Sunday, May 29, 2011

പ്രകൃതിനിര്‍ദ്ധാരണം എന്ന മന്ത്രവടി


ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ജീവന് ഉദ്ദേശ്യപൂര്‍‌വ്വം പണിത പാതയിലൂടെ ഒരൊറ്റ ദിശയില്‍ ഉടനീളം സഞ്ചരിക്കാന്‍ സാധ്യമല്ല. ഓരോ ചുവടുവെപ്പിലും അലക്ഷ്യമായ ഒരുപാടു സാധ്യതകള്‍ അതിനു മുമ്പില്‍ വന്നു പെടുന്നു. പ്രയാസങ്ങള്‍ക്കും സമസ്യകള്‍ക്കുമിടയില്‍ ജീവന്‍റെ വഴി അതു തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. പരിണാമത്തിന്‍റെ ഗതിയും ദിശയും മാറ്റാന്‍ ശേഷിയുള്ള എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ കാലത്തിന്‍റെ ഓരോ നിര്‍ണ്ണായക ബിന്ദുവിലും ഉടലെടുക്കുന്നു. അപ്പോള്‍ ഉത്ഭവിക്കുന്നു ചോദ്യമിതാണ്: മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന നിലയില്‍ നിശ്ചിതമായ പരിണാമ രേഖയിലൂടെ ഒരൊറ്റ ദിശയില്‍ തന്നെ ജീവന്‍ എന്തിനു പിന്തുടര്‍ന്നു വന്നു?
ശാസ്ത്രജ്ഞാന്മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരുത്തരം പ്രകൃതിയുടെ തിരഞ്ഞെടുപ്പിന്‍റെ പങ്കുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പ്രശനത്തിന്‍റെ ഗൗരവവും പ്രാധാന്യവും അവര്‍ക്ക് നന്നായി അറിയാമെങ്കിലും അവര്‍ നമ്മെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് തീരുമാനത്തിന്‍റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും പ്രകൃതി നിര്‍ദ്ധാരണമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ്. അതായത്, എണ്ണമറ്റ അനേകം തീരുമാനങ്ങളില്‍നിന്ന് എപ്പോഴും ശരിയായ ഒന്ന് തിരഞ്ഞെടുക്കുന്നത് പ്രകൃതിയാണെന്ന് അവര്‍ പറയുന്നു.

പ്രകൃതി നിര്‍ദ്ധാരണം അഥവാ പ്രകൃതിയുടെ തിരഞ്ഞെടുപ്പ് (Natural Selection) എന്ന പദം ഡാര്‍‌വില്‍ കണ്ടെത്തിയതു മുതല്‍ പ്രകൃതിയുടെ നിഗൂഢതകളെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചിരുന്ന ശാസ്ത്രജ്ഞന്മാര്‍ക്ക് അതൊരു മാന്ത്രിക വടി ലഭിച്ചതുപോലെയായിരുന്നു. ഓരോ സംഭവത്തോടനുബന്ധിച്ചും തീരുമാന കര്‍ത്താവ് എന്ന നിലയില്‍ ഇച്ഛാപൂര്‍‌വ്വം, ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സ്രഷ്ടാവിനെപ്പറ്റിയുള്ള തെളിവുകള്‍ നിരത്തപ്പെടുമായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പൊള്ളയായ സംജ്ഞയുടെ പുകമറയ്ക്കുള്ളില്‍ അഭയം തേടുന്നു. അതാകട്ടെ ഏറ്റവും തെറ്റായ രീതിയില്‍ മനസ്സിലാക്കപ്പെടുന്ന ഒരു സംജ്ഞയുമാകുന്നു. പരിണാമത്തിന്‍റെ ഓരോ ചുവടുവെപ്പിലും അനന്തമായ ആകസ്മികതകള്‍ സൃഷ്ടിക്കുന്ന എണ്ണമറ്റ അവസരങ്ങളില്‍ നിന്ന് പ്രകൃതി നിര്‍ദ്ധാരണം ഒന്നു തിരഞ്ഞെടുക്കുന്നു. പക്ഷേ, പ്രകൃതിയുടെ ഭാഗത്തുനിന്നുള്ള ഈ തിരഞ്ഞെടുപ്പ് ബോധപൂര്‍‌വ്വമല്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.

സമകാലീന കാലഘട്ടത്തിലെ ഡാര്‍‌വിനീയന്‍ സിദ്ധാന്തത്തിന്‍റെ ഏറ്റവും വലിയ പ്രചാരകാനായി അറിയപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് (Richard Dawkins) എഴുതിയ 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (The Blind Watchmaker) എന്ന പുസ്തകത്തില്‍ നിന്നു തന്നെ എടുത്ത ഒരുദാഹരണമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ബുദ്ധി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ അര്‍ഥരാഹിത്യം വ്യക്തമാകാന്‍ ഇതു തന്നെ ധാരാളം.

ഇലക്ട്രിക് ഈല്‍ എന്ന അത്ഭുതം




ഒരു ഇലക്ട്രിക് ഈല്‍ മത്സ്യത്തിന്‍റെ വാലില്‍ 10,000  ചെറിയ ഇലക്ട്രിക് അവയവങ്ങള്‍ ഉണ്ട്. അത് 70  കോളങ്ങളിലായാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. മത്സ്യത്തിന്‍റെ പകുതി ഭാഗവും വൈദ്യുതി ഉത്പാദനത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ഇത് അവര്‍ക്ക് അവിശ്വസനീയമായ രീതിയില്‍ 550  വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യമാക്കിത്തീര്‍ക്കുന്നു. വാസ്തവത്തില്‍ അത്ര അളവു വൈദ്യുതി കൊണ്ട് ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും.

ലക്ട്രിക് ഈല്‍ അതിന്‍റെ വൈദ്യുത മണ്ഡലം ഉപയോഗിക്കുന്നത് അതിനു സഞ്ചരിക്കാനുള്ള ഒരു സഹായോപാധി എന്ന നിലയക്കാണ്. ഈ മത്സ്യത്തിനു ചുറ്റും അതിന്‍റെ ശരീരം മുഴുവന്‍ വലയം ചെയ്തുകൊണ്ട് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വൈദ്യുത മണ്ഡലമുണ്ട്. ഏതെങ്കിലും ഒരു വസ്തു മത്സ്യത്തിന്‍റെ സമീപത്തേക്കു വരുമ്പോള്‍ ആ വസ്തു, മത്സ്യത്തെ വലയം ചെയ്തിരിക്കുന്ന വൈദ്യുത പ്രവാഹത്തിന്‍റെ വോള്‍ട്ടേജില്‍ മാറ്റം ഉണ്ടാക്കുന്നു. വോള്‍ട്ടേജില്‍ വരുന്ന ഈ വ്യതിയാനമനുസരിച്ച് ഇലക്ട്രിക് മത്സ്യം സഞ്ചാര ദിശയില്‍ മാറ്റം വരുത്തുന്നു. അത്ഭുതകരമായ ഈ സഞ്ചാര സം‌വിധാനം മത്സ്യങ്ങളേയും ഇരകളേയും തടസ്സങ്ങളേയും തിരിച്ചറിയാന്‍ സഹായിക്കുന്നു. മത്സത്തിന്‍റെ വദ്യുതപ്രവാഹ പരിസരത്തേക്ക് യാതൊരു വസ്തുവും വരാതിരിക്കുന്നിടത്തോളം അത് വളരെ അയഞ്ഞ അവസ്ഥയിലായിരിക്കും. അതുകൊണ്ട് ഊര്‍ജ്ജം പാഴാകുന്നില്ല. ഏതെങ്കിലും വസ്തു മത്സ്യത്തിനടുത്തേക്ക് വരികയാണെങ്കില്‍ മത്സ്യത്തിന്‍റെ വോള്‍ട്ട് മീറ്ററിലേക്ക് ഒരു സിഗ്നല്‍ അയക്കപ്പെടുന്നു. അത് ഈ വൈദ്യുത പ്രവാഹത്തിന്‍റെ വൊള്‍ട്ടേജ് പെട്ടെന്നു വര്‍ദ്ധിപ്പിക്കുന്നു. ഉന്നത തീവ്രതയിലുള്ള ഈ വോള്‍ട്ടേജിന് ഒരു മനുഷ്യനെ കൊല്ലാന്‍ വരെ സാധിക്കും.

പ്രകൃതി നിര്‍ദ്ധാരണത്തില്‍ നിന്ന് ഇത്തരത്തിലുള്ള സങ്കീര്‍ണ്ണവും നിഗൂഢാത്മകവുമായ ഒരു വ്യവസ്ഥ ഉയര്‍ന്നു വരുന്നതെങ്ങനെ? ഇലക്ട്രിക് ഈലിനെക്കുറിച്ചുള്ള പഠനം ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും ല്ല ഉദാഹരണമാണ് നല്‍കുന്നത്. എങ്ങനെയാണ് വൈദ്യുതി ഉല്പ്പാദിപ്പിക്കപ്പെടുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നതിനെപ്പറ്റി അത്തരത്തിലുള്ള ഒരു സ്രഷ്ടാവിന് അഗാധമായ ജ്ഞനം ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. വൈദ്യുതി പ്രവാഹത്തിന് വെള്ളത്തില്‍ വളരെ നിഗൂഢാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആശയത്തിനനുസൃതമായി മത്സ്യത്തിലെ ആദ്യത്തെ മാറ്റങ്ങള്‍ എവിടെ നിന്നാണ് ആരംഭിച്ചത്? എങ്ങനെയാണ് ആ ആശയം ഉരുത്തിരിഞ്ഞത്? വൈദ്യുത മത്സ്യത്തിന്‍റെ പേശികള്‍ ഒരു സവിശേഷ രീതിയില്‍ സീരീസ് കണക്ഷനില്‍ (Series Connection)  ക്രമീകരിച്ചു കൊണ്ട് പെട്ടെന്ന് പിരിമുറുക്കം കൊള്ളുകയും പിന്നെ അവ ഓരോന്നും അധുനിക വൈദ്യുതോപകരണങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതുപോലെ വൈദ്യുത പ്രവാഹത്തെ ഏകോപിപ്പിച്ച് ഉന്നത വോട്ടതയിലുള്ള വൈദ്യുതി ഉല്പ്പാദിപ്പിക്കാന്‍ കഴിയുന്നതുമെങ്ങനെ? മറ്റൊന്ന്, വൈദ്യുത ഈലിന്‍റെ പേശികള്‍ സമാന്തരമായി (Parallel) നില്‍ക്കുകയാണെങ്കില്‍ ഉയര്‍ന്ന അളവിലുള്ള വൈദ്യുത പ്രവാഹത്താല്‍ പേശികള്‍ക്ക് നാശം സംഭവിക്കുമായിരുന്നു. ഇതു സംഭവിക്കാതെ മുകളില്‍ പറഞ്ഞതു പോലെ സീരീസ് കണക്ഷനിലൂടെയാണ് അവയുടെ ശരീരം കേടുപാടുകളൊന്നും ഏല്‍ക്കാതെ രക്ഷിക്കപ്പെടുന്നത്.

ഇലക്ട്രിക് ഈലിന്‍റെ അത്ഭുത പ്രതിഭാസത്തെ വിശദീകരിക്കാന്‍ ഡോക്കിന്‍സ് ഒരു വൃഥാ ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നു:

'It is very important that the fish's own body is kept absolutely rigid. The computer in the head couldn't cope with the extra distortions that would be introduced if the fish's body were bending and twisting like an ordinary fish.' (The Blind Watchmaker, p. 98)
 'മത്സ്യത്തിന്‍റെ ശരീരത്തുനു തീരെ അയവില്ലാത്തതാണെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. മറ്റു മത്സ്യങ്ങളുടെ ശരീരം വളയുകയും പുളയുകയും ചെയ്യുമ്പോഴുണ്ടായേക്കാവുന്ന ശരീരത്തിന്‍റെ വക്രീകരണങ്ങളുമായി വൈദ്യുത മത്സ്യത്തിന്‍റെ കമ്പ്യൂട്ടറിനു പൊരുത്തപ്പെടാന്‍ സാധ്യമല്ല.'

യുക്തിയും സാമാന്യ ജ്ഞാനവും ഇവിടെ ഒരു ചോദ്യം ഉയര്‍ത്തുന്നു. മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ വദ്യുത മത്സ്യത്തിനു കഴിയില്ലെങ്കില്‍ എങ്ങനെയാണ് അതില്‍ ആദ്യത്തെ മാറ്റങ്ങള്‍ ഉണ്ടായത്അദ്ദേഹം തുടരുന്നു:

'. . . but they have had to pay a price: they have had to give up the normal, highly efficient, fish method of swimming, throwing the whole body into serpentine waves. They have solved the problem by keeping the body stiff as a poker...' (The Blind Watchmaker.  p.99)
'.... അതിന് ഒരു വില നല്‍കേണ്ടി വന്നിട്ടുണ്ടായിരുന്നു. പാമ്പ് പുളയുന്നതു പോലെ ശരീരം മുഴുവന്‍ ചലിപ്പിച്ചു കൊണ്ടുള്ള മത്സ്യത്തിന്‍റെ സാധാരണ ഗതിയിലുള്ള നീന്തലാണ് അതിന് ഉപേക്ഷിക്കേണ്ടി വന്നത്. ശരീരത്തെ ഇരുമ്പുലക്ക പോലെ അയവില്ലാത്തതാക്കികൊണ്ടാണ് അവര്‍ ഈ പ്രശനം പരിഹരിച്ചത്'

പ്രശ്നം പരിഹരിച്ച അവര്‍ ആരാണ്? ഡോക്കിന്‍സ് ഇത് പറയാതെ വിടുകയാണ്. മത്സ്യം സ്വയം തന്നെ ഈ പ്രശ്നം പരിഹരിച്ചുവോ? അവ ചെയ്തില്ലെങ്കില്‍ അവയ്ക്കു വേണ്ടി പിന്നെ ആരാണ് അത് ചെയ്തത്? ഇലക്ട്രിക്ക് മത്സ്യത്തിന്‍റെ രൂപപരിണാമത്തിലെ പ്രാഥമിക ഘട്ടങ്ങള്‍ നാം നോക്കിക്കണ്ടതുപോലെ ഒരു പോര്‍ത്ത്ഹോളിലൂടെ മുഴുവന്‍ വ്യവസ്ഥയും കാണുവാനാരംഭിക്കുന്നു. ഡോക്കിന്‍സ് വീണ്ടും വിവരിക്കുന്നു:

'The fish has what amounts to a tiny voltmeter monitoring the voltage at each "porthole"... if some obstacle appears in the vicinity, say a rock or an item of food, the lines of current that happen to hit the obstacle will be changed. This will change the voltage at any porthole whose current line is affected, and the appropriate voltmeter will register the fact. So in theory a computer, by comparing the pattern of voltages registered by the voltmeters at all the portholes, could calculate the pattern of obstacles around the fish. This is apparently what the fish brain does.' (The Blind Watchmaker.  p.98)

'മത്സ്യത്തിന്‍റെ കൊച്ചു വോള്‍ട്ട് മീറ്റര്‍ ഓരോ പോര്‍ത്ഥോളില്‍ നിന്നു വോള്‍ട്ടേജ് നിരീക്ഷിക്കുന്നു... ഏതെങ്കിലും വസ്തുക്കള്‍, ഒരു പാറയോ മറ്റേന്തെങ്കിലും ഭക്ഷ്യ വസ്തുക്കളോ മത്സ്യത്തിനരികെ ഒരു തടസ്സമായി പ്രത്യ്ക്ഷപ്പെടുകയാണെങ്കില്‍ മത്സ്യത്തില്‍ നിന്നു പ്രവഹിക്കുന്ന വൈദ്യുദ വലയത്തില്‍ അതു വന്നു മുട്ടുകയും അതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പോര്‍ത്ഥോളിലെ വോള്‍ട്ടേജില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതാത് വോള്‍ട്ട് മീറ്ററുകളില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ രേഖപ്പെടുത്തിയ വോള്‍ട്ടേജുകള്‍ പരിശോധിച്ച് കൊണ്ട് മത്സ്യത്തിനടുത്തു വന്ന വസ്തുവിന്‍റെ പാറ്റേണുകള്‍ ഗണിച്ചെടുക്കുന്നു. ഇതാണ് വ്യക്തമായും മത്സ്യത്തിന്‍റെ മസ്തിഷ്കം നിര്‍‌വ്വഹിക്കുന്നത്.'

എന്തുകൊണ്ട് മത്സ്യത്തിന്‍റെ മസ്തിഷ്കം അത്ഭുതകരമായ ഈ എലക്ട്രോണിക് എഞ്ച്നീയറിങ്ങ് ചെയ്യുന്നതായി കാണപ്പെടുന്നു? പരിണാമ വാദിയായ ഡോക്കിന്‍സിന്‍റെ അഭിപ്രായത്തില്‍ മത്സ്യത്തിന്‍റെ മസ്തിഷ്കം ബോധപൂര്‍‌വ്വം സൃഷ്ടിക്കപ്പെട്ട ഘടനാവിശേഷമോ അല്ലെങ്കില്‍ സാങ്കേതിക സങ്കീര്‍ണ്ണതയുള്ള രൂപകല്പ്പനയോ അല്ല. അതിനു സ്വയം ബോധപൂര്‍‌വ്വമായ ഒരു പ്രവര്‍ത്തന ശേഷിയും ഇല്ല എന്ന് ഒരാള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമാവുകയാണെങ്കില്‍ പിന്നെ മത്സ്യത്തിന്‍റെ മസ്തിഷ്ക്കത്തെ  ലക്ട്രോണിക് എഞ്ചിനീയറിംഗിന്‍റെ ഉത്തമ സൃഷ്ടിയായി വാഴ്ത്തി അത്ഭുതം കൂറുന്നത് ശുദ്ധ പോഴത്തമല്ലാതെ മറ്റെന്താണ്? അല്ലെങ്കില്‍ അശ്രദ്ധമായി മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഈ വാഴ്ത്തല്‍. വ്യക്തമായ ഈ പ്രശ്നത്തിന് അദ്ദേഹത്തിനു പറയാനുള്ള ഉത്തരമിതാണ്:

'Once again, this doesn't have to mean that the fish are clever mathematicians. They have an apparatus that solves the necessary equations, just as our brains unconsciously solve equations every time we catch a ball.' (The Blind Watchmaker. p.98)

'മത്സ്യം സമര്‍ഥനായ ഒരു ഗണിതജ്ഞനാണ് എന്ന് ഇതിനര്‍ഥമാക്കരുത്.  നാം പെട്ടെന്നൊരു പന്തു പിടിക്കുമ്പോള്‍ നമ്മുടെ മസ്തിഷ്ക്കം അബോധ പൂര്വ്വമായി പ്രശ്ന സമവാക്യങ്ങള്‍ നിര്‍ദ്ധരിക്കുന്നതു പോലെത്തന്നെ അവയ്ക്കും പ്രശ്ന സമവാക്യങ്ങള്‍ നിര്‍ദ്ധരിക്കുവാനാവശ്യമായ യന്ത്ര സം‌വിധാനമുണ്ട്'

ഒരു പ്രശനത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കേ അദ്ദേഹം മറ്റൊരു പ്രശ്നം കൂടി എടുത്തിട്ടിരിക്കുകയാണ്. ഒരു പന്തു പിടിക്കുന്ന കാര്യം മനുഷ്യ മസ്തിഷ്ക്കം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യം തല്‍ക്കാലം വിടാം. നമുക്ക് മത്സ്യത്തിന്‍റെ മസ്തിഷ്ക്കത്തിലേക്കു തന്നെ വരാം. വളരെ ഉന്നതവും സങ്കീര്‍ണ്ണവുമായ ഗണിത പ്രശ്നം അബോധപൂര്‍‌വ്വം യാന്ത്രികമായാണ് മത്സ്യത്തിന്‍റെ മസ്തിഷ്ക്കം കൈകാര്യം ചെയ്യുന്നത്. ഈ കാര്യം അദ്ദേഹം അംഗീകരിച്ച ശേഷം നാം സ്വാഭാവികമായും അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കുന്നത് തന്‍റെ ശകലം ശകലമായി സഞ്ചിതമായിത്തീരുന്ന സിദ്ധാന്തം (bit by bit theory) അദ്ദേഹം തന്നെ വിവരിച്ച ഇലക്ട്രിക് മത്സ്യത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം വിശദീകരിക്കും എന്നാണ്. കൂടാതെ ഇലക്ട്രിക് പോര്‍ത്ത്‌ഹോളുകള്‍ (Electric Portholes) അല്പാപ്പമായി എങ്ങനെ രൂപം കൊണ്ടു എന്നും അദ്ദേഹം വിവരിച്ചു തരേണ്ടതുണ്ട്. എല്ലാ പ്രത്യേക സാഹചര്യത്തിലും ഉചിതമായ തോതില്‍ ആവശ്യമായ വോള്‍ട്ടേജ് പ്രശ്നം എങ്ങനെ പരിഹരിക്കുന്നുവെന്നും എങ്ങനെയാണ് എല്ലാ പോര്‍ത്ത്‌ഹോളുകളോടും കൂടിയ ഈ അത്ഭുതകരമായ ഇലക്ട്രിക് യന്ത്രം ഒരേ സമയം ആവിഷ്കൃതമായതെന്നും സൂക്ഷ്മമായി സ്വയം നിയന്ത്രിക്കപ്പെടുന്ന ഈ യന്ത്രം എങ്ങനെ ഉടലെടുത്തുവെന്നും അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. ഈ ഇലക്ട്രിക് മത്സ്യത്തില്‍ അബോധാത്മകമായ കുറ്റമറ്റ പ്രവര്‍ത്തനം വിശദീകരിക്കപ്പെടാത്ത പ്രഹേളികയായി അവശേഷിക്കുന്നു.

ക്രമേണ പരിപൂര്‍ണ്ണതയിലേക്ക് രൂപാന്തരപ്പെട്ട മത്സ്യത്തിന്‍റെ തൊട്ടു താഴെ അതിജീവന സമരത്തില്‍ മത്സരാര്‍ഥികളായ മത്സ്യങ്ങളുടെ നീണ്ട നിര തന്നെ കാണേണ്ടതാണ്. തീര്‍ച്ചയായും അവ നിലവിലുള്ള ജീവരാശികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതു പോകട്ടെ. മനുഷ്യ നിര്‍മ്മിതമായ സാങ്കേതി സങ്കീര്‍ണ്ണതയുള്ള എല്ലാ യന്ത്രങ്ങളേയും അതിജയിക്കുന്നതെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന ഈ മത്സ്യത്തെ ശകലം ശകലമായി പ്രകൃതി നിര്‍ദ്ധാരണം സൃഷ്ടിച്ചതാണെന്ന അദ്ദേഹത്തിന്‍റെ വാദത്തെ പിന്തുണയ്ക്കാന്‍ പിന്നെ എന്താണ് ബാക്കിയുള്ളത്? മത്സ്യത്തിന്‍റെ മസ്തിഷ്ക്കം തന്നെ മത്സ്യത്തെ അബോധാത്മകമായി സൃഷ്ടിച്ചിട്ടുണ്ടാകണമെന്ന് തെളിയിക്കാന്‍ ഡോകിന്‍സ് ഈ അവസരത്തില്‍ എടുത്തുചാടേണ്ടിയിരിക്കുന്നു. ഈ സൃഷ്ടി അതിലെ ജീനുകളുടെ നിര്‍ദ്ദേശപ്രകാരമാണ് നടന്നിരിക്കുക എന്നും അദ്ദേഹത്തിനു തെളിയിക്കേണ്ടി വരും. ജീനുകള്‍ക്ക് സ്വയം മനസ്സോ ബോധമോ ഇല്ലെന്ന കാര്യം വിസ്മരിക്കരുത്. മത്സ്യത്തെ തല്‍ക്കാലം മറക്കാം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു മത്സ്യത്തെ സൃഷ്ടിക്കാനോ രൂപപ്പെടുത്തിയെടുക്കാനോ എങ്ങനെ സാധിക്കും എന്നു വിശദീകരിക്കാമോ?

യാതൊരു ലക്ഷ്യമോ രൂപകല്പ്പനയോ, ഇലക്ട്രിസിറ്റി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ജ്ഞാനമോ ഇല്ലാതെ എങ്ങനെ അത്യുന്നതമായ ഈ സാങ്കേതികോപാധി കടലില്‍ രൂപം കൊണ്ടു എന്ന് ഒന്നു സങ്കല്പ്പിച്ചു നോക്കുക.  അപ്പോള്‍, പണ്ട്, വളരെ പണ്ട് ഒരു  സാധാരണ മത്സ്യത്തിന്‍റെ വയറിന്മേല്‍ അത്ഭുതകരമായ ആകസ്മികതയാല്‍ ചില പോര്‍ത്ത്ഹോളുകള്‍ പ്രത്യക്ഷപ്പെട്ടു എന്ന് ഭാവനയില്‍ കാണാനേ സാധ്യമാകൂ. അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഈ വൈദ്യുതോല്പ്പാദന സം‌വിധാനം അര്‍ത്ഥവത്തായ ഒരു ഉപാധിയായി മാറുന്നതുവരെ കാത്തിരിക്കുക എന്ന പ്രയാസകരമായ മത്സ്യത്തിന്‍റെ അവസ്ഥയോട് നമുക്കെല്ലാം സഹതപിക്കുകയേ നിവൃത്തിയുള്ളൂ. മത്സ്യത്തിനു തീര്‍ച്ചയായും ചില ആഭ്യന്തര വൈഷമ്യങ്ങള്‍ ഉണ്ടാകാം. കാരണം അതിനു ശരീര ഭാഗത്തിന്‍റെ അര്‍ഥരഹിതമായ ഈ പുത്തന്‍ വളര്‍ച്ചയുടെ ഉദ്ദേശ്യവും ഉപയോഗവും അറിയില്ലല്ലോ. ഡര്‍‌വിനീയന്‍ മാനദണ്ഡപ്രകാരം എത്രകാലം ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുണ്ടാകും? ഡോക്കിന്‍സിനു മാത്രമേ അത് പൂര്‍ണ്ണമായും അറിയാന്‍ കഴിയൂ. പിന്നീട് മത്സ്യത്തിന്‍റെ ചെറിയ മസ്തിഷ്ക്കവുമായി നേരിയ തന്തുക്കളിലൂടെ ബന്ധിപ്പിച്ചു കൊണ്ടുള്ള വോള്‍ട്ട് മീറ്ററുകള്‍ അതിന്‍റെ ശരീരത്തില്‍ അവിടെയും ഇവിടെയുമായി പ്രത്യക്ഷപ്പെടാനാരംഭിച്ചു. അതോടൊപ്പം തന്നെ മല്‍ത്സ്യത്തിന്‍റെ ശരീരത്തിലെ ഓരോ പേശികളും ചില ഗുണങ്ങളോടെ പ്രത്യേക രീതിയിലുള്ള ക്രമീകരങ്ങളുണ്ടാവുകയും അതേത്തുടര്‍ന്ന് ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. അജ്ഞാതനായ ആ നിര്‍മ്മാതാവ് - അയാള്‍ ആരെങ്കിലുമാകട്ടെ - അങ്ങനെ ഏറ്റവും മഹത്തായ ഒരു വദ്യുത ജനറേറ്റര്‍ നിര്‍മ്മിക്കുകയുണ്ടയി. ഇത് ഒന്നുമറിയാത്ത, രൂപമില്ലാത്ത, മനസ്സില്ലാത്ത പ്രകൃതി നിര്‍ദ്ധാരണമാണോ? തന്‍റെ സ്വന്തം പ്രവര്‍ത്തനത്തെപ്പറ്റിപ്പോലും ബോധമില്ലാത്ത മത്സ്യത്തിന്‍റെ മസ്തിഷ്കമായിരുന്നുവോ അത് നിര്‍മ്മിച്ചത്? പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാര്‍ നിയന്ത്രണസ്ഥാനത്തിരുന്നുകൊണ്ട് അവികലമായി പ്രവര്‍ത്തിപ്പിക്കേണ്ടിയിരുന്ന ഈ സാങ്കേതിക സിസ്റ്റം ബോധാത്മകമായ ഒരു മസ്തിഷ്കം പോലുമില്ലാത്ത ജീനുകളാണോ നിയന്ത്രിക്കുന്നത്?

ഡൊക്കിന്‍സ് പല പ്രധാന പ്രശ്നങ്ങളും അവഗണിക്കുന്നുണ്ട്. തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും കാണുന്ന ദുര്‍ബലമായി വൈദ്യുദി ഉത്പ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മത്സ്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തവും യുക്തിപരവുമായ ഉത്തരമൊന്നും നല്‍കുന്നില്ല. ഈ രണ്ടു പ്രദേശത്തെയും മത്സ്യങ്ങള്‍ ഭൂമിശാസ്ത്രപരമായി വ്യത്യസ്ഥ പ്രദേശങ്ങളില്‍ വസിക്കുന്നവയും യാതൊരു വിധത്തിലും പരസ്പര ബന്ധമില്ലത്തവയുമാണ്. എന്നാല്‍ അവയ്ക്ക് സമാനമായ പ്രവര്‍ത്തന ശൈലിയും രൂപഘടനയുമുണ്ട്. ഇത് സ്വതന്ത്രമായി എങ്ങനെ രൂപപ്പെട്ടു എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്.

വ്യത്യസ്തമായതും എന്നാല്‍ ഒരേ രീതിയില്‍ സംഭവിച്ചതുമായ ഈ പരിണാമത്തെ അദ്ദേഹം പിന്നെയും വിശദീകരിക്കുനത് ഇപ്രകാരമാണ്.

'Electric fish have, at least twice independently, hit upon this ingenious method of navigation...' (The Blind Watchmaker. p.98–99)
'ഇലക്ട്രിക് മത്സ്യം ചുരുങ്ങിയത് രണ്ടു തവണയെങ്കിലും സ്വതന്ത്രമായി സമര്‍ഥമായ ഈ സമുദ്ര സഞ്ചാര രീതി സാധിച്ചെടുക്കുകയുണ്ടായി."
വീണ്ടും എഴുതുന്നു:

'Fascinatingly, the South American electric fish have hit upon almost exactly the same solution as the African ones...' (The Blind Watchmaker. P. 99)
 'അത്ഭുതകരമെന്നു പറയട്ടെ തെക്കെ അമേരിക്കയിലെ ഇലക്ട്രിക് മത്സ്യങ്ങള്‍ ഏറക്കുറെ കൃത്യമായിത്തന്നെ ആഫ്രിക്കയിലെ വൈദ്യുത മത്സ്യത്തിന്‍റെ അതേ പരിഹാരത്തില്‍ തന്നെ ചെന്നുപെട്ടു"

എങ്ങനെയാണ് ഈ മത്സ്യങ്ങള്‍ ഒരേ പരിഹാരത്തില്‍ തന്നെ വന്നുപെട്ടത്? അതിനേക്കാളുപരി സ്വയം ചിന്തിക്കാന്‍ കഴിവില്ലാതിരിക്കെ എങ്ങനെ സങ്കീര്‍ണ്ണവും പ്രശ്നാധിഷ്ഠിതവുമായ ഇത്തരം ഒരു പ്രശനത്തിന് അവര്‍ക്ക് സ്വന്തമായി ഒരു പരിഹാരത്തിലെത്തിച്ചേരാന്‍ കഴിഞ്ഞു? ശകലം ശകലമായുള്ള വികാസ പരിണാമം എന്ന ഈ ആശയത്തില്‍ ലോകത്തിലുള്ള വിവിധ ജീവികള്‍ ഒരേ സമയം എങ്ങനെ വന്നുപെട്ടു. വാസ്തവമെന്തെന്നാല്‍, മത്സ്യം ഒരിക്കലും ഒരാശയത്തില്‍ വന്നു പെടുന്നില്ല. മത്സ്യം എന്നെല്ല ഒരു ജീവിയും അപ്രകാരം ഒരു ആശയം സ്വീകരിക്കുന്നില്ല. വാസ്തവത്തില്‍ ഡോക്കിന്‍സ് തന്നെ മഹത്വമാര്‍ന്ന ബോധാത്മകനായ ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിനാവശ്യമായ എല്ലാ അടിസ്ഥാന വിവരങ്ങളും നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കഠിനമായ ശ്രമം ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. ഡോക്കിന്‍സ് അഭയം തേടിയ വമ്പിച്ച അബദ്ധങ്ങളുള്ള സിദ്ധാന്തത്തെ അദ്ദേഹത്തിനു കയ്യോഴിയേണ്ടിവരുകയും പകരം അദ്ദേഹത്തിന് ഇപ്രകാരം പ്രഖ്യാപിക്കേണ്ടി വരുകയും ചെയ്തിരിക്കുന്നു:

'The physical principle that they exploit— electric fields in water—is even more alien to our consciousness than that of bats and dolphins.' (The Blind Watchmaker.  p.97)
'ജല മാധ്യമത്തിലെ വൈദ്യുത മണ്ഡലത്തിന്‍റെ ഭൗതിക നിയമത്തിന്‍റെ സാധ്യതയെ അവര്‍ ഉപയോഗപ്പെടുത്തുക എന്നത് വവ്വാലിനെക്കാളും ഡോള്‍ഫിനെക്കാളും ഉപരിയായി നമ്മുടെ ബോധമണ്ഡലത്തിന് പോലും അപരിചിതമായ ഒന്നാണ്'
ജീവികളുടെ വികാസ പരിണാമത്തിന് യാതൊരു ഉദ്ദേശ്യവുമില്ല എന്ന അദ്ദേഹത്തിന്‍റെ അവകാശവാദം തെറ്റാണ് എന്ന് കാണിക്കാന്‍ ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാന്‍ സാധിക്കും. പരസ്പരം യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വിവരിച്ച പരിണാമത്തിന്‍റെ വഴികള്‍ ഒടുവില്‍ സ്വതന്ത്രമായി ഒരേ പോയിന്‍റില്‍ വന്നു ചേരുന്നു; യാതൊരു ലക്ഷ്യവുമില്ലാതെ തികച്ചും വിഭിന്നവും വ്യത്യസ്തവുമായ വഴികളിലൂടെയുള്ള അവയുടെ യാത്രയ്ക്ക് ഒടുവില്‍ ഒരേ ബിന്ദുവില്‍ വന്നുചേരുവന്‍ സാധിക്കുന്നത് എന്തുകൊണ്ടാണ്?

കാര്യ വിവരമുള്ള ഒരാള്‍ക്ക് ബ്രാന്ത് ഭാധിച്ചാലല്ലാതെ ഇത്തരം വിഭ്രമങ്ങളില്‍ വിശ്വസിക്കുവാന്‍ സാധ്യമല്ല.  എന്നാല്‍ നിരവധി ഉന്നതരായ ശാസ്ത്രജ്ഞന്മാര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ മതഭ്രാന്തന്മാരുടെ അവസ്ഥ പോലെയാണ്. ദൈനംദിന ജീവിതത്തില്‍ അവരുടെ അവഥ ശാന്തസുന്ദരമായി കാണപ്പെടുന്നു. എന്നാല്‍ വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും കാര്യം വരുമ്പോള്‍ യുക്തിബോധത്തിന്‍റെയും സാമാന്യ ബോധത്തിന്‍റെയും വെളിച്ചത്തിനു നേരെ കണ്ണടച്ചുകൊണ്ട് അവര്‍ കീടങ്ങളെപ്പോലെ മുന്‍‌വിധിയുടെയും ബുധിയില്ലായ്മയുടെയും പുഴുക്കൂടുകളിലേക്ക് ഉള്‍‌വലിഞ്ഞുകളയുന്നു.

അവലമ്പം: Revelation Rationality Knowledge and Truth 

Wednesday, March 16, 2011

യുക്തിയും വെളിപാടും



ഫോസില്‍ പഠനവിദഗ്ധര്‍ ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്താത്തിടത്തോളം കാലം ഒരു ഭൌതികവാദിയും അങ്ങനെയൊരു ജീവി ഉണ്ടായിരുന്നതായി സമ്മതിച്ചു തരില്ല. ഇലക്ട്രോണുകളുടെ പ്രവര്‍ത്ത നങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന്‌ മുമ്പ്‌ ആധുനിക ഇല ക്ട്രോണിക്‌ ഉപകരണങ്ങളുടെ വിവര വിനിമയ സാധ്യതകളെപ്പറ്റി ആര്‍ക്കെങ്കിലും ഊഹിക്കുവാന്‍ സാധിക്കുമായിരുന്നോ? വാസ്തവത്തില്‍ ശാസ്ത്രവും യുക്തിചിന്തയും മുന്‍കൂട്ടി സത്യാപനം ചെയ്യപ്പെട്ട ഒരു വ്യവസ്ഥയും മുന്നോട്ടുവെക്കുന്നില്ല. അവയ്ക്ക്‌ അവയുടേതായ അതിരുകളുണ്ട്‌. പ്രകൃതിയില്‍ അനന്തമായി പ്രാവര്‍ത്തികമാകുന്ന വിഭിന്ന നിയമങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശക്തിയില്ലാത്ത ജ്ഞാനോപകരണങ്ങളാണ്‌ മനുഷ്യന്‍ ആവിഷ്കരിച്ചിട്ടുള്ള യുക്തിയും ശാസ്ത്രവും. ഒരു ശാസ്ത്രീയ സത്യത്തെ യുക്തിഭദ്രമാക്കാന്‍ പരിശ്രമിക്കുന്ന നിമിഷത്തില്‍ തന്നെ അതിന്‍റെ സാധുതയെക്കുറിച്ചുള്ള സംശയവും നമ്മില്‍ അത്‌ ജനിപ്പിക്കുന്നു. പ്രകൃതിയുടെ ആത്യന്തിക നിയമങ്ങള്‍ നിര്‍വ്വചിക്കുന്നതില്‍ ശാസ്ത്രത്തിന്‌ അതിന്‍റേതായ പരിമിതികളുണ്ട്‌. ആയതിനാല്‍, സത്യം ശാസ്ത്രത്തിനും യുക്തിക്കുമപ്പുറത്താണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

മനുഷ്യന്‍റെ ജൈവപ്രകൃതി വ്യത്യസ്തങ്ങളാണ്‌. അത്‌കൊണ്ട്‌തന്നെ ഒരേ വസ്തുവോ പ്രതിഭാസമോ സംവേദകന്‍റെ ബോധമണ്ഡലത്തില്‍ വിഭിന്ന ജ്ഞാനങ്ങളാണ്‌ അത്‌ സംബന്ധിച്ച്‌ ഉത്പാദിപ്പിക്കുന്നത്‌ എന്ന്‌ സന്ദേഹവാഹികള്‍ പറയുന്നു. ഇന്ദ്രിയാനുഭവങ്ങളും അതുവഴി സംജാതമാകുന്ന ചിന്തയും സ്വയം തന്നെ ആത്മനിഷ്ഠാപരവും ഏതനീയത്വമുള്ളതുമല്ലെങ്കില്‍ പിന്നെ തര്‍ക്കശാസ്ത്രത്തില്‍ അവയുടെ പ്രസക്തി സംശയഗ്രസ്തമാണെന്ന്‌ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തില്‍ നിലനിന്നുവരുന്ന ദൈവത്തെപ്പറ്റിയുള്ള സങ്കല്‍പങ്ങള്‍ വളരെ സങ്കീര്‍ണവും വൈവിധ്യമുള്ളതുമ്രെത. അതുകൊണ്ട്‌ തന്നെ മതത്തിന്‍റെ ഉത്ഭവം തേടിപ്പോയ നരവംശ ശാസ്ത്രജ്ഞന്‍മാരുടെ നിഗമനങ്ങളും വ്യത്യസ്തങ്ങളാണ്‌. ചിലര്‍ പറയുന്നത്‌ മനുഷ്യനെ ഈശ്വരപദവിയില്‍ അവരോധിച്ചുകൊണ്ടാണ്‌ ദൈവമെന്ന ആശയം ആരംഭിച്ചതെന്നാണ്‌. മറ്റുചിലരുടെ അഭിപ്രായപ്രകാരം മതം മാന്ത്രിക വിദ്യയില്‍ നിന്നു പ്രാദുര്‍ഭവിച്ചതാണെന്നാണ്‌. എല്ലാറ്റിനും ആത്മാവുണ്ടെന്ന സങ്കല്‍പത്തില്‍ നിന്നും ഭയത്തില്‍ നിന്നുമാണെന്നും ചിലര്‍ വാദിക്കുന്നു.

ഭയത്തില്‍ നിന്നുണ്ടാകുന്ന ഭ്രമാത്മകതയില്‍ നിന്നു സംരക്ഷണം നേടാന്‍ മനുഷ്യ സമൂഹങ്ങള്‍ ഉണ്ടാക്കുന്ന മനഃശാസ്ത്രപരമായ നീക്കുപോക്കാണ്‌ മതം എന്നാണ്‌ സിഗ്മണ്ട്‌ ഫ്രോയിഡ്‌ പറയുന്നത്‌. എന്നാല്‍ പ്രവാചകന്‍മാരിലൂടെ മനുഷ്യന്‌ ദൈവത്തില്‍ നിന്നു വെളിപ്പെട്ട വെളിപാടുകളിലധിഷ്ഠിതമായ ഉദാത്തവും പരിശുദ്ധവുമായ ജ്ഞാനങ്ങളാണ്‌ മതങ്ങള്‍ എന്നുള്ള വസ്തുത നരവംശ ശാസ്ത്രജ്ഞന്‍മാരുടേയും ഭൌതിക വിജ്ഞാനികളുടേയും നിരീക്ഷണത്തിന്‍റെ പരിധിക്കപ്പുറത്താണ്‌.

കാലാനുക്രമം ദൈവികമായ സ്വച്ഛതയില്‍നിന്ന്‌ ഉരുവംകൊണ്ട മതസരണി മനുഷ്യനിര്‍മ്മിതമായ മലിന ജലവുമായി കൂടിക്കലര്‍ന്ന് രണ്ടിന്‍റെയും മിശ്രിതമായിത്തീരുകയാണുണ്ടായത്‌.

തത്ത്വചിന്തകന്‍മാരുടെ പ്രതിജനഭിന്നങ്ങളായ അഭിപ്രായ ഭിന്നതകളും വൈവിധ്യങ്ങളും അവരും സംശയഗ്രസ്തരാണെന്നതിന്‍റെ തെളിവാകുന്നു. പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങള്‍ വെളിവാക്കാനുള്ള അവരുടെ വിചിത്രയുക്തികള്‍ ഊഹങ്ങളല്ലാതെ മറ്റൊന്നല്ല. മനുഷ്യന്‍റെ ഗ്രാഹ്യത്തിനതീതമായതാണ്‌ ആത്യന്തിക യാഥാര്‍ത്ഥ്യമെന്നാണ്‌ കാന്‍റിന്‍റെ അഭിപ്രായം. പ്ളാറ്റോ ആത്യന്തികമായിതന്‍റെ ആദര്‍ശലോകം വിഭാവനം ചെയ്തു. ആ ആദര്‍ശ ലോകത്തെ പ്രത്യക്ഷലോകവുമായി ഫലപ്രദമായി ബന്ധിപ്പിക്കാന്‍ പ്ളാറ്റോയ്ക്കായില്ല. പ്ളാറ്റോയുടെ സ്വര്‍ഗ്ഗീയാശയങ്ങളെ പ്രത്യക്ഷലോകത്തേക്ക്‌ ഇറക്കിക്കൊണ്ട്‌ വരികയും വസ്തുനിഷ്ഠ ലോകവുമായി സമന്വയിപ്പിക്കുകയുമാണ്‌ അരിസ്റ്റോട്ടല്‍ ചെയ്തത്‌. പ്രത്യക്ഷ പ്രപഞ്ചത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലാണ്‌ അദ്ദേഹം ഊന്നല്‍ നല്‍കിയത്‌. ദെക്കാര്‍ത്തെ ദൈവത്തെ മൌലിക സത്തയായും വസ്തുപ്രപഞ്ചത്തെ സൃഷ്ടസത്തകളായും കരുതി. വസ്തു പ്രപഞ്ചത്തിന്‍റെ രണ്ട്‌ സമാന്തര സത്തകളെ ശാശ്വതമായി പ്രകടിത രൂപമാര്‍ജിക്കുന്ന ഏകസത്തയിലേക്ക്‌ അസ്തിത്വത്തെചുരുക്കുകയാണ്‌ സ്പിനോസ ചെയ്തത്‌. അങ്ങനെ അദ്ദേഹം സര്‍വ്വംബ്രഹ്മ വാദത്തിന്‌ അടുത്തെത്തുകയും ചെയ്യുന്നു. ബര്‍ക്കിലിയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം ചിത്തവൃത്തിപരം മാത്രമത്രെ; യാഥാര്‍ത്ഥ്യം മനസ്സിലുണ്ടാകുന്ന ധാരണ മാത്രമാണ്‌.

കണ്‍ഫ്യൂഷ്യസും സൊറാസ്റ്ററും പൈത്തഗോറസും വമ്പിച്ച ദാര്‍ശനിക പ്രസ്ഥാനങ്ങള്‍ക്ക്‌ ജന്‍മം നല്‍കി. ഇന്ത്യയിലും അതുപോലെ മൌലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ തത്വചിന്താപരമായ ദാര്‍ശനിക പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ജീവിതത്തിന്‍റെയും ലോകത്തിന്‍റെയും അര്‍ത്ഥമെന്ത്‌? അദൃശ്യവാനായ ഒരു മഹാശക്തിയോട്‌ വ്യക്തിക്കുള്ള ബന്ധമെന്ത്‌? എന്നിത്യാദി പ്രശ്നങ്ങള്‍ക്ക്‌ തത്ത്വശാസ്ത്രങ്ങളിലൂടെ അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.

ലോജിക്കും ഗണിതശാസ്ത്രവുമുപയോഗിച്ചുള്ള ജ്ഞാനപദ്ധതിയാണ്‌ ലോജിക്കല്‍ പോസിറ്റിവിസം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭ ദശകങ്ങളിലാണ്‌ ഇത്‌ രൂപംകൊണ്ടത്‌. ലോജിക്കും ഗണിതവുമുപയോഗിച്ച്‌ ശാസ്ത്രീയ ഗവേഷണങ്ങളുടെ രൂപപരവും സാമാന്യവുമായ വശങ്ങളില്‍ ശ്രദ്ധയൂന്നുകയും അതിന്‍റെ ഉള്ളടക്കം അവഗണിക്കുകയുമാണ്‌ ലോജിക്കല്‍ പോസിറ്റിവിസ്റ്റുകള്‍ചെയ്യുന്നത്‌. ആനുഭാവികമായി തെളിയിക്കത്തക്കതല്ലാത്ത പ്രസ്താവനകളെല്ലാം അതിഭൌതിക വാദപരമാണെന്നും ശാസ്ത്ര ദര്‍ശന മണ്ഡലത്തില്‍ അത്തരം പ്രസ്താവനകള്‍ക്ക്‌ സ്ഥാനമുണ്ടാവരുതെന്നും അവര്‍ സിദ്ധാന്തിക്കുകയുണ്ടായി.

അദ്വൈതവവാദം അഥവാ സര്‍വ്വം ബ്രഹ്മവവാദം

പ്രപഞ്ചത്തിന്‌ വ്യതിരിക്തവും ഗോചരീയവുമായ അസ്തിത്വമുണ്ടായിട്ടു കൂടി ദൈവത്തിനോട്‌ ഏകമാനമായിട്ടുള്ള ഒരു സത്തയായി പ്രപഞ്ചത്തെ കരുതുന്നതാണ്‌ സര്‍വ്വംബ്രഹ്മവാദം. ഈ തത്ത്വശാസ്ത്രത്തിലേക്ക്‌ മൂന്ന്‌ മാര്‍ഗ്ഗത്തിലൂടെ പ്രവേശിക്കാം. ഭദ്രപ്രപഞ്ച വ്യാഖ്യാനപരമായി (Cosmologically), താര്‍ക്കികമായി ((Logically) യോഗാത്മകതാവാദപരമായി (Mythically).

പ്രകൃതിയില്‍ സര്‍വ്വവ്യാപിയായി പ്രപഞ്ചസത്ത കുടികൊള്ളുന്നുവെന്ന്‌ ഭദ്രപ്രപഞ്ചാദ്വൈതവാദം കല്‍പ്പിക്കുന്നു. ഇല്ലായ്മയില്‍ നിന്ന്‌ (creation ex nihilo) സൃഷ്ടിച്ചു എന്നവാദത്തെ അദ്വൈതവാദം നിരാകരിക്കുന്നു. പ്രപഞ്ചത്തോടുളള്ള ഒരു യോഗാത്മകത സമീപനത്തില്‍ നിന്നാണ്‌ യോഗാത്മകതാദ്വൈതം ഉയര്‍ന്നുവന്നത്‌. ഹിന്ദുക്കളുടെ മതതത്ത്വശാസ്ത്രങ്ങള്‍ക്ക്‌ അനുയോജ്യമായിട്ടുള്ള ഒരുചിന്താപദ്ധതിയാണ്‌ യോഗാത്മകഅദ്വൈതം. ശ്രീ ശങ്കരന്‍റെ പ്രസ്ഥാന ത്രയത്തിന്‍റെ വ്യാഖ്യാനങ്ങളില്‍ യോഗാത്മകതാദ്വൈത ദര്‍ശനം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. ഇതിനെ ബ്രഹ്മവിവര്‍ത്തനം (ദ്വന്ദമില്ലായ്മ) എന്നു പറയുന്നു. ആത്യ ന്തികമായ യാഥാര്‍ത്ഥ്യത്തിന്‍റെ പ്രത്യക്ഷ പരിണാമ തത്ത്വമാണ്‌ ലോകം എന്ന സിദ്ധാന്തം.

പ്രപഞ്ചം ദൈവമാണെന്നത്‌ സര്‍വ്വം ബ്രഹ്മവാദത്തിന്‍റെ വാക്കാണ്‌. ഒരു ബാഹ്യ നിയന്താവിന്‍റേയും നിയാമകിന്‍റേയും അസ്തിത്വത്തെ ഇത്‌ നിഷേധിക്കുന്നു. പ്രപഞ്ചം സ്വയമേവ സ്വയം പര്യാപ്തവും പരാശ്രയമില്ലാത്തതും സ്വയം പ്രവര്‍ത്തകവുമത്രെ എന്നാണ്‌ അവര്‍ വാദിക്കുന്നത്‌.


ദൈവസൃഷ്ടമായ പ്രപഞ്ചത്തില്‍ ദൈവത്തിന്‍റെ അഭി കല്‍പനയിലും നിയാമകത്വത്തിനു കീഴിലുമാണ്‌ ജീവന്‍സ്പന്ദിക്കുന്നത്‌. ഓരോ അണുചലനവും ക്രമീകരിക്കപ്പെട്ടിട്ടുള്ള ദൈവത്തിന്‍റെ ഈ ധൈഷണിക നിയാമകത്വവും ആസൂത്രണവും പദാര്‍ത്ഥങ്ങള്‍ക്ക്‌ സ്വയം സിദ്ധമാണെന്ന്‌ വാദിച്ച്‌ ദൈവത്തെ സംബന്ധിച്ച പരമ്പരാഗത ആശയങ്ങളില്‍ നിന്നു വിടുതി നേടാനുള്ള അദ്വൈതികളുടെ സൈദ്ധാന്തിക ഒത്തുതീര്‍പ്പു ശ്രമമാണ്‌ അദ്വൈതദര്‍ശനം. ദൈവത്തിന്‍റെ അസ്തിത്വത്തെ കഷ്ടിച്ചേ അവര്‍സമ്മതിക്കുകയുള്ളു. അതായത്‌, യാതൊന്നില്‍ നിന്നാണോ പ്രപഞ്ചം വികസിച്ചുവന്നിട്ടുള്ളത്‌ അതാണ്‌ ദൈവം എന്ന്‌ വിളിക്കപ്പെടുന്ന ബ്രഹ്മം എന്ന്‌ അവര്‍ സങ്കല്‍പിക്കുന്നു. പ്രപഞ്ചത്തില്‍ ഊര്‍ജ്ജംകണക്കേ അത്‌ വര്‍ത്തിക്കുന്നു. പദാര്‍ത്ഥത്തിലും പദാര്‍ത്ഥത്തിന്‍റെ ഓരോ പരമാണുവിലും അത്‌ വ്യാപരിച്ച്‌ നില്‍ക്കുന്നു. ഇവിടെ പദാര്‍ത്ഥവും ദൈവവും അനന്യമായിരിക്കുന്നു. പദാര്‍ത്ഥത്തിന്‍റെ പൂര്‍വ്വാസ്തിത്വ സാന്നിദ്ധ്യം, അല്ലെങ്കില്‍ കുറഞ്ഞപക്ഷം പദാര്‍ത്ഥത്തിന്‍റെ ദൈവത്തോടൊപ്പമുള്ള സഹാസ്തിത്വം ഇത്‌ അനിര്‍വാര്യമാക്കുന്നു. പദാര്‍ത്ഥം എന്നത്‌ ജഢാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു. ബലം പദാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്നു. ബലം പദാര്‍ത്ഥത്തില്‍ സഹസ്ഥിതമാകുന്നു. അതിന്‌ പദാര്‍ത്ഥത്തിനുമേല്‍ പ്രവര്‍ത്തനം നടത്താന്‍ സ്വതസിദ്ധമായ കഴിവുണ്ട്‌. അപ്പോള്‍ പിന്നെ അവിടെ ദൈവത്തിന്‍റെ ആവശ്യമെന്ത്‌? പദാര്‍ത്ഥത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ബാഹ്യ പ്രേരകശക്തിയെക്കൂടാതെ തന്നെ സാദ്ധ്യമാണെന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, രൂപകല്‍പന അപ്രകാരം സാദ്ധ്യമല്ല.

ഇച്ഛാശക്തിയും ധിഷണയുമുള്ളതല്ലെന്നിരിക്കെ ബലങ്ങള്‍ക്ക്‌ രൂപകല്‍പനയുണ്ടാക്കുന്നതിനുള്ള ക്ഷമതയില്ല. അതുകൊണ്ട്, ധിഷണാശക്തിയുള്ള ബോധവാനായ ഒരു സ്രഷ്ടാവ്‌ രൂപകല്‍പനക്ക്‌ ആവശ്യമാണ്‌. ബലപദാര്‍ത്ഥങ്ങള്‍ക്ക്‌ രാസപ്രതിപ്രവര്‍ത്തന ഗുണങ്ങള്‍ ഉണ്ട്‌. എന്നാല്‍ ധൈഷണിക ബദ്ധവും ആസൂത്രിതവുമായ ഒരു സംഘാടനത്തിന്‌ സ്രഷ്ടാവിന്‍റേയും നിയാമകന്‍റേയുംആവശ്യമുണ്ട്‌. പ്രപഞ്ചമാസകലം വ്യാപരിച്ചുനില്‍ക്കുന്ന സുഭദ്രമായ ക്രമം അതിന്‍റെ ഗുണങ്ങളെക്കുറിച്ചും ശക്തികളെക്കുറിച്ചും തീര്‍ത്തും അറിവുള്ള ഒരു സ്രഷ്ടാവിനാല്‍ മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുവെന്നതിലേക്ക്‌ സൂചന നല്‍കുന്ന അനുഭവപരമായഅടയാളമാണ്.

പ്രപഞ്ച സൃഷ്ടിപ്പിന്‍റേയും അതിസമ്പൂര്‍ണമായ അതിന്‍റെ മഹാത്ഭുതത്തേയും കണ്ടെത്തുന്നതിലെ തങ്ങളുടെ അക്ഷമയും വീക്ഷണ വൈകല്യങ്ങളും ധാര്‍മ്മിക സംഹിതയിലുള്ള അവിശ്വാസങ്ങളുമാണ്‌ വാസ്തവത്തില്‍  സര്വ്വംബ്രഹ്മവാദത്തിന്‌ അടിസ്ഥാനം. ബുദ്ധി വൈഭവം കൊണ്ടും താര്‍ക്കിക യുക്തി കൊണ്ടും ദൈവത്തെ അറിയാന്‍ കഴിയുമെന്ന വികല സങ്കല്‍പത്തിലാണ്‌ അവര്‍ എത്തിച്ചേര്‍ന്നത്‌.

യുക്തിചിന്തയാണ്‌ മനുഷ്യന്‍റെ ഏറ്റവും വലിയ വരദാനം. ദൈവത്തിന്‍റെ വാത്സല്യ പൂര്‍വ്വമായ ഈ ഔദാര്യത്തെ മനുഷ്യന്‍ വിവേക രഹിതമായി ഉപയോഗിക്കുന്നു. യുക്തിവിചാരത്തിന്‍റെ ഫലം കൊയ്യുന്നതിന്‌ തിടുക്കപ്പെട്ടുള്ള തന്‍റെ ത്വരയില്‍ ദൈവികശക്തി അതിന്‌ കല്‍പിച്ചിട്ടുള്ള അതിര്‌ ലംഘിച്ചിരിക്കയാണ്‌.

വായുവുണ്ടെങ്കിലേ ചെവിയുടെ ധര്‍മം നടക്കൂ. അതുപോലെ, വെളിച്ചമുണ്ടെങ്കിലേ കണ്ണ്‌ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. ഇപ്രകാരം, മനുഷ്യന്‍റെ യുക്തിയെ പ്രാവര്‍ത്തികമാക്കാന്‍ ഒരു ബാഹ്യശക്തിയുടെ പിന്തുണകുടി വേണം. എങ്കിലേ ജ്ഞാനാര്‍ജ്ജനവും നന്‍മതിന്‍മകളും വിവേചനവും ദൈവത്തെക്കുറിച്ചുള്ള ധാരണയും രൂപപ്പെടുക യുള്ളൂ. വെളിപാടുക ളാണ്‌ ദൈവ്ര ഗഹ ണ ത്തിനുള്ള ഏറ്റവും കുറ്റമറ്റ ഉപകരണം. വെളിപാട്‌ മാര്‍ഗ്ഗത്തിലൂടെ തനിക്ക്‌ വെളിപ്പെട്ടതെല്ലാം മനുഷ്യന്‍റെ യുക്തിക്ക്‌ ബോധ്യപ്പടുന്നതും സ്വാംശീകരിക്കാന്‍ പറ്റിയതുമാണ്‌. വെളിപാടുകളിലൂടെ ചെന്നെത്താവുന്ന സ്രോതസ്സുകളിലേക്ക്‌ യുക്തിയെ ഉപകരണമാക്കിയാല്‍ യാതൊരുവിധ ഗ്രാഹ്യതയും സംവേദനവും നടക്കുന്നതല്ല.

ദൈവിക വെളിപാടുകളുടെ സ്വീകര്‍ത്താവും വാഗ്ദത്ത മതപരിഷ്കര്‍ത്താവുമായ ഹദ്‌റത്ത്‌ അഹ്‌മദ്‌ (അ) ഇത്‌സംബന്ധമായി പറഞ്ഞത്‌ കാണുക.

"യുക്തിബോധം ദൈവം മനുഷ്യന്‌ സമ്മാനിച്ച ഒരുദീപമത്രെ. അതിന്‍റെ പ്രകാശം അവനെ സത്യത്തിലേക്ക്‌ നയിക്കുകയും നാനാതരം ഊഹങ്ങളില്‍ നിന്നും സംശയ ങ്ങളില്‍ നിന്നും അവനെ മോചിപ്പിക്കുകയും വ്യത്യസ്തമായതും അടിസ്ഥാന രഹിതമായതുമായ ആശയങ്ങളെയും അനുമാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. വളരെ ഉപകാരപ്രദവും അനിവാര്യമായതുമായ ദൈവത്തിന്‍റെ ഒരു വലിയ ഔദാര്യമാണിത്‌. ഇത്രയേറെ ഗുണങ്ങള്‍ അതിനുണ്ടായിട്ടും കാര്യങ്ങളുടെ സത്യാവസ്ഥയെ മനസ്സിലാക്കിത്തരുന്നതില്‍ യുക്തിബോധത്തിന്‌ തനിച്ച്‌ അവനെ സമ്പൂര്‍ണ്ണ ജ്ഞാനത്തിലേക്ക്‌ ആനയിക്കാന്‍ സാധിക്കുകയില്ല എന്നൊരു ന്യൂനതയുണ്ട്‌. കാര്യങ്ങളുടെ വാസ്തവികതയെ അവ നിലനില്‍ക്കുംപോലെ തന്നെ മനുഷ്യര്‍ വിശ്വസിക്കണമെന്നതാണ്‌ പരമാര്‍ത്ഥ ജ്ഞാനത്തിന്‍റെ രംഗവേദി. സ്വന്തമായി ഇത്രയും ഉയര്‍ന്ന പദവിയിലുള്ള നിശ്ചയജ്ഞാനത്തിലേക്കു നയിക്കാന്‍ യുക്തിക്ക്‌ സാദ്ധ്യമല്ല. എന്തോ ഒന്നിന്‍റെ അസ്തിത്വത്തിന്‍റെ ആവശ്യകത അതു പുറമേയ്ക്ക്‌ തെളിയിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അതു നിലനില്‍ക്കുന്നുവെന്നു തെളിയിക്കുന്നില്ല. ഒരു വ്യക്തിയുടെ അറിവില്‍ 'ആയിരിക്കണം' എന്ന ഘട്ടത്തില്‍ നിന്ന്‌ 'ആകുന്നു' എന്ന ഘട്ടത്തിലേക്ക്‌ മുന്നേ റുന്നതായ സുനിശ്ചിതനില ആര്‍ജ്ജിതമാകുന്നത്‌ യുക്തി അതിന്‍റെ സഹായിയുമായി കൂടിച്ചര്‍ന്ന്‌ അതിന്‍റെ അനുമാനത്തെ സ്ഥിരീകരിച്ചുകൊണ്ട്‌ അതിനെ സത്യത്തിലേക്കു പരിവര്‍ത്തനം ചെയ്യുമ്പോഴാണ്‌. അതായത്‌ യുക്തി 'ആയിരിക്കണം' എന്ന്‌ പറയുന്ന ഒരു കാര്യത്തെ സംബന്ധിച്ച്‌ അതു 'ആകുന്നു' എന്ന അറിവു പകരുന്ന സ്ഥിതിയില്‍ എത്തുമ്പോള്‍ മാത്രമാണ്‌. ഒരു വസ്തുവിന്‍റെ ആവശ്യകത സ്ഥാപിക്കുക മാത്രമാണ്‌ യുക്തി ചെയ്യുന്നത്‌. അതിന്‌ അതിന്‍റെ അസ്തിത്വത്തെ സ്ഥാപിക്കാന്‍ സധ്യമല്ല. ഇവ രണ്ടും വ്യതിരിക്തവും വേര്‍തിരിഞ്ഞതുമായ സംഗതികളാണ്‌. ന്യൂനതയോടുകൂടിയ 'ആയിരിക്കണം' എന്നതിലെ യുക്തിയെ ഉറപ്പിച്ച്‌ പ്രസ്താവിതമാക്കും 'ആകുന്നു' എന്ന അറിവ്‌ എന്നതിനാല്‍, പൂര്‍ണമാക്കുന്നതും യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതുപോലെത്തന്നെ വസ്തുതകളുടെ വിവരണം നല്‍കാവുന്നതുമായ ഒരു സഹായി യുക്തിക്ക്‌ ആവശ്യമായി വരുന്നു.

അതുകൊണ്ട്‌, ഏറ്റവും ദയാമയനും ഉദാരവാനും മനുഷ്യനെ അങ്ങേയറ്റത്തെ സുനിശ്ചിതത്വത്തിന്‍റെ ദശയിലേക്കെത്തിക്കാന്‍ അഭിലഷിക്കുന്നവനുമായ ദൈവം ആവശ്യകത സഫലീകരിക്കുകയും യുക്തിക്ക്‌ വ്യത്യസ്തമായ കൂട്ടാളികളെ നിയോഗിക്കുകയും അതുവഴി സുനിശ്ചിത ജ്ഞാനത്തിനുള്ള വഴി അതിനു തുറക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ യുക്തി സഹായകനായിട്ടുള്ള, വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തനത്തില്‍ വരുന്ന കൂട്ടാളികള്‍ മൂന്നിലധികമില്ല. അനുഭവിച്ചറിയുവാനും നിരീക്ഷിക്കാനും കഴിയുന്ന - അതായത്‌ കാണാനോ ശ്രവിക്കാനോ മണത്തറിയാനോ സ്പര്‍ശിച്ചറിയാനോ കഴിയുന്നവയുമായി ബന്ധപ്പെട്ടുള്ളതാണ് യുക്തിയുടെ പ്രവര്‍ത്തന മെങ്കില്‍ സുനിശ്ചിതത്വത്തിലേക്ക്‌ നയിക്കാന്‍ കഴിയുന്ന അതിന്‍റെ കൂട്ടാളി അനുഭവമെന്ന്‌ വിളിക്കപ്പെടുന്ന യഥാര്‍ത്ഥ നിരീക്ഷണമാണ്‌. വ്യത്യസ്തമായ സ്ഥലകാലങ്ങളില്‍ ഉണ്ടാകുന്ന സംഭവങ്ങളോട്‌ ബന്ധപ്പെട്ടതാണ്‌ യുക്തിയുടെ പ്രവര്‍ത്തനമെങ്കില്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ യുക്തിയുടെ കൂട്ടാളി ചരിത്രമോ വാര്‍ത്താ പത്രങ്ങളോ കത്തുകളോ വാര്‍ത്താ വിനിമയങ്ങളോ ആണ്‌. അനുഭവത്തെപ്പോലെ ഇവയും യുക്തിയുടെ മങ്ങിയ വെളിച്ചത്തെ അത്രയേറെ സുവ്യക്തമാക്കുന്നു; അങ്ങനെ സംശയിക്കുന്നത്‌ വങ്കത്തവും മുഴുഭ്രാന്തുമാകുംവിധം. അതിഭൌതികമായത്‌, കണ്ണുകൊണ്ടു കാണാനോ കാതുകള്‍ കൊണ്ടു കേള്‍ക്കാനോ കൈകൊണ്ടു സ്പര്‍ശിക്കാനോ കഴിയാത്തത്‌, അല്ലെങ്കില്‍, ചരിത്രത്തിലൂടെ അന്വേഷിച്ചെത്താനാവാത്തതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്‌ യുക്തിയുടെ പ്രവര്‍ത്തനമെങ്കില്‍ യുക്തിയെ സഹായിക്കുന്നത്‌ ദൈവികവെളിപാടാണ്‌. ആദ്യത്തെ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടു അപൂര്‍ണതയില്‍ നില്‍ക്കുന്ന യുക്തിക്ക്‌ രണ്ടു കൂട്ടാളികള്‍ വേണ്ടത്‌ ഒരുക്കിക്കൊടുക്കുന്നതുപോലെത്തന്നെ മൂന്നാമത്തെ ഗണത്തില്‍പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടാളി അതിന്‌ വേണ്ടതൊരുക്കി കൊടുക്കേണ്ടതുണ്ടെന്ന്‌ പ്രകൃതിനിയമം ആവശ്യപ്പെടുന്നു. പ്രകൃതിയുടെ നിയമത്തില്‍ വിവേചനമുണ്ടാക്കാനാവില്ല.

"സര്‍വ്വാധികര്‍ത്താവായ ദൈവത്തെസ്സംബന്ധിച്ച നിശ്ചയജ്ഞാനത്തിലേക്ക്‌ നമ്മെ നയിക്കുന്നതിന്‌ ഈ സ്ഥൂലപ്രപഞ്ചത്തില്‍ കാണപ്പെടുന്ന വ്യവസ്ഥിതി മാത്രം പര്യാപ്തമാവുകയില്ല.

"പ്രപഞ്ചകര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഭൌതിക വിജ്ഞാനീയരുടെ അറിവ്‌ വല്ല വിധത്തിലും സഹായകമായിട്ടുണ്ടെങ്കില്‍ അതു പരിപൂര്‍ണവും അന്യൂനവുമായ പ്രകൃതി സംവിധാനം വീക്ഷിച്ചപ്പോള്‍ ഈ സുവ്യവസ്ഥിതമായ പ്രപഞ്ച ക്രമത്തിന്‌ തീര്‍ച്ചയായും ഒരു കര്‍ത്താവും നിയാമകനുമുണ്ടായിരിക്കണമെന്നുള്ള അനുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്നതുമാത്രമാണ്‌. വാസ്തവത്തില്‍ ഈ ബോധം ഈശ്വര സത്തയെ സംബന്ധിച്ചിടത്തോളം അപൂര്‍ണവും അപക്വവുമായ അറിവത്രെ. എന്തുകൊണ്ടെന്നാല്‍, വിസ്മയാവഹമായ വ്യവസ്ഥിതിയോടുകൂടിയ ഈ പ്രപഞ്ചത്തിന്‌ ഒരു കര്‍ത്താവുണ്ടായിരി ക്കണമെന്നുള്ള അനുമാനത്തിനും യഥാര്‍ത്ഥത്തില്‍ അവന്‍ ഉണ്ടെന്നുള്ള നിശ്ചയജ്ഞാനത്തിനും തമ്മില്‍വളരെ അന്തരമുണ്ട്‌. സങ്കല്‍പജ്ഞാനമാകട്ടെ മനസ്സിന്‌ ശരിയായ സമാധാനവും സംതൃപ്തിയും നല്‍കുകയോ സന്ദേഹങ്ങളെ നിശ്ശേഷം ദൂരീകരിക്കുകയോ ചെയ്യുന്നതിന്‌ പര്യാപ്തമല്ല. ദൈവത്തെസ്സംബന്ധിച്ച്‌ പരിപൂര്‍ണവും പരമാര്‍ത്ഥവുമായ ജ്ഞാന ലബ്ദിക്കായി മനുഷ്യന്‌ സ്വഭാവേനയുള്ള ആര്‍ത്തി ശമിപ്പിക്കുന്നതിനോ തദ്‌വിഷയകമായി അവനുണ്ടാകുന്ന സംശയങ്ങള്‍ അകറ്റുന്നതിനോ പര്യാപ്തമായ രസായന പാനീയമല്ല അത്‌. പ്രകൃതി ജ്ഞാനം കൊണ്ടുണ്ടാകുന്ന ആ അപക്വജ്ഞാനം ന്യൂനതാപൂര്‍ണവും അപകടകരവുമാണ്‌. എന്തെന്നാല്‍ അതില്‍ സാരസംയുക്തമായ യാഥാര്‍ത്ഥ്യത്തെക്കാള്‍ ശബ്ദകോലാഹലമാണ്‌ അധികം" (ഇസ്ളാമി ഉസൂല്‍ കി ഫിലോസഫി)

"എന്നാല്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുകയും ഈ ദിവ്യതേജസ്സ്‌ കൈവരുത്തുകയും ചെയ്യുന്നതെങ്ങനെ? കാര്യകാരണ ബന്ധത്തോടുകൂടിയ ഈ ലോകത്തില്‍ നാം കാണുന്ന എല്ലാ കാര്യത്തിനും ഓരോ കാരണവും എല്ലാക്രിയക്കും ഓരോ പ്രേരകവുമുണ്ട്‌. അതുപോലെത്തന്നെ ജ്ഞാന സമ്പാദനത്തിനും ഒരു പ്രത്യേകമാര്‍ഗമുണ്ട്‌. കാര്യസാദ്ധ്യത്തിലേക്ക്‌ നയിക്കുന്ന ആ മാര്‍ഗത്തിന്‌ അതിന്‍റേതായ നേര്‍വഴി എന്നു പറയാം. ദൈവം പ്രകൃതിയില്‍ നിശ്ചയിച്ചുവെച്ചിരിക്കുന്ന നിയമ വ്യവസ്ഥയെ അനുസരിക്കുന്നതുകൊണ്ടല്ലാതെ ഒരു കാര്യവും സാധിക്കാവുന്നതല്ല. ഓരോ കാര്യത്തിനും അതിന്‍റേതായ നേര്‍വഴിയുണ്ടെന്നും കാര്യലബ്ധി ആ മാര്‍ഗാവലംത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും പ്രകൃതിനിയമം മനസ്സിലാക്കിത്തരുന്നുണ്ട്‌. ദൃഷ്ടാന്തമായി, നാം ഇരുട്ടറയില്‍ ഇരിക്കുകയും നമുക്ക്‌ സൂര്യപ്രകാശം ആവശ്യമായി വരികയും ചെയ്യുന്ന പക്ഷം സൂര്യന്നഭിമുഖമായ വാതിലുകള്‍ തുറന്നുവെക്കുകയാണ്‌ നാം കൈകൊള്ളുന്ന ശരിയായ മാര്‍ഗ്ഗം. അപ്രകാരം ചെയ്യുന്ന പക്ഷം തല്‍ക്ഷണം വെളിച്ചം അകത്ത്‌ പ്രവേശിച്ച്‌ സ്ഥലമാകെ പ്രകാശ വത്തായിത്തീരുന്നതാണ്‌. ഇതുപോലെ, ദൈവത്തില്‍ നിന്ന്‌ യഥാര്‍ത്ഥമായ അനുഗ്രഹവും പാരിതോഷികവും പ്രാപ്യമാകുന്നതിന്‌ പ്രത്യേകമായ കവാടവും ആത്മീയത സിദ്ധിക്കുന്നതിന്‌ പ്രത്യേകമായ മാര്‍ഗ്ഗവും ഉണ്ടായിരിക്കണം. എന്നാല്‍ ഐഹിക ജീവിതത്തില്‍ നമുക്കാവശ്യമായ കാര്യങ്ങള്‍ സിദ്ധിക്കുന്നതിന്‌ അവക്കുള്ള ശരിയായ വഴികള്‍ തേടിപ്പിടിച്ച്‌ പരിശ്രമിക്കുന്ന രൂപേണ ആത്മീയാനുഭൂതികള്‍ക്കുള്ള നേര്‍മാര്‍ഗ്ഗം അന്വേഷിച്ചറിയേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്‌. ഈ ദൈവൈക്യപ്രാപ്തിക്കുള്ള പാവനമായ മാര്‍ഗം അപൂര്‍ണമായ ബുദ്ധിശക്തികൊണ്ട്‌ കണ്ടെത്താനാവുന്നതാണോ? ദൈവ ത്തിന്‍റെ ശക്തമായ കൈകൊണ്ടല്ലാതെ തുറക്കാന്‍ കഴിയാത്ത വാതിലുകല്‍ മനുഷ്യകൃതമായ തര്‍ക്കശാസ്ത്രവും ദര്‍ശനവും ശാസ്ത്രവും മുഖേന തുറന്ന്‌ കിട്ടുമോ? ഇല്ല; ഒരിക്കലുമില്ല. നിത്യജീവിയായി സര്‍വസന്ധാകരനായിരിക്കുന്ന ദൈവത്തെ മനുഷ്യന്‍റെ സൂത്രങ്ങളാലും കൌശലങ്ങളാലും പ്രാപിക്കാനാവുകയില്ല. അതിന്നായിക്കൊണ്ടുള്ള ഏകമാര്‍ഗ്ഗം നമ്മുടെ സര്‍വ്വശക്തികളും ആദ്യമായി ദൈവത്തിന്‌ കീഴ്പ്പെടുത്തിക്കൊണ്ട്‌ ജീവിതം അവന്നായി അര്‍പ്പിക്കുകയും ദൈവോപലബ്ദിക്കായി സര്‍വ്വാത്മനാ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയെന്നതാണ്‌. ഇപ്ര കാരം ദൈവത്തെ ദൈവം മുഖേന അതായത്‌ ദൈവത്തിന്‍റെ സഹായം കൊണ്ടുതന്നെ പ്രാപിക്കുകയാകുന്നു... ജീവിതസര്‍വ്വസ്വവും ദൈവമാര്‍ഗത്തില്‍ അര്‍പ്പിക്കുകയും അവന്‌ പൂര്‍ണമായി കീഴ്‌വണങ്ങുകയും അവന്‍റെ ഇഷ്ടാനുസരണത്തില്‍ ലയിക്കുകയും ചെയ്തുകൊണ്ട്‌ അഭികാമ്യമായ ആത്മീയാനുഭൂതിയും ദൈവത്തിന്‍റെ സാമീപ്യവും ഐക്യവും ഭാഷണാമൃതം ലഭിക്കുന്നതിനു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരിലാണ്‌ ദൈവത്തിന്‍റെ പാരിതോഷികങ്ങള്‍ അതായത്‌ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നത്‌." (ഇസ്ളാമി ഉസൂല്‍ കി ഫിലോസഫി)

യുക്തിയുടേയും അറിവിന്‍റേയും ഉപാധികള്‍ വഴി ദൈവത്തെ മനുഷ്യന്‌ മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന ആശയത്തെ പരിശുദ്ധ ഖുര്‍ആന്‍ ശക്തിപൂര്‍വ്വം തള്ളിക്കളയുന്നു. അതു പ്രസ്താവിക്കുന്നു:

"ദൃഷ്ടികള്‍ അവനിലേക്ക്‌ എത്തുന്നില്ല; പക്ഷേ, അവന്‍ ദൃഷ്ടികളിലേക്കെത്തുന്നു. അവന്‍ തീര്‍ത്തും അതിസൂക്ഷ്മനും (അഗോചരനും) സര്‍വ്വജ്ഞനുമത്രെ." (6:104)

ദൈവസഹായം കിട്ടാത്ത മനുഷ്യയുക്തിയുടെ ഭാവന ദൈവത്തെ അറിയുകയോ പ്രാപിക്കുകയോ ചെയ്യുന്നതിന്‌ കഴിവില്ലാത്തതാണ്‌. ദൈവം അവന്‍ തന്നെയാണ്‌ മനുഷ്യെന്‍റെ ഹൃദയത്തിലേക്കും അവന്‍റെ ധാരണയിലേക്കും വന്നെത്തുന്നത്‌. മനുഷ്യന്‌ വെളിപാട്‌ ഇറക്കിക്കൊടുക്കുക വഴി ദൈവത്തെ തന്നെ മനുഷ്യന്‌ അറിയാവുന്നവനാക്കുന്നു. അങ്ങനെ വെളിപാട്‌ മനുഷ്യ യുക്തിക്ക്‌ തിരികൊളുത്തുകയും ചെയ്യുന്നു. അതിലൂടെ ദൈവത്തെ അറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു.

മേല്‍പറഞ്ഞ ഖുര്‍ആനിക വചനത്തില്‍ രണ്ട്‌ അവകാശ വാദങ്ങള്‍ക്കുള്ള യുക്തി ദൈവത്തിന്‍റെ രണ്ടു വരിഷ്ടഗു ണങ്ങള്‍, അതായത്‌ അതിസൂക്ഷ്മനും (അഗോചരനും) സര്‍വ്വജ്ഞനുമെന്നത്‌ മുന്നോട്ടുവെക്കുന്നു. ആദ്യത്തേത്‌ ദൃഷ്ടികള്‍ക്ക്‌ അവനിലേക്ക്‌ എത്താന്‍ കഴികയില്ലെന്നുള്ളത്‌ അനുക്രമികമായി പ്രസ്താവിതമായിരിക്കുന്ന യുക്തി, അവന്‍ അതിസൂക്ഷ്മനും അഗോചരനും ആയിരിക്കെ മനുഷ്യ യുക്തിക്ക്‌ അവനെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നുള്ളതാണ്‌. രണ്ടാമതായി അവന്‍ മനുഷ്യദൃഷ്ടിയിലേക്കെ ത്തുന്നു എന്നതിന്‌ അവന്‍ സര്‍വ്വജ്ഞനും - അതായത്‌ എല്ലാം അറിയുന്നവനുമായിരിക്കെ മനുഷ്യവംശം അവനെ അറിയേണ്ടതിന്‍റെ ആവശ്യകതയില്‍ നിലകൊള്ളുന്നു. അപ്രകാരം രണ്ടു അവകാശവാദങ്ങളും പൂര്‍ണമായ ഒരു സ്വാഭാവിക രീതിയില്‍ രണ്ട്‌ അനുക്രമണ യുക്തിയാല്‍ അനുധാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഖുര്‍ആനിക വചനങ്ങളുടെ ചിട്ടപ്പെടുത്തലുകളെ ബുദ്ധിവൈഭവത്തോടു കൂടിയ ഒരു ക്രമം മഹത്തായ ഒരു ഉദ്ദേശ്യം നിറവേറ്റുന്നതിനായി നിര്‍വ്വഹിക്കുന്നു. തുടര്‍ന്നു കൊടുത്തിരിക്കുന്ന ഖുര്‍ആനിക വാക്യങ്ങ ളില്‍ ഇസ്‌ലാമിക ദൈവസങ്കല്‍പം സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പ്രവാചകനായ മുഹമ്മദ്‌ നബി (സ.അ) യോട്‌ പ്രഖ്യാപിക്കുവാന്‍ അല്ലാഹു കല്‍പ്പിച്ചിരിക്കുകയാണ്‌.

"പറയുക: അല്ലയോ മനുഷ്യവംശമേ, അവന്‍ അല്ലാഹുവാകുന്നു, ഏകന്‍. സ്വയം സ്ഥിതന്‍; അവന്‍ ജനകനുമല്ല ജാതനുമല്ല. അവനു സമാനമായി ആരും തന്നെയില്ല" (അദ്ധ്യായം112).

ഭൌതിക ലോകത്ത്‌ സര്‍വ്വതും ദ്വന്ദമോ ഇണകളോ ആയിരിക്കും. അഥവാ ജോഡികളാണ്‌. സ്വയം സ്ഥിതമായത്‌ യാതൊന്നുമില്ല. കാരണം, അവ പരസ്പരം ആശ്രയിക്കുന്നു. പിന്തുടരുകയും പിന്തുടരപ്പെടുകയും ചെയ്യുന്നു. പരാശ്രയമില്ലാത്തവന്‍, സ്വയം സ്ഥിതന്‍ അല്ലാഹു മാത്രം. സ്വയംഭൂവും. അവന്‍ ഒന്നില്‍ നിന്നും ഉത്ഭൂതമല്ല; എന്തുകൊണ്ടെന്നാല്‍ അവന്‍ തന്‍റെ വരിഷ്ഠതകളില്‍ എകനത്രെ. പൂര്‍ണനത്രെ കേവലനത്രെ, അനന്യനത്രേ.
അതേപോലെ തന്നെ സ്രഷ്ടാവ്‌ എന്ന ദൈവത്തിന്‍റെ പദവി സമഗ്രതയോടെ തെളിയിച്ചിരിക്കുന്നു ഖുര്‍ആന്‍ അതു പ്രസ്താവിക്കുന്നു:
“അല്ലാഹു സര്‍വ്വ വസ്തുക്കളുടെയും സ്രഷ്ടാവാണ്‌ കാരണം അവന്‍ തന്‍റെ സത്തയിലും വരിഷ്ഠതയിലും അദ്വിതീയനും ഏകനുമത്രെ. അതുകൊണ്ടു സര്‍വ്വതിനേയും അവന്‍റെ നിയന്ത്രണത്തില്‍ സംയോജിപ്പിക്കുന്നവനുമാകുന്നു. (13:17)
അതുപ്രകാരം ദൈവത്തിന്‍റെ ഏകത്വവും സ്രഷ്ടാവ്‌ എന്ന പദവിയും വരിഷ്ഠതകളില്‍ അതുല്യനും സത്തയില്‍ സമ്പൂര്‍ണ്ണനും എന്ന ഗുണവും ബഹുദൈവ വിശ്വാസപരവും അദ്വൈതവാദപരവും നാസ്തികവാദപരവും ദേവതാത്മകപരവുമായ വിശ്വാസങ്ങളുടെ വേരറുക്കുകയും ആത്മാവും ദ്രവ്യവും ശാശ്വതവും ദൈവത്തെപ്പോലെ സഹസ്ഥിതവും സ്വയംഭൂവുമെന്നുമുള്ള തത്വത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഖുര്‍ആനിലെ പരമോന്നതസ്ഥിതന്‍റെ ഉദാത്തമായ ഈ നിര്‍വ്വചനം എത്രയും യുക്തിഭദ്രവും ആത്മജ്ഞാനപരവുമാണ്‌!

-എം. ആലിക്കോയ

Monday, March 14, 2011

അന്തമില്ലാത്ത യാദൃച്ഛികത!


പുരുഷന്‍ ഒരു പ്രാവശ്യം സ്രവിപ്പിക്കുന്നത്‌ ഇരുന്നൂറ്‌ കോടിയോളം ബീജങ്ങളാണ്‌. ഒരു മില്ലിലിറ്റര്‍ ശുക്ളത്തില്‍ 20 മുതല്‍ 40 കോടിവരെ ബീജങ്ങളുണ്ടായിരിക്കും. ഒരു മില്ലിലിറ്ററില്‍ രണ്ടു കോടിയില്‍ കുറവുമാത്രമാണ്‌ ബീജസംഖ്യയെങ്കില്‍ ബീജസങ്കലനം നടക്കുകയില്ല. അണ്ഡവുമായി സംയോജിക്കുവാന്‍ ഒരൊറ്റ ബീജത്തിനേ കഴിയൂ എന്നിരിക്കെ, എന്തുകൊണ്ടാണ്‌ ബീജസംഖ്യ കുറഞ്ഞു പോയാല്‍ സങ്കലനം നടക്കാത്തതെന്ന്‌ ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. ശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങളാണ്‌പുരുഷ ബീജങ്ങള്‍. തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങളാണ്‌ പുരുഷബീജത്തിനുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ തല മാത്രമാണ്‌ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നത്‌. ബാക്കി ഭാഗങ്ങളെല്ലാം തിരസ്കരിക്കപ്പെടുന്നു. വാല്‍ അതിനെ ചലിക്കാന്‍ സഹായിക്കുന്നു. വാലിളക്കി മുന്നോട്ടുപോയാണ്‌ ബീജം അണ്ഡത്തിന്‍റെ അരികിലെത്തുന്നത്‌. സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വളരെ ദൂരം ചലിച്ചാണ്‌ അത്‌ അണ്ഡത്തിന്‍റെ സമീപമെത്തുന്നത്‌. മുന്നിലേക്കാണ്‌ അതിന്‍റെ ചലനം. സ്രവിക്കപ്പെട്ട ശുക്ളത്തിലെ ബീജകോടികളുടെ ഒരു പട അണ്ഡത്തിന്‍റെ ദിശയിലേക്ക്‌ നീങ്ങുന്നു. അകലെ കിടക്കുന്ന അണ്ഡത്തിന്‍റെ സാന്നിധ്യം എങ്ങനെയാണ്‌ ബീജമറിയുന്നത്‌? മുമ്പോട്ടു ചലിച്ചാല്‍ തനിക്ക്‌ സംയോജിക്കേണ്ട അണ്ഡമുണ്ടെന്ന ബോധം അതിന്‌ നല്‍കിയതാരാണ്‌ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ക്കൊക്കെ എന്തു പ്രസക്തി.. ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കാവുന്നതല്ലേ ഉള്ളൂ!

അണ്ഡാശയത്തിലെ സംവിധാനങ്ങള്‍

സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യരിലുമെല്ലാമുള്ള സ്ത്രീ വര്‍ഗങ്ങളിലെ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക്‌ പൊതുവായിപ്പറയുന്ന പേരാണ്‌ അണ്ഡം (ovum). മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പംകൂടിയ കോശമാണ്‌ അണ്ഡം. ഒരു ഇഞ്ചിന്‍റെ ഇരുന്നൂറിലൊന്നാണ്‌ ഇതിന്‍റെ വലിപ്പം. ഗോളാകൃതിയിലുള്ള ഇതിന്‌ ജനിതക വസ്തുക്കളെ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്ര(ന്യൂക്ളിയസ്‌)മുണ്ട്‌. ബീജസങ്കലനത്തിനുശേഷം ഭ്രൂണവളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും അണ്ഡത്തില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. അണ്ഡത്തിനറിയാമല്ലോ ഒരു ബീജം വരാനുണ്ടെന്നും ആ ബീജവുമായി ഞാന്‍ സം‌യോജിച്ച് വളര്‍ന്നു വലുതാകും അപ്പോള്‍ ഭക്ഷണം വേണ്ടിവരും എന്നുമൊക്കെ! ഗര്‍ഭാശയത്തിന്‍റെ അടിവശത്ത്‌ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളാണ്‌ (ovary) അണ്ഡം ഉല്‍പാദിപ്പിക്കുന്നത്‌. രണ്ട്‌ അണ്ഡാശയങ്ങളുണ്ട്‌. 3.5 സെന്‍റീമീറ്റര്‍ നീളവും രണ്ടു സെന്‍റീമീറ്റര്‍ കനവും 48 ഗ്രാം തൂക്കവുമുള്ള ഇതിന്‌ ബദാംപരിപ്പിന്‍റെ ആകൃതിയാണുള്ളത്‌. പെണ്‍കുഞ്ഞിന്‍റെ ഭ്രൂണദശയില്‍തന്നെ അണ്ഡാശയങ്ങളില്‍ എഴുപത്‌ ലക്ഷം അണ്ഡങ്ങളുണ്ടായിരിക്കും. കുഞ്ഞ്‌ ജനിക്കുന്നതോടെ അവയില്‍ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞിരിക്കും. ഏകദേശം ഇരുപത്‌ ലക്ഷം അണ്ഡങ്ങളോടുകൂടിയാണ്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌. 
പ്രായപൂര്‍ത്തിയെത്തുന്നതോടെ പിന്നെയും കുറെ അണ്ഡകോശങ്ങള്‍ നശിക്കുകയും ഏകദേശം മൂന്നു ലക്ഷം കോശങ്ങള്‍ മാത്രം ബാക്കിയാവുകയും ചെയ്യും. പെണ്‍കുഞ്ഞിന്‌ ഏകദേശം എട്ടു വയസ്സാവുമ്പോള്‍ അവളുടെ മസ്തിഷ്കത്തിലെ ഹൈപ്പോത്തലാമസില്‍നിന്നു യാദൃച്ഛികമായി നാഡീയ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അത്‌ താഴെയുള്ള പിറ്റ്യൂട്ടറിഗ്രന്ഥിക്ക്‌ അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുവാനുള്ള ആജ്ഞനല്‍കുകയും ചെയ്യുന്നു. ഉത്തേജിതമാവുന്ന അണ്ഡാശയങ്ങള്‍ പ്രധാനപ്പെട്ട സ്ത്രൈണ ഹോര്‍മോണായ എസ്ട്രജന്‍ ഉല്‍പാദി പ്പിക്കുവാന്‍ തുടങ്ങുകയും ഇതിന്‍റെ പ്രവര്‍ത്തനഫലമായി മെല്ലെ മെല്ലെ അവള്‍ കുമാരിയായി മാറുകയും ചെയ്യുന്നു. പിറ്റ്യൂട്ടറിയുടെ ഉത്തേജകഫലമായി അണ്ഡാശയങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങള്‍ വികസിച്ച്‌ ഫോളിക്കിള്‍ (follicle) എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലെയുള്ള വസ്തുവായിത്തീരുന്നു. ഏകദേശം ഇരുപത്‌ ഫോളിക്കിളുകള്‍ വളരാന്‍ തുടങ്ങുന്നുവെ ങ്കിലും അഞ്ചെട്ടു ദിവസം കഴിയുമ്പോള്‍ ഒന്നു മാത്രം പെട്ടെന്ന്‌ വളരുകയും മറ്റുള്ളവയെല്ലാം വളര്‍ച്ച മുരടിച്ച്‌ നാമാവശേഷമാവുകയും ചെയ്യുന്നു. ബാക്കിയായ ഒരു ഫോളിക്കിള്‍ വളര്‍ച്ച തുടരുകയും ഒരു ഘട്ടമെത്തുമ്പോള്‍ യാദൃച്ഛികമായി പൊട്ടിപ്പിളരുകയും അതില്‍ നിന്ന്‌ അണ്ഡം പുറത്തുവരികയും ചെയ്യുന്നു. ഇതിനെയാണ്‌ അണ്ഡോല്‍സര്‍ജ്ജനം(ovulation) എന്നു പറയുന്നത്‌.

അണ്ഡാശയങ്ങള്‍ എസ്ട്രജന്‍ ഉല്‍പാദിപ്പിക്കാനാരംഭിക്കുന്നതുവരെ ഗര്‍ഭാശയം സുഷുപ്തിയിലായിരിക്കും. എസ്ട്രജന്‍ ഗര്‍ഭാശയത്തെയും ഉണര്‍ത്തുകയും അതിന്‍റെ വലിപ്പം അല്‍പം വര്‍ധിക്കുകയും കൂടുതല്‍ മൃദുവായിത്തീരുകയും ചെയ്യുന്നു. ഗര്‍ഭാശയത്തിന്‍റെ ഉള്ളിലെ പാളിയായ എന്‍ഡോമെട്രിയത്തില്‍ പുതിയ രക്തവാഹിനികള്‍ ഉടലെടുക്കുകയും അതിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും ചെയ്യുന്നു. പുതിയ ചിലഗ്രന്ഥികള്‍ ആവിര്‍ഭവിക്കുകയും അവ വലുതാവുകയും ചെയ്യുന്നതിന്‍റെ ഫലമായി എന്‍ഡോമെട്രിയത്തിന്‍റെ കട്ടി ഒരുമില്ലിമീറ്ററില്‍നിന്ന്‌ ഏകദേശം നാലു മില്ലിമീറ്ററായി വര്‍ധിക്കുന്നു. അപ്പോഴേക്കും അണ്ഡോല്‍സര്‍ജനം നടക്കുന്നു. സ്വയം പൊട്ടി അണ്ഡത്തെ സ്വതന്ത്രമാക്കിയ ഫോളിക്കിളില്‍ പുതിയ ചില കോശങ്ങള്‍ വളര്‍ന്നുവരികയും മഞ്ഞക്കരുവെന്ന്‌ (corpusluteum)വിളിക്കപ്പെടുന്ന ഒരു ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതില്‍ നിന്ന്‌ പ്രൊജസ്റ്ററോണ്‍ (progesterone) എന്നു വിളിക്കപ്പെടുന്നപുതിയൊരുതരം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്‍റെ സ്വാധീനഫലമായിട്ടാണ്‌ എന്‍ഡോമെട്രിയത്തിലെ ഗ്രന്ഥികള്‍വലുതായി വീര്‍ക്കുന്നത്‌. അതോടൊപ്പംതന്നെ എന്‍ഡോമെട്രിയം ഒരുതരം ദ്രാവകം സ്രവിപ്പിക്കാനാഗ്രഹിക്കുന്നു. ഇതെല്ലാംതന്നെ ബീജസങ്കലിതമായ അണ്ഡത്തെ സ്വീകരിക്കുവാനുള്ള ഗര്‍ഭാശയത്തിന്‍റെ തയാറെടുപ്പാണ്‌. ഈ അണ്ഡാശയത്തിന്‍റെ ബുദ്ധി അപാരം തന്നെ!
മൂന്ന്‌ ആഴ്ചയോളം പിറ്റ്യൂട്ടറി ഗ്രന്ഥിയും അണ്ഡാശയങ്ങളും ഗര്‍ഭാശയവും കൂടി ഒത്തൊരുമിച്ച്‌ ഭ്രൂണത്തെ വരവേല്‍ക്കാനും അതിന്‍റെ സമ്പൂര്‍ണമായ സംരക്ഷണത്തിനുമാവശ്യവുമായ ഒരുക്കങ്ങള്‍ നടത്തുന്നു. ഒരു ഗര്‍ഭത്തെ വളര്‍ത്താനുള്ള തയാറെടുപ്പ്‌! ഇങ്ങനെയെല്ലാം ഒരുങ്ങിയിട്ട്‌ ബീജസങ്കലനം നടക്കാതിരിക്കുകയാണെങ്കില്‍ ഈ ഒരുക്കങ്ങളെല്ലാം വൃഥാവിലാവില്ലേ? തീര്‍ച്ചയായും. ഇതിനു ശേഷം യാദൃച്ഛികതയുടെ ഒരു വിളയാട്ടം തന്നെ  നടക്കുന്നു! തങ്ങളുടെ ശ്രമങ്ങള്‍ വൃഥാവിലാണെന്ന്‌ മനസ്സിലായ ഉടന്‍ മഞ്ഞക്കരു ഹോര്‍മോണുകളുടെ നിര്‍മാണം നിര്‍ത്തുന്നു. എസ്ട്രജെന്‍റയും പ്രോജസ്റ്ററോണിന്‍റെയും അളവ്‌ പെട്ടെന്ന്‌ താഴുന്നു. ഇതിന്‍റെ ഫലമായി എന്‍ഡോ മെട്രിയത്തിലുണ്ടായ പുതിയ വളര്‍ച്ചയെല്ലാം അടര്‍ന്നുപോവുകയും രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇതാണ്‌ ആര്‍ത്തവം. (തുടരും) 


Tuesday, March 1, 2011

ചില യാദൃച്ഛിക പ്രതിഭാസങ്ങള്‍




ജീവികള്‍ പരിണമിച്ചുണ്ടായത് തികച്ചും ആകസ്മികമായി സംഭവിച്ച കാര്യമാണന്ന കാര്യത്തില്‍ പരിണാമ വാദികള്‍ക്ക് ഒട്ടും സംശയമില്ല. നമുക്കു ചുറ്റും നാം കാണുന്ന സങ്കീര്‍ണ്ണ സ്വഭാവമുള്ള എല്ലാ അജൈവ വസ്തുക്കള്‍ക്ക് പിന്നിലും ഒരു സൃസ്രഷ്ടാവുണ്ട് എന്ന കാര്യം ശരിയാണെങ്കിലും ജൈവ വസ്തുക്കളുടെ കാര്യത്തില്‍ സ്രഷ്ടാവോ സം‌വിധായകനോ വേണ്ടതില്ല എന്ന കാര്യത്തില്‍ സംശയലേശമില്ല യുക്തി(?)വാദികള്‍ക്ക്.

ചില ലളിത യാഥാര്‍ഥ്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ്. ഇതെല്ലാം യാച്ഛികമായി സംഭവിക്കുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു.

മനുഷ്യന്‍റെ ജനനത്തില്‍ നിന്നു തന്നെ തുടങ്ങാം. ലൈഗിക പ്രത്യുല്പ്പാദനം നടത്തുന്ന ജീവിയാണല്ലോ മനുഷ്യന്‍. ലൈഗിക പ്രത്യുല്പാദനം നടക്കണമെങ്കില്‍ ആണും പെണ്ണും ഉണ്ടായിരിക്കണം. മനുഷ്യന്‍ എന്ന ജീവി പരിണമിച്ചു വന്നപ്പോള്‍ ആണും പെണ്ണുമായി പരിണമിച്ചുണ്ടായി; യാദൃച്ഛികമായി!

രണ്ടാമത്തെ ഘട്ടം, ഈ ആണും പെണ്ണും തമ്മില്‍ ലൈഗികമായി ബന്ധപ്പെടണം. ബന്ധപ്പെടണമെങ്കില്‍ അവര്‍ തമ്മില്‍ അടുക്കണം. അടുക്കണമെങ്കില്‍ പരസ്പരം ആകര്‍ഷിക്കപ്പെടണം. പുരുഷനു സ്ത്രീയെ കാണുമ്പോഴും സ്ത്രീക്കു പുരുഷനെ കാണുമ്പോഴും ആകര്‍ഷണം തോന്നുന്നു. തികച്ചും യാദൃച്ചികം!

ലൈഗികാകര്‍ഷണത്തിന്‍റെ പരിണിതഫലമായി പുരുഷനും സ്ത്രീയും ശാരീരികമായി ബന്ധപ്പെടുന്നു. ഈ 'അറുബോറന്‍ പണി'ക്ക് അവരെ പ്രചോദിപ്പിക്കുന്ന ഘടകം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രതി നിര്‍‌വൃതി തന്നെ. ഇതെങ്ങനെ മനുഷ്യന്‍ എന്ന ജീവിയില്‍ ഉണ്ടായി? യദൃച്ഛികം!

ശാരീരികമായി ബന്ധപ്പെടമെങ്കില്‍ അതിനു യോജിച്ച രീതിയിലുള്ള ലൈഗികാവയവങ്ങള്‍ വേണം. മനുഷ്യജീവി ആണും പെണ്ണുമായി പരിണമിച്ചുണ്ടായപ്പോള്‍ ലൈഗികമായി ബന്ധപ്പെടാന്‍ അനുയോജ്യമായ രീതയില്‍ ലൈഗികാവയവങ്ങള്‍ തികച്ചും യാദൃച്ഛികമായി രൂപപ്പെട്ടുവന്നു!

ഇനി ആണും പെണ്ണും തമ്മില്‍ ബന്ധപ്പെടണം. പുരുഷന്‍ സ്ത്രീയില്‍ പുരുഷബീജം നിക്ഷേപിക്കണം. അതിനുള്ള ബീജം യാദൃച്ഛികമായി എങ്ങനെ രൂപപ്പെടുന്നു എന്നു നോക്കാം.

പ്രായപൂര്‍ത്തിയെത്തുന്നതോടെ പുരുഷവൃഷണങ്ങള്‍ ബീജോല്‍പാദനമാരംഭിക്കുന്നു. ഇതിനുവേണ്ടി മനുഷ്യശരീരത്തില്‍ 'യാദൃച്ചികമായി' നടക്കുന്ന സംവിധാനങ്ങള്‍ ഒട്ടനവധിയാണ്‌. ശരാശരി നാലു സെന്‍റീമീറ്റര്‍ നീളവും രണ്ടേമുക്കാല്‍ സെന്‍റിമീറ്റര്‍ വീതിയും പയര്‍മണിയുടെ ആകൃതിയുമുള്ള രണ്ടു ഗ്രന്ഥികളാണ്‌ വൃഷണങ്ങള്‍. പ്രായപൂര്‍ത്തിയെത്തുന്നതുവരെ പുരുഷഹോര്‍മോണുകള്‍നിര്‍മിക്കുകയാണ്‌ അവയുടെ ധര്‍മം. പ്രായപൂര്‍ത്തിയാകുന്നതോടെ ബീജനിര്‍മാണം കൂടി യാദൃച്ചികമായി വൃഷണങ്ങള്‍ ഏറ്റെടുക്കുന്നു. ഇവ രണ്ടും അടക്കം ചെയ്തിരിക്കുന്നത്‌ വൃഷണസഞ്ചിയെന്ന്‌ വിളിക്കപ്പെടുന്നഒരു തുകല്‍സഞ്ചിയിലാണ്‌.

വൃഷണത്തിലെ അതിസൂക്ഷ്മമായ സ്പെര്‍മാറ്റഗോണിയയെന്ന സൃഷ്ടികോശനിരയില്‍നിന്നാണ്‌ പുരുഷബീജമുണ്ടാവുന്നത്‌. കൌമാരകാലത്ത്‌ ഈ കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. ഈ വിഭജനം ഒരു സങ്കീര്‍ണമായ പ്രക്രിയയാണ്‌.  സ്പെര്‍മാറ്റഗോണിയാ ആദ്യമായി വിഭജിക്കപ്പെട്ട്‌ പ്രൈമറി സ്പെര്‍മറ്റാസൈറ്റുകളെന്ന്‌ വിളിക്കപ്പെടുന്ന കോശങ്ങളുണ്ടാവുന്നു. ഈ കോശങ്ങള്‍ അതിവേഗം പൂര്‍ണ വളര്‍ച്ചയിലെത്തുകയും അവ ഒരു പ്രത്യേക രീതിയിലുള്ള കോശവിഭജനത്തിന്‌ വിധേയമാവുകയും ചെയ്യുന്നു. ഊനഭംഗം (meiosis) എന്നു വിളിക്കപ്പെടുന്ന ഈ കോശവിഭജനരീതി വഴിയാണ്‌ 46 ക്രോമസോമുകളുള്ള സ്പെര്‍മാറ്റോസെറ്റ്‌ 23 ക്രോമസോമുകള്‍മാത്രമുള്ള കോശങ്ങളായി മാറുന്നത്‌. നാന്നൂറോളം അറകളായി വിഭജിക്കപ്പെട്ടിരിക്കുന്ന വൃഷണങ്ങളിലെ വളഞ്ഞുപിരിഞ്ഞു കിടക്കുന്ന നീണ്ട നാളികകളില്‍ വെച്ചാണ്‌ ബീജോല്‍പാദനം നടക്കുന്നത്‌. ബീജനാളികകള്‍ (seminiferous tubules) എന്നു വിളിക്കപ്പെടുന്ന ഈ നാളികകളുടെയെല്ലാം വളവുകള്‍ തീര്‍ത്ത്‌ കൂട്ടിച്ചേര്‍ത്തുവെച്ചാല്‍ 800 അടിയോളം നീളം കാണുമത്രേ! ഈ നാളികകളില്‍ വെച്ച്‌ ഉല്‍പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ വൃഷണത്തോടു തൊട്ടുകിടക്കുന്ന അധിവൃഷ്ണിക(epididymis)യില്‍ ശേഖരിക്കപ്പെടുകയും അവിടെ വെച്ച്‌ അവ പ്രായപൂര്‍ത്തിയാവുകയും ചലനശേഷി ആര്‍ജിക്കുകയും ചെയ്യുന്നു. അധിവൃഷ്ണികയോടു ബന്ധപ്പെട്ടു കിടക്കുന്ന നീണ്ട കുഴലാണ്‌ ബീജനാളി (vasdeferens). ഈ കുഴലിലൂടെയാണ്‌ ബീജങ്ങള്‍ മൂത്രനാളത്തില്‍ എത്തുന്നതും അവിടെനിന്നു പുറത്തു പോവുന്നതും.

ശുക്ളമെന്നറിയപ്പെടുന്ന ദ്രവ പദാര്‍ഥത്തില്‍ മുങ്ങിക്കിടന്ന്‌ ഇടകലര്‍ന്നാണ്‌ ബീജങ്ങള്‍ യാത്ര ചെയ്യുന്നത്‌. വഴുവഴുപ്പും കൊഴുപ്പുമുള്ള വെളുത്ത ഈ പദാര്‍ഥത്തിന്‍റെ  സിംഹഭാഗവും വരുന്നത്‌ മൂത്രാശയത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു ശുക്ളസഞ്ചി (seminal vesicles) കളില്‍നിന്നാണ്‌. ഒരു പ്രാവശ്യം വിസര്‍ജിക്കുന്ന ശുക്ളത്തിന്‌ മൂന്നു മുതല്‍ അഞ്ചു വരെ മില്ലിലിറ്റര്‍വ്യാപ്തം കാണും. ഉല്‍പാദനക്ഷമതക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌മില്ലിലിറ്റര്‍ ശുക്ളമെങ്കിലും ആവശ്യമാണ്‌.

വൃഷണങ്ങള്‍ ഒരു സഞ്ചിയിലാണുള്ളതെന്ന്‌ പറഞ്ഞുവല്ലോ. ശരീരത്തിന്‍റെ  സാധാരണ താപനിലയേക്കാള്‍ വൃഷണസഞ്ചിയില്‍ 3-4 ഡിഗ്രീ ഫാറന്‍ ഹീറ്റ്‌ ചൂട്‌ കുറവാണ്‌. ഈ താപനിലയിലേ പുരുഷ ബീജങ്ങളുടെ ഉല്‍പാദനം നടക്കുകയുള്ളൂ. ബീജോല്‍പാനത്തിനാവശ്യമായ ഈ താപനില മാറ്റം കൂടാതെ നിലനില്‍ക്കുന്നതിനു കാരണം വൃഷണസഞ്ചിയുടെ ബാഹ്യഭാഗത്തുള്ള എണ്ണമറ്റ 'യാദൃച്ഛികമായുണ്ടായ' ചുളിവുകളാണ്‌. ഇതിനകത്തുള്ള ബീജധമനി (spermatic artery)യും ഊഷ്മ ക്രമീകരണത്തില്‍ പങ്കാളിയാണ്‌. തണുപ്പ്‌ വര്‍ധിക്കുമ്പോള്‍ വൃഷണങ്ങള്‍ ഉയര്‍ന്ന്‌, ചുരുളുകളായിക്കിടക്കുന്ന ഈ രക്തക്കുഴലിന്‍റെ  നീളം കുറയ്ക്കുകയും അതോടൊപ്പം വൃഷണസഞ്ചി സങ്കോചിക്കുകയും ചെയ്യുന്നു. ഇതുമൂലം കൂടുതല്‍ ചൂടുള്ള ഉദരപേശികളുമായി സമ്പര്‍ക്കത്തിലാകുവാന്‍ വൃഷണങ്ങള്‍ക്ക്‌ സാധിക്കുകയും അങ്ങനെ തണുപ്പുകാലത്ത്‌ താപനില ക്രമീകരിച്ചുനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു. ചൂട്‌ കൂടുതലാവുമ്പോള്‍ വൃഷണസഞ്ചിയിലെ ചുളിവുകള്‍ നിവരുകയും വൃഷണങ്ങള്‍ താഴോട്ടിറങ്ങുകയും അങ്ങനെ താപനില കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യുന്നു.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ മന്ദബുദ്ധികളായ ആര്‍ക്കെങ്കിലും ഈ പ്രകൃയകളെക്കെല്ലാം പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്നു സംശയം തോന്നുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. ഇതെല്ലാം വെറും യാദൃച്ഛികമായുണ്ടാകും എന്ന് എന്തുകൊണ്ട് ഈ വിഡ്ഢികള്‍ക്ക് മനസ്സിലാകുന്നില്ല?
(തുടരും)